തിരുവവനന്തപുരം: പാലക്കാട് ശിരുവാണി അണക്കെട്ടില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അയച്ച കത്തിനാണ് കേരള മുഖ്യമന്ത്രി മറുപടി നല്‍കിയത്. ശിരുവാണി ഡാമില്‍ ഫുള്‍ റിസര്‍വോയര്‍ ലെവലില്‍ ജലം സംഭരിക്കണമെന്നായിരുന്നു തമിഴ്‌നാടിന്‍റെ ആവശ്യം.
അണക്കെട്ടില്‍ നിന്നുള്ള ജലം ജൂൺ 19-ന് 45 എം.എൽ ഡി യി-ൽ നിന്ന് 75 എം.എൽ ഡി ആയും ജൂൺ 20-ന് 103 എം.എൽ.ഡി ആയും വർധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി തമിഴ്‌നാടിനെ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ രൂപരേഖ പ്രകാരം പരമാവധി ഡിസ്ചാർജ് ലെവൽ 103 എംഎൽഡി ആണ്. വേഗത്തില്‍ തന്നെ വിഷയത്തില്‍ ചര്‍ച്ചയിലൂടെ സമവായത്തിലെത്താമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ വ്യക്തമാക്കി.
കരാര്‍ ചെയ്‌തിരുന്നതിനെ അപേക്ഷിച്ച് 1.5 മീറ്റർ കുറച്ചാണ് കേരള ജലസേചന വകുപ്പ് ശിരുവാണി അണക്കെട്ടില്‍ ജലം ക്രമീകരിച്ചിരുന്നതെന്ന് സ്‌റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി. ഇത് വലിയ രീതിയില്‍ ജലദൗര്‍ലഭ്യത്തിനും കാരണമാകാറുണ്ടെന്നും കത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കോയമ്പത്തൂര്‍ നഗരത്തിലെയും സമീപപ്രദേശങ്ങളിലേയും ആളുകള്‍ കുടിവെള്ളത്തിനുള്‍പ്പടെ ശിരുവാണി ഡാമിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഡാമില്‍ ഫുള്‍ റിസര്‍വോയര്‍ ലെവലില്‍ ജലം സംഭരിക്കണമെന്ന ആവശ്യം കഴിഞ്ഞ ഫെബ്രുവരിയിലും തമിഴ്‌നാട് ഉന്നയിച്ചിരുന്നു. ഇതില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് സ്‌റ്റാലിന്‍ വീണ്ടും കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.