കേരളം

kerala

'ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്‍റെ മുഴുവൻ ഉത്തരവാദിത്തവും സർക്കാരിന്'; പ്രതികരിച്ച് കെപിഎ മജീദ് എംഎല്‍എ

By

Published : Jan 9, 2023, 1:07 PM IST

സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയ വിഷയം ആസൂത്രിതമാണെന്നും വിവാദങ്ങൾക്ക് തുടക്കമിട്ടത് ഇടത് കേന്ദ്രങ്ങളിൽ നിന്നാണെന്നും കെപിഎ മജീദ് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

kpa Majeed Post  kpa majeed facebook post  kpa majeed  kpa majeed mla  kpa majeed mla on food controversy in kalolsavam  കെ പി എ മജീദ് എംഎല്‍എ  കെ പി എ മജീദ്  കെ പി എ മജീദ് മുസ്ലിം ലീഗ്  മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ് എംഎല്‍എ  കേരള സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദം  കെ പി എ മജീദ് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റ്  ശിവൻകുട്ടിക്കെതിരെ കെ പി എ മജീദ്  സർക്കാരിനെതിരെ കെ പി എ മജീദ്
കെ പി എ മജീദ് എംഎല്‍എ

കോഴിക്കോട്:കേരള സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്‍റെ മുഴുവൻ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് എംഎല്‍എ. പുതിയ വിവാദം ആസൂത്രിതമാണ്. കലോത്സവത്തിൽ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയർന്നത് ഇടത് കേന്ദ്രങ്ങളിൽ നിന്നായിരുന്നെന്നും മജീദ് ആരോപിച്ചു.

ഒരു കാര്യവുമില്ലാതെ വിദ്യാഭ്യാസ മന്ത്രി ഇത് ഏറ്റുപിടിച്ചു. വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കും കഴിക്കാവുന്നതാണ്. അതേസമയം നോൺ വെജിറ്റേറിയൻ താത്പര്യമില്ലാത്തവർ ഉണ്ടാകും. ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോൾ ഇല്ല. ഇത് പ്രായോഗികവുമല്ലെന്ന് എംഎൽഎ പറഞ്ഞു.

ഒരേ പന്തിയിൽ രണ്ട് ഭക്ഷണം വിളമ്പുന്നതും രണ്ട് തരം ഭക്ഷണത്തിന് വേണ്ടി രണ്ട് ഊട്ടുപുരകൾ എന്നതും ശരിയായ കാര്യമല്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരോടും ചർച്ച ചെയ്യാതെ ഇനി നോൺ വെജ് വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ മാത്രമാണ് സർക്കാർ ഇങ്ങനെയൊരു ചർച്ചക്ക് തുടക്കമിട്ടതെന്നും കെപിഎ മജീദ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പോസ്റ്റിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

കെ പി എ മജീദിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;കേരള സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദം നിർഭാഗ്യകരമാണ്. ഭക്ഷണത്തിൽ വിഭാഗീയത ഉണ്ടാക്കിയതിന്‍റെ മുഴുവൻ ഉത്തരവാദിത്തവും വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമാണ്. വർഷങ്ങളായി സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് സജീവമായ ഊട്ടുപുര പ്രവർത്തിച്ചുവരുന്നുണ്ട്.

ഇക്കാലം വരെ അതേച്ചൊല്ലി ഒരു വിവാദം ഉണ്ടായിട്ടില്ല. എന്നാൽ പുതിയ വിവാദം ആസൂത്രിതമാണ്. കലോത്സവത്തിൽ സസ്യേതര വിഭവങ്ങളും വേണമെന്ന ആവശ്യം ആദ്യം ഉയർന്നത് ഇടത് കേന്ദ്രങ്ങളിൽ നിന്നാണ്. ഒരു കാര്യവുമില്ലാതെ വിദ്യാഭ്യാസ മന്ത്രി ഇത് ഏറ്റുപിടിക്കുകയായിരുന്നു.

വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കും കഴിക്കാവുന്നതാണ്. അതേസമയം, നോൺ വെജിറ്റേറിയൻ താൽപര്യമില്ലാത്തവർ ഉണ്ടാകും. ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഈ ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോൾ ഇല്ല. ഇത് അപ്രായോഗികവുമാണ്.

ഒരേ പന്തിയിൽ രണ്ട് ഭക്ഷണം വിളമ്പുന്നതും രണ്ട് തരം ഭക്ഷണത്തിന് വേണ്ടി രണ്ട് ഊട്ടുപുരകൾ എന്നതും ശരിയായ കാര്യമല്ല. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് ആരോടും ചർച്ച ചെയ്യാതെ ഇനി നോൺ വെജ് വിഭവങ്ങളും വിളമ്പുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ല.

മതത്തിന്‍റെയും ജാതിയുടെയും പേരിൽ ചേരിതിരഞ്ഞ ചർച്ചകൾ ഉണ്ടാകുന്നതിന് വേണ്ടി മാത്രമേ ഇത്തരം വിവാദങ്ങൾ ഉപകരിക്കുകയുള്ളൂ. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ മാത്രമാണ് സർക്കാർ ഇങ്ങനെയൊരു ചർച്ചക്ക് തുടക്കമിട്ടത്. ഭക്ഷണത്തിൽ വിഭാഗീയത വേണ്ട- കെ പി എ മജീദ് ഫേസ് ബുക്കില്‍ പ്രതികരിച്ചു.

അതിനിടെ, സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ പഴയിടം മോഹനൻ നമ്പൂതിരിയും പ്രതികരിച്ചു. നോൺവെജ്‌ ഭക്ഷണ വിവാദം വേണ്ടിയിരുന്നില്ല. മുൻപ് ഒരിക്കല്‍ സ്കൂൾ കലാമേളയ്ക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും എത്തിയത്. ഇനി ടെൻഡറില്‍ പങ്കെടുക്കില്ലെന്നും പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി. സംഭവം വിവാദമായതോടെ അടുത്ത വർഷം മുതല്‍ കലോത്സവത്തിന് സസ്യേതര വിഭവങ്ങൾ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും നിലപാട് വ്യക്തമാക്കിയിരുന്നു.

Also read:'പൂണൂലിട്ട നമ്പൂതിരിമാരല്ല എന്‍റെ പാചകപ്പുരയില്‍, 52 ലക്ഷം നഷ്‌ടമായിട്ടും നിന്നു'; അസ്വസ്ഥതയുടെ വിത്ത് വിതയ്‌ക്കരുതെന്ന് പഴയിടം

ABOUT THE AUTHOR

...view details