കേരളം

kerala

ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭം; സമസ്‌ത അടക്കമുള്ള സംഘടനകളെ ക്ഷണിക്കും

By

Published : Jul 2, 2023, 8:16 PM IST

മുസ്‌ലിം ലീഗിനെയും ഇന്ത്യയെ സ്നേഹിക്കുന്ന ഏവരെയും പ്രതിഷേധത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് എം വി ഗോവിന്ദൻ

സിപിഎം  CPM  ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭം  സിപിഎം പ്രക്ഷോഭം  ഏകീകൃത സിവിൽ കോഡ്  സമസ്‌ത  CPM agitation against Uniform Civil Code  എം വി ഗോവിന്ദൻ  MV Govindan  പി എം ആർഷോ
എം വി ഗോവിന്ദൻ

ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭം

തിരുവനന്തപുരം :കേന്ദ്ര സർക്കാർ ആലോചിക്കുന്ന ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധം ശക്തമാക്കി ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ സിപിഎം നീക്കം. സിപിഎം നേതൃത്വത്തിൽ പൗരത്വ ഭേദഗതി മാതൃകയിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഇത്തരം പ്രതിഷേധങ്ങളിൽ സമസ്‌തയെ സിപിഎം പ്രത്യേകം ക്ഷണിക്കും.

ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ തീരുമാനമെന്ന് സിപിഎം യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരത എന്ന ആശയം ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമം. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.

സമസ്‌ത അടക്കമുള്ള സംഘടനകളെ സിപിഎം പ്രതിഷേധത്തിലേക്ക് ക്ഷണിക്കും. മുസ്‌ലിം ലീഗിനെയും ഇന്ത്യയെ സ്നേഹിക്കുന്ന ഏവരെയും ഈ പ്രതിഷേധത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും എം വി ഗോവിന്ദൻ പറഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി കോഴിക്കോട് പ്രത്യേക സെമിനാർ സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ നടത്തിയ വിവാദ പരാമർശങ്ങൾ സ്വയം എരിഞ്ഞടങ്ങുന്ന ഒന്നാണ്. ഇത്തരം കള്ള പ്രചരണങ്ങൾക്ക് സിപിഎം മറുപടി പറയില്ല. ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ല. സിപിഎം വിരുദ്ധതയുടെ മുഖമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ജി ശക്തിധരൻ.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ വധിക്കാൻ വാടക കൊലയാളിയെ ഏർപ്പെടുത്തി എന്ന ആരോപണത്തിന് സത്യവുമായി ഒരു ബന്ധവുമില്ല. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സുധാകരനെ വെള്ളപൂശാൻ ആണ് ശ്രമം. ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയാൻ തയ്യാറല്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെയും ടി വി രാജേഷിനെയും രാഷ്ട്രീയ വേട്ടയാടലിന്‍റെ ഭാഗമായാണ് പ്രതിയാക്കിയത്. ഇക്കാര്യം കോൺഗ്രസ് നേതാവ് ബി.ആർ.എം ഷഫീർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. സിപിഎമ്മിനും സർക്കാരിനും എതിരെ വൻ തോതിൽ കള്ള പ്രചരണം ആണ് നടക്കുന്നത്.

കള്ളമാണെന്ന് ഉറപ്പുള്ള കാര്യം വിളിച്ചു പറയുകയും വാർത്തയാക്കുകയും ആണ് ചെയ്യുന്നത്. പുതിയ വിവാദം വരുന്നത് വരെ നുണകൾ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിക്കുകയാണ്. ഇത് മാധ്യമ പ്രവർത്തനത്തിന്‍റെ നിലവാര തകർച്ചയാണ്. എസ്എഫ്ഐക്കെതിരെയും വലിയ രീതിയിൽ മാധ്യമ വേട്ട നടക്കുന്നുണ്ട്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോക്കെതിരെ നൽകിയ വാർത്ത പിൻവലിക്കേണ്ടി വന്നു. എന്നാൽ ഇതൊന്നും വലിയ കാര്യമല്ലെന്നാണ് എല്ലാവരും നടിക്കുന്നത്. തെറ്റായ പ്രവണതകൾ എസ്എഫ്ഐയിൽ അടക്കം കടന്നു കൂട്ടിയിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഇതിനെ പർവ്വതീകരിച്ച് വലിയ രീതിയിൽ സംഘടനയ്‌ക്കെതിരെ ഉപയോഗിക്കുകയാണ്. ഇത് ശരിയല്ല.

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ ന്യായീകരിച്ച പി എം ആർഷോയുടെ നടപടി തെറ്റാണ്. ആര് തെറ്റ് ചെയ്‌താലും തിരുത്തും എന്നാണ് സിപിഎം നിലപാട്. ഇതിൽ ഒരു മാറ്റവും ഇല്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

കൈതോലപ്പായയിൽ കോടികൾ തിരുവനന്തപുരത്തേക്ക് കടത്തി എന്നതും കെ സുധാകരനെ കൊല്ലാൻ വാടകക്കൊലയാളികളെ അയച്ചെന്നതുമുള്ള വെളിപ്പെടുത്തലുകൾ അവഗണിക്കാനാണ് നിലവിൽ സിപിഎം തീരുമാനം. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള ശക്തിധരന്‍റെ ആരോപണങ്ങളിൽ മറുപടി പറഞ്ഞ് കൂടുതൽ ചർച്ച വേണ്ട എന്ന് സിപിഎമ്മിൽ ധാരണയായിട്ടുണ്ട്.

എസ്എഫ്ഐ നിരന്തരം വിവാദത്തിൽ പെടുന്നതിൽ കർശനമായ നടപടി വേണമെന്ന് സിപിഎം നേതൃയോഗങ്ങളിൽ അഭിപ്രായം ഉയർന്നിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് സംസ്ഥാന സെക്രട്ടറിയുടെ ചില നടപടികളെ സിപിഎം തള്ളിപ്പറയുന്നത്.

ABOUT THE AUTHOR

...view details