കാസർകോട്: പ്രജനന കാലമായിട്ടും തീരങ്ങളില്‍ നിന്നകലുകയാണ് കടലാമകള്‍. കേരള തീരങ്ങളില്‍ മുട്ടയിടാനെത്തുന്ന ഒലിവ് റിഡ്‌ലി വിഭാഗത്തില്‍പ്പെടുന്ന ആമകളുടെ എണ്ണം ഓരോ വര്‍ഷവും കുറഞ്ഞു വരുന്നു. ഇക്കുറി ഇതുവരെ ആറ് ആമക്കൂടുകള്‍ മാത്രമാണ് കേരളതീരത്ത് കണ്ടെത്താനായത്.സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ആമകളുടെ പ്രജനനകാലം. 18 വര്‍ഷം മുന്‍പ് കാസര്‍കോട് തീരത്ത് മാത്രം 30 ആമക്കൂടുകള്‍ ഉണ്ടായിരുന്നു. 2018ല്‍ പതിനഞ്ചും 2019ല്‍ എട്ടും കഴിഞ്ഞ വര്‍ഷം ഏഴും ആമക്കൂടുകളുമാണ് ഇവിടെ നിന്നും ലഭിച്ചത്. എന്നാല്‍ ഇക്കുറി ഇതുവരെ ആകെ ലഭ്യമായതാവട്ടെ ഒരു ആമക്കൂട് മാത്രം. കാസര്‍കോട് തൈക്കടപ്പുറത്ത് ഇത്തവണ കണ്ടെത്തിയ 150ഓളം മുട്ടകള്‍ ഉള്ള ആദ്യത്തെ ആമക്കൂടാണിത്.
വലകള്‍ വില്ലന്‍; തീരത്ത് കൂടൊരുക്കി മുട്ടയിടാൻ ആമകൾ എത്തുന്നില്ല
അശാസ്ത്രീയമായ മത്സ്യബന്ധനങ്ങള്‍ക്കൊടുവില്‍ കടലില്‍ ഉപേക്ഷിക്കുന്ന വലകളില്‍ കുരുങ്ങി ആമകളില്‍ ഭൂരിഭാഗത്തിന്‍റെയും ജീവന്‍ നഷ്ടമാകുന്നു. 18 വര്‍ഷം മുന്‍പ് കാസര്‍കോട് തീരത്ത് മാത്രം 30 ആമക്കൂടുകള്‍ ഉണ്ടായിരുന്നു. ഇത്തവണ അത് ഒന്നിലേക്ക് മാത്രം ചുരുങ്ങി.
കടല്‍ ദൂരങ്ങള്‍ താണ്ടി തീരത്തെത്തുന്ന ആമകള്‍ മണല്‍പരപ്പില്‍ ഒന്നരയടി ആഴത്തില്‍ കുഴികള്‍ ഉണ്ടാക്കി മുട്ടയിടും. മണല്‍ ചൂടില്‍ മുട്ടകള്‍ വിരിയാനുള്ള സാഹചര്യമൊരുക്കി കടലിലേക്ക് തന്നെ മടങ്ങും. ആമകള്‍ തീരത്തെത്തി മുട്ടയിട്ടാലും നശിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഹാച്ചറികള്‍ എന്ന ആശയത്തിലേക്ക് നെയ്‌തലിന്‍റെ പ്രവര്‍ത്തകര്‍ എത്തിയത്. ആമക്കൂടുകളുടെ മാതൃകയില്‍ കുഴികള്‍ എടുത്ത് മുട്ടകള്‍ വെച്ച ശേഷം സംരക്ഷിക്കുകയാണ് ഇവര്‍. സൂര്യപ്രകാശം അധികം ഏൽക്കാതെ സൂക്ഷിച്ച് മുട്ടകളില്‍ നിന്നും കുഞ്ഞുങ്ങള്‍ പുറത്തുവരും വരെ മറ്റു ജീവികളില്‍ നിന്നും മനുഷ്യരില്‍ നിന്നും അവയെ സംരക്ഷിക്കുകയാണ് ഇവിടെ.കേരളതീരത്ത് കാണപ്പെടുന്ന ഒലിവ് റെഡ്‌ലി വിഭാഗത്തിലെ ആമമുട്ടകള്‍ വിരിയാന്‍ 40 മുതല്‍ 60 ദിവസം വരെ സമയമെടുക്കും.
കടലില്‍ വെച്ച് മനുഷ്യന്‍റെ ക്രൂരതകള്‍ക്കിരയാകുന്ന ആമകളുടെ എണ്ണം കൂടുന്നതിന്‍റെ സൂചനയാണ് ആമക്കൂടുകളുടെ എണ്ണം പ്രതിവര്‍ഷം കുറഞ്ഞുവരുന്നതിന്‍റെ കാരണമായി വിലയിരുത്തുന്നത്. അശാസ്ത്രീയമായ മത്സ്യബന്ധനങ്ങള്‍ക്കൊടുവില്‍ കടലില്‍ ഉപേക്ഷിക്കുന്ന വലകളില്‍ കുരുങ്ങിയാണ് ആമകളില്‍ ഭൂരിഭാഗത്തിന്‍റെയും ജീവന്‍ നഷ്ടമാകുന്നതെന്നാണ് ഈ കുറവിന് പ്രധാന കാരണം.മാതൃതീരം തേടിയുള്ള യാത്രക്കിടയില്‍ കടലിലെ ചെകുത്താന്‍ വലകളില്‍ കുടുങ്ങി അംഗഭംഗം സംഭവിച്ചും മുറിവേറ്റും ആമകള്‍ക്ക് കടലില്‍ കാലം കഴിക്കേണ്ടി വരുന്നു. അതുകൊണ്ട് തന്നെ ആമകളുടെ പ്രജനനകാലത്തെ ഏറ്റവും ദുര്‍ബലമായ സീസണാണ് ഇപ്പൊഴത്തേത്.