പത്തനംതിട്ട :ചാലിയേക്കര ഉപ്പുകുഴി തിരുവിതാംകൂർ ഭഗവതി ക്ഷേത്രം വകയായ സ്ഥലത്തിന്‍റെ കുടികിടപ്പവകാശം കേസ് നടത്തി നേടുന്നതിന് കോടതിയിൽ വേണ്ടിവരുന്ന ചെലവിനെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ രണ്ടുപേരെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വെള്ളപ്പാറ സന്തോഷ് ഭവനം വീട്ടിൽ സന്തോഷ് കുമാറിന്‍റെ ഭാര്യ രമ കെ (44), കോന്നി താഴം ചെങ്ങറ ചരുവിള വീട്ടിൽ നിന്നും കുമ്പഴ ചരിവുപറമ്പിൽ വീട്ടിൽ താമസിക്കുന്ന സജു സിഎസ് (44) എന്നിവരാണ് പിടിയിലായത്.
230 കോടിയോളം രൂപ വിലവരുന്നതാണ് വസ്‌തുവെന്നും കുടികിടപ്പവകാശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായി കേസ് നിലവിലുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഈ കേസ് നടത്തുന്നതിന് കോടതിച്ചെലവിനായി പണം നൽകിയാൽ ബാങ്ക് വായ്പകള്‍ അടച്ചുകൊള്ളാമെന്ന് പറഞ്ഞ് കൊടുമൺ സ്വദേശി മറിയാമ്മ ചാക്കോയിൽ നിന്നാണ് 5,65,000 രൂപയും നാലര പവൻ സ്വർണവും പ്രതികൾ കൈക്കലാക്കിയത്.
ഇല്ലാത്ത കോടതി ഉത്തരവ് : സ്വർണവും പണവും തിരികെ ചോദിച്ചപ്പോൾ സർക്കാർ മുദ്രയോടുകൂടിയ ജില്ല സെഷൻസ് കോടതി ഉത്തരവ് വ്യാജമായി നിർമിച്ചശേഷം സത്യമാണെന്ന് വിശ്വസിപ്പിച്ച് തുകയും മറ്റും തിരിച്ചുകൊടുക്കാതെ പറ്റിക്കുകയായിരുന്നു. ഇതോടെ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ മറിയാമ്മ ചാക്കോ കൊടുമൺ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് പ്രതികൾ മുദ്രപ്പത്രത്തിൽ നൽകിയ രേഖകളും മറ്റും പരിശോധിക്കുകയും അവ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്‌തു. പ്രതികൾ നിർമിച്ച, വ്യാജ കോടതി ഉത്തരവ്, പ്രതികൾക്ക് നൽകാനുള്ള പണത്തിനായി സ്വർണം പണയം വച്ചതിന്‍റെ രസീതുകൾ, ഒന്നാം പ്രതി രമയുടെ പേരിലുള്ള ബാങ്ക് പാസ്ബുക്ക് തുടങ്ങിയ തെളിവുകൾ കൂടുതൽ പരിശോധനയ്ക്കായി പൊലീസ് ബന്തവസിലെടുത്തു.