കേരളം

kerala

മരംമുറിയില്‍ പക്ഷികള്‍ ചത്ത സംഭവം: എന്‍എച്ച്‌എയോട് റിപ്പോര്‍ട്ട് തേടി മന്ത്രി റിയാസ്

By

Published : Sep 3, 2022, 11:47 AM IST

Updated : Sep 3, 2022, 2:06 PM IST

സെപ്‌റ്റംബര്‍ ഒന്നിന് മലപ്പുറം വികെ പടി അങ്ങാടിയ്‌ക്ക്‌ സമീപത്തെ മരം മുറിച്ചതോടെ നിരവധി പക്ഷികള്‍ ചത്തതാണ് സംഭവം. വിഷയത്തില്‍ എന്‍എച്ച്‌എയോട് റിപ്പോര്‍ട്ട് തേടിയത് സംബന്ധിച്ച്, മന്ത്രി പിഎ മുഹമ്മദ് റിയാസിന്‍റെ ഓഫിസാണ് അറിയിച്ചത്.

reckless tree cutting  reckless tree cutting Muhammad Riyas seeks report  reckless tree cutting  എന്‍എച്ച്‌എയോട് റിപ്പോര്‍ട്ട് തേടി മന്ത്രി റിയാസ്  മരംമുറിയില്‍ പക്ഷികള്‍ ചത്ത സംഭവം  NHA reckless tree cutting
മരംമുറിയില്‍ പക്ഷികള്‍ ചത്ത സംഭവം: എന്‍എച്ച്‌എയോട് റിപ്പോര്‍ട്ട് തേടി മന്ത്രി റിയാസ്

മലപ്പുറം:രണ്ടത്താണി ദേശീയ പാതയോരത്ത് മരം മുറിച്ചതിനെ തുടര്‍ന്ന് പക്ഷികൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ റിപ്പോർട്ട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ദേശീയപാത അതോറിറ്റിയോടാണ് (National Highways Authority of India) മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. സംഭവത്തിൽ കരാറുകാരനെതിരെ ആവശ്യമായ നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

മലപ്പുറം വികെ പടി അങ്ങാടിയ്‌ക്ക്‌ സമീപം ദേശീയപാത വികസനത്തിനായി മുന്നൊരുക്കമില്ലാതെ മരങ്ങള്‍ മുറിച്ചതോടെ നൂറുകണക്കിന് പക്ഷികളാണ് ചത്തത്. ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട നീര്‍ക്കാക്കളും കുഞ്ഞുങ്ങളുമടക്കം ചത്തിരുന്നു. വ്യാഴാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 1) സംഭവം. മരങ്ങള്‍ മുറിക്കുന്നതിന്‍റെയും പക്ഷികള്‍ ചത്തുകിടക്കുന്നതിന്‍റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടര്‍ന്ന്, വലിയ ചര്‍ച്ചയാവുകയും വിഷയത്തില്‍ മന്ത്രി റിയാസ് ഇടപെടുകയുമായിരുന്നു. പിഎ മുഹമ്മദ് റിയാസിന്‍റെ ഓഫിസാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്.

ക്രൂരമായ നടപടിയെന്ന് വനംമന്ത്രി:നീര്‍ക്കാക്കളെയും കുഞ്ഞുങ്ങളെയും നശിപ്പിച്ചത് ക്രൂരമായ നടപടിയെന്ന് വനം വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍ വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 3) മാധ്യമങ്ങളോട് പറഞ്ഞു. വനം വകുപ്പിന്‍റെ അനുമതിയില്ലാതെയാണ് മരം മുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മരം പിഴുതെടുത്തത്. മരം മുറിച്ചതിനെ തുടർന്ന് 50 ലേറെ നീർക്കാക്കകളാണ് ചത്തത്.

ALSO READ|ദേശീയപാതക്കായി മരം മുറിച്ചപ്പോൾ കൂട്ടത്തോടെ പക്ഷികൾ ചത്ത സംഭവം: കരാറുകാർക്കെതിരെ കേസ്

സംഭവത്തിൽ വനം വകുപ്പ് കരാറുകാർക്കെതിരെ കേസെടുത്തു. മണ്ണുമാന്തി യന്ത്രവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. എടവണ്ണ ഫോറസ്റ്റ് റേഞ്ച് ഓഫിസറാണ് നടപടി സ്വീകരിച്ചത്. വന്യജീവി സംരക്ഷണം നിയമപ്രകാരമാണ് കേസ്. ''ചില്ലകൾ മുറിക്കാതെ മരം ഒന്നാകെ മുറിച്ചിടുകയായിരുന്നു. മുട്ട വിരിഞ്ഞ്, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനായ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശങ്ങൾ പോലും കരാറുകാര്‍ ലംഘിച്ചു'', വനം വകുപ്പ് പറയുന്നു.

'അല്‍പം സമയം നല്‍കാമായിരുന്നു':വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററും സോഷ്യല്‍ ഫോറസ്‌ട്രി നോര്‍ത്തേണ്‍ റീജ്യണ്‍ കണ്‍സര്‍വേറ്ററും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച് കൂടുതല്‍ നടപടി ആവശ്യപ്പെട്ട് സേവ് വെറ്റ്‌ലാൻഡ്‌സ് ഇന്‍റര്‍ർനാഷണൽ മൂവ്‌മെന്‍റ് സിഇഒ തോമസ് ലോറൻസ്, കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരിക്ക് കത്ത് അയച്ചു.

''പക്ഷികളും അവയുടെ കുഞ്ഞുങ്ങളും ചാവുകയും പലായനം ചെയ്യപ്പെടുകയുമുണ്ടായത് ഹൃദയഭേദകമാണ്. പക്ഷികള്‍ കൂടുകൂട്ടുന്ന സമയമാണിത്. കുഞ്ഞുങ്ങൾ വളര്‍ച്ചയെത്തുന്നത് വരെ അവയ്‌ക്ക്‌ കുറച്ച് ആഴ്‌ചകൾ കൂടി സമയം നല്‍കാമായിരുന്നു'', ലോറൻസ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. ഓഗസ്റ്റ് നാലിന് സമാനമായ സംഭവം മലപ്പുറം രണ്ടത്താണിയിലെ ദേശീയ പാതയോരത്ത് നടന്നിരുന്നു.

ALSO READ|വൃക്ഷം മുറിച്ചത് മുന്നൊരുക്കമില്ലാതെ; 100 കണക്കിന് പക്ഷികള്‍ക്ക് നഷ്‌ടമായത് വാസസ്ഥലവും ജീവനും

ദേശീയപാത വികസനത്തിനായി ഭീമൻ ചീനി മരം മുറിച്ചുമാറ്റിയതോടെ പറക്കമുറ്റാത്തവ അടക്കം നൂറുകണക്കിന് പക്ഷികളുടെ ജീവനും വാസസ്ഥലവും നഷ്‌ടപ്പെടുകയുണ്ടായി. മരം മുറിച്ചിടുന്ന സമയത്ത് നിരവധി പക്ഷികള്‍ പൊടുന്നനെ പറന്നുപോവുന്ന ദൃശ്യം പുറത്തുവന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. മരം മുറിക്കുന്നതിന് തൊട്ടുമുന്‍പ് പോലും പക്ഷികളുടെ വിഷയം പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.

Last Updated : Sep 3, 2022, 2:06 PM IST

ABOUT THE AUTHOR

...view details