പത്തനംതിട്ട: നഗര മധ്യത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അടക്കം ആറ് പേർക്ക് പൊള്ളലേറ്റു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആയിരുന്നു തീപ്പിടിത്തം.
14:45 January 20
പത്തനംതിട്ടയില്‍ വന്‍ തീപിടിത്തം
തിരക്കേറിയ സെന്‍ട്രല്‍ ജങ്ഷനിൽ സിവിൽ സ്റ്റേഷന് സമീപത്തെ എ വണ്‍ ചിപ്‌സ് സെന്‍ററിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അഗ്നിബാധ ഉണ്ടായത്. കടയിൽ ആളിപടർന്ന തീ സമീപത്തെ സ്ഥാപനങ്ങളിലേക്കും വ്യപിക്കുകയായിരുന്നു.
തീപിടിത്തത്തിൽ അഞ്ച് കടകൾ കത്തിനശിച്ചു. ചിപ്‌സ് കടകൾ, മൊബൈൽ കട, ചെരുപ്പ് കട തുടങ്ങിയവയ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഭാഗികമായും നാശം സംഭവിച്ചിട്ടുണ്ട്. കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.
തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തെ തുടർന്ന് വൈദ്യുതി ബന്ധവും വിശ്ചേദിക്കുകയും നഗരത്തിലേക്കുള്ള ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. ബേക്കറിയില്‍ ചിപ്‌സ് നിര്‍മാണത്തിനിടെ ഗ്യാസ് സിലിണ്ടറിനു തീ പിടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.
തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായി ഗ്യാസ് സിലിണ്ടര്‍ പുറത്തേക്ക് തെറിച്ചിരുന്നു. തലനാരിഴയ്ക്കാണ് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്.