തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി കൈകോർത്ത് സിപിഎമ്മും ബിജെപിയും. തുറമുഖ സമരത്തിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന മാർച്ചിന്‍റെ സമാപന വേദിയിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപി ജില്ലാ പ്രസിഡന്‍റ് വിവി രാജേഷും പങ്കെടുത്തു. വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള ആക്ഷന്‍ കൗണ്‍സില്‍ ലോങ് മാര്‍ച്ചിലാണ് ഇരുവരും വേദി പങ്കിട്ടത്.
വിഴിഞ്ഞം സമരത്തിനെതിരെ ഒന്നിച്ച് സിപിഎമ്മും ബിജെപിയും; വേദി പങ്കിട്ട് നേതാക്കള്‍
വിഴിഞ്ഞം പദ്ധതിക്ക് അനുകൂലമായുള്ള ആക്ഷന്‍ കൗണ്‍സില്‍ ലോങ് മാര്‍ച്ചിലാണ് ബിജെപി നേതാവ് വിവി രാജേഷും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പങ്കെടുത്തത്.
തുറമുഖ നിർമാണത്തിനെതിരെ നടക്കുന്ന സമരങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. പ്രക്ഷോഭങ്ങളിലൂടെ കലാപത്തിനാണ് സമരക്കാര്‍ ശ്രമിക്കുന്നത്. സർക്കാരും കോടതിയും ജനങ്ങളും സമരത്തിന് എതിരെയാണ്.
വിഴിഞ്ഞത്ത് കലാപത്തിനുള്ള ശ്രമം നടക്കുകയാണ്, ഇതിനെതിരെ സമാധാനപരമായ സമരം ആയിരിക്കണം നടക്കേണ്ടതെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിതെന്ന് വിവി രാജേഷ് പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാർഥ്യം ആക്കാൻ എല്ലാ പിന്തുണയും നല്‍കും. വിഴിഞ്ഞ സമരത്തിനെതിരായ കൂട്ടായ്‌മയ്ക്ക് പിന്തുണ നല്‍കുമെന്നും വിവി രാജേഷ് പറഞ്ഞു.