കോഴിക്കോട്:കോഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ് (സിഐസി) ജനറല്‍ സെക്രട്ടറി സ്ഥാനം അബ്‌ദുല്‍ ഹക്കീം ഫൈസി ആദൃശേരി രാജിവച്ചു. സമസ്‌തയുടെ വിലക്ക് നേരിടുന്ന സാഹചര്യത്തിലാണ് ഹക്കീം ഫൈസി പാണക്കാട്ട് സാദിഖലി തങ്ങൾക്ക് രാജിക്കത്ത് സമർപ്പിച്ചത്. പാണക്കാട്ടേക്ക് വിളിപ്പിച്ചാണ് രാജി ആവശ്യപ്പെട്ടത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ഹക്കീം ഫൈസി നടത്തിയ കൂടിക്കാഴ്‌ചയില്‍ സമസ്‌ത നേതാക്കളും പങ്കെടുത്തു. സമസ്‌തയുടെ വിലക്ക് മറികടന്ന് സാദിഖലി തങ്ങള്‍ ഹക്കീം ഫൈസിയുമായി കഴിഞ്ഞ ദിവസം വേദി പങ്കിട്ടതില്‍ സമസ്‌ത അതൃപതി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാജി. സിഐസി അധ്യക്ഷ സ്ഥാനം രാജി വയ്‌ക്കാൻ സാദിഖലി തങ്ങളും സന്നദ്ധത അറിയിച്ചു.
ലീഗുമായുള്ള തർക്കം രൂക്ഷമായതിന് പിന്നാലെ സമസ്‌ത ഫൈസിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരുന്നു. മുസ്‌ലിം ലീഗ് പിന്തുണയുള്ള കോഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ് (സിഐസി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിയെ സമസ്‌തയുടെ എല്ലാ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. സംഘടന വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു നടപടി.
സമസ്‌ത വിലക്ക് മറികടന്ന് വാഫി സമ്മേളനവും കലോത്സവവും നടത്തിയതിന് പിന്നാലെയാണ് പുറത്താക്കൽ. പാണക്കാട് കുടുംബത്തിന്‍റെയും ലീഗിന്‍റെയും പിന്തുണയോടെയാണ് ഹക്കീം ഫൈസി പ്രവർത്തിച്ചിരുന്നത്. പുരോഗമന ചിന്താഗതി ഉയർത്തി പിടിച്ച ഹക്കീം ഫൈസിയുമായി സമസ്‌ത ഏറെ നാളായി തർക്കത്തിലായിരുന്നു.