തിരുവനന്തപുരം :അനധികൃതമായി പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയ സംഭവത്തില്‍ പരാതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പൊലീസ് മേധാവിക്കും വനം വകുപ്പിനുമാണ് ദേവസ്വം ബോര്‍ഡ് പരാതി നല്‍കിയിരിക്കുന്നത്. അതീവ സുരക്ഷ മേഖലയില്‍ അനധികൃതമായി ഒരു സംഘം കടന്നെത്തി പൂജ നടത്തിയതില്‍ വനം വകുപ്പിന് ഗുരുതര വീഴ്‌ച വന്നുവെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ വിലയിരുത്തല്‍.
അതിനാല്‍ ശക്തമായ നടപടിയാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്നത്. ശബരിമല ക്ഷേത്രവുമായി ഏറെ ബന്ധപ്പെട്ട സ്ഥലമാണ് പൊന്നമ്പലമേട്. മകരവിളക്ക് ദിവസം ഇവിടെയാണ് മകരവിളക്ക് തെളിയിക്കുന്നത്. ഈ സ്ഥലത്ത് നടന്ന പൂജ എന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഇത് എന്ന് നടന്ന പൂജയാണെന്നതില്‍ വ്യക്തതയുണ്ടായിട്ടില്ല.
തമിഴ്‌നാട് സ്വദേശികളാണ് സംഘത്തിലുണ്ടായതെന്നാണ് വിവരം. ഇക്കൂട്ടത്തിൽ പൂജയ്‌ക്ക് നേതൃത്വം നൽകിയ നാരായണനെതിരെ പൊലീസ് കേസെടുത്തിരുന്നു. ദൃശ്യങ്ങളില്‍ തമിഴ് ഭാഷയിലാണ് വിശദീകരണവും നല്‍കുന്നത്. കാമറയും മൊബൈലും പോലും പ്രവേശിക്കാത്തയിടത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍ പൂജ ചെയ്യുന്നയാള്‍ ശബരിമലയില്‍ കീഴ്‌ശാന്തിയുടെ സഹായിയായി ജോലി ചെയ്‌തിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് സ്ഥിരീകരിച്ചു.
also read :പൊന്നമ്പലമേട്ടിൽ കയറി അനധികൃത പൂജ നടത്തിയ തമിഴ്‌നാട് സ്വദേശിക്കെതിരെ കേസ്
നാരായണനെതിരെ നിരവധി കുറ്റങ്ങൾ : തമിഴ്‌നാട് സ്വദേശിയായ നാരായണനെതിരെ നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നതായും ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. ശബരിമലയില്‍ സഹായിയായി പ്രവര്‍ത്തിക്കുന്ന സമയത്ത് ഭക്തര്‍ക്ക് വ്യാജ വഴിപാട് രസീത് നല്‍കി പണം തട്ടിയെന്ന് ഇയാൾക്കെതിരെ പരാതിയുയര്‍ന്നിരുന്നു. ഇത് കൂടാതെ ശബരിമല തന്ത്രിയുടെ ബോര്‍ഡ് വച്ച കാറില്‍ യാത്ര ചെയ്‌തതിനും ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്താനുള്ള നീക്കമെന്ന വിലയിരുത്തലിലാണ് ശക്തമായ നടപടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്നത്. സംഭവത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
also read :എഐ ക്യാമറ വിവാദത്തിൽ പിടിവിടാതെ പ്രതിപക്ഷം ; കഥകൾ കൂടുതൽ പുറത്തുവന്നാൽ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരുമെന്ന് വി.ഡി സതീശൻ
വിശദീകരണവുമായി നാരായണൻ : അതേസമയം പൂജ നടത്തിയത് പൊന്നമ്പലമേട്ടിലല്ലെന്നും പകരം പുൽമേട്ടിലാണെന്നും കേസിൽ പ്രതിയായ നാരായണൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടാതെ പൊന്നമ്പലമേട്ടിൽ എന്ന പേരിൽ തനിക്കെതിരെ മനഃപൂർവം ആരോ പ്രചരിപ്പിച്ചതാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വീഡിയോ എന്നും നാരായണൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. കാലടിയിൽ നിന്ന് പൂജകൾ പഠിച്ചയാളാണ് താനെന്നും കീഴ്‌ശാന്തിയുടെ സഹായിയായി പ്രവർത്തിച്ച സമയത്ത് തന്നെ ദേവസ്വം ബോർഡി പുറത്താക്കിയതല്ലെന്നും താൻ സ്വയം ജോലി ഉപേക്ഷിച്ച് പോരുകയായിരുന്നെന്നും നാരായണൻ വിശദീകരിച്ചിരുന്നു.
also read :'വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ മാനസിക നിലയും സാമൂഹിക പശ്ചാത്തലവും പരിശോധിക്കണം', ചരിത്ര ഉത്തരവുമായി ഹൈക്കോടതി