കേരളം

kerala

ചികിത്സ വൈകിയെന്ന് ആരോപിച്ച് മർദിച്ച സംഭവം : കോഴിക്കോട്ട് ഡോക്‌ടർമാര്‍ പണിമുടക്കുന്നു

By

Published : Mar 6, 2023, 1:55 PM IST

ലേബർ റൂം, എമർജൻസി, അത്യാഹിത വിഭാഗം എന്നിവ മുടങ്ങില്ല. ജൂനിയർ ഡോക്‌ടർമാർ ഒപിയിൽ പരിശോധന നടത്തുന്നു

Strike in the incident of beating the doctor  doctors strike in kozhikode  doctors strike  doctor attacked by patient family  doctor attacked  kozhikode fathima hospital  കോഴിക്കോട് ഫാത്തിമ ആശുപത്രി  ഡോക്‌ടർമാരുടെ പണിമുടക്ക്  കെ ജി എം ഒ എ  പ്രതിഷേധ ദിനം  പ്രതിഷേധ ദിനം ഡോക്‌ടർമാരുടെ സമരം  ഐഎംഎ  കോഴിക്കോട് ആശുപത്രിയിൽ അക്രമം  അത്യാഹിത വിഭാഗം  ഡോക്‌ടറെ മർദിച്ച സംഭവം  ഡോക്‌ടറെ മർദിച്ചു
ഡോക്‌ടർമാരുടെ പണിമുടക്ക്

പ്രതിഷേധ മാർച്ച്

കോഴിക്കോട് : ചികിത്സ വൈകിയെന്ന് ആരോപിച്ച് കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് ഡോക്‌ടർമാർ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. ഐഎംഎയുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിന് കെജിഎംഒഎയും സർക്കാർ ഡോക്‌ടർമാരുടെ സംഘടനകളും പിന്തുണ നൽകുന്നുണ്ട്. ഡോക്‌ടർമാർ അവധി എടുത്ത് ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

അക്രമികൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ഐഎംഎയുടെ നേതൃത്വത്തിൽ കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാനമൊട്ടാകെ പ്രതിഷേധ ദിനമായും ആചരിക്കുന്നു. അത്യാഹിത വിഭാഗം, ലേബർ റൂം, എമർജൻസി എന്നിവ മുടങ്ങില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്‌ടർമാരാണ് ഒപിയിൽ പരിശോധന നടത്തുന്നത്. സീനിയർ ഡോക്‌ടർമാർ ആരും എത്താതായതോടെ മറ്റ് ജില്ലകളിൽ നിന്നടക്കം ആശുപത്രിയിൽ എത്തിയ രോഗികൾ വലഞ്ഞു.

അതിനിടെ ഡോക്‌ടറെ മർദിച്ച സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ, മുഹമ്മദ്‌ അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. നടക്കാവ് സ്റ്റേഷനിൽ എത്തി പ്രതികള്‍ കീഴടങ്ങുകയായിരുന്നു.

കേസിൽ ആറ് പേർക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്‌ധനായ പി കെ അശോകനെയാണ് ചികിത്സ നൽകാൻ വൈകിയെന്ന് ആരോപിച്ച് രോഗിയുടെ ബന്ധുക്കൾ മർദിച്ചത്. ഇവർ ആശുപത്രി തല്ലി തകര്‍ക്കുകയും ചെയ്‌തു.

സംഭവത്തിൽ ആറ് പേർക്കെതിരെ കേസ് : പ്രസവ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച യുവതിയുടെ സ്‌കാനിങ് റിപ്പോർട്ട് നൽകാൻ വൈകി എന്ന് ആരോപിച്ചാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ടത്. കോഴിക്കോട് ഫാത്തിമ ഹോസ്‌പിറ്റലിൽ ശനിയാഴ്‌ച വൈകിട്ടോടെയായിരുന്നു സംഭവം. യുവതിയെ ചികിത്സിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് ഡോ. അനിതയുമായി തർക്കിച്ച രോഗിയുടെ ബന്ധുക്കൾ ബഹളമുണ്ടാക്കുകയും നഴ്‌സിങ് സ്റ്റേഷൻ അടിച്ചുതകർക്കുകയും ചെയ്യുകയായിരുന്നു.

ഇതിനുശേഷം, രാത്രിയോടെ ഡോക്‌ടർ അനിതയ്‌ക്കൊപ്പം എത്തിയ ഇവരുടെ ഭർത്താവും ഇതേ ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റുമായ ഡോ. അശോകനെ രോഗിയുടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മർദിച്ച് അവശനാക്കി. മുഖത്ത് ശക്തമായി ഇടിയേറ്റ് നിലത്ത് വീണ ഡോക്‌ടറെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കാനുള്ള ശ്രമങ്ങളെയും ബന്ധുക്കൾ തടസപ്പെടുത്തി.

സംഭവത്തിൽ ആറ് പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. വധശ്രമം, ആശുപത്രി സംരക്ഷണ നിയമം എന്നിവ സംബന്ധിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കടുത്ത നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മറ്റ് അസുഖങ്ങളുമായി കഴിഞ്ഞ 24നാണ്, ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെ യുവതിയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. രോഗിയുടെ തുടർ ചികിത്സകൾ പുരോഗമിക്കുന്നതിനിടെയാണ് അനിഷ്‌ട സംഭവങ്ങൾ ഉണ്ടായത്.

Also read:കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഡോക്‌ടറെ മര്‍ദിച്ച് രോഗിയുടെ ബന്ധുക്കള്‍ ; അപലപിച്ച് മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സമാന സംഭവം : ഡോക്‌ടർമാരെ രോഗിയുടെ ബന്ധുക്കൾ ആക്രമിക്കുന്ന സംഭവം ഇതിന് മുൻപും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. 2022 നവംബറിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിത ഡോക്‌ടറെ രോഗിയുടെ ഭർത്താവ് മർദിച്ചിരുന്നു.

ഭാര്യ മരിച്ചത് അറിയിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗത്തിലെ റെസിഡന്‍റ് വനിത ഡോക്‌ടർക്ക് മർദനമേറ്റത്. രോഗിയുടെ ഭർത്താവ് ഡോക്‌ടറുടെ നെഞ്ചിൽ ചവിട്ടി വീഴ്‌ത്തുകയായിരുന്നു. ആക്രമണത്തെ തുടർന്ന് ഡോക്‌ടറെ അതേ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details