കാസർകോട് :സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിക്കൊണ്ട് കാറുടമയ്ക്ക് കിട്ടിയ എ ഐ ക്യാമറ ചിത്രത്തെച്ചൊല്ലി വിവാദവും വ്യാജ പ്രചരണങ്ങളും. ഒടുവില്‍ ഇത് നിയമനടപടിയിലേക്കും നീങ്ങുകയാണ്. ചെറുവത്തൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറിനകത്ത്, ഇല്ലാതിരുന്ന സ്ത്രീയുടെ ചിത്രം എഐ ക്യാമറയില്‍ പതിഞ്ഞതാണ് പൊല്ലാപ്പിന് കാരണമായത്. പിൻസീറ്റിലായി ഒരു സ്ത്രീ ഇരിക്കുന്നത് ഫോട്ടോയിൽ കാണാം. എന്നാല്‍ കാറിലുണ്ടായിരുന്ന രണ്ട് കുട്ടികളെ ചിത്രത്തില്‍ കാണാനുമില്ല. കാറിന്‍റെ പിന്‍സീറ്റില്‍ കാണുന്ന സ്ത്രീ മുന്‍പ് ആത്മഹത്യ ചെയ്‌ത വനിതയാണെന്ന് വാട്‌സ്‌ആപ്പ് വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്‌തു(Kasaragod AI camera ghost Controversy).
പടന്ന കൈതക്കാട് സ്വദേശിയായ യുവാവും അടുത്ത ബന്ധുവായ യുവതിയും യുവതിയുടെ രണ്ട് മക്കളുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കൈതക്കാട് നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന കാറിൻ്റെ ദൃശ്യം പയ്യന്നൂർ കേളോത്തെ എ ഐ ക്യാമറയിൽ പതിയുന്നത് സെപ്റ്റംബർ മൂന്നിനാണ് (AI camera ghost photo Kasaragod). എന്നാൽ പിഴ ഒടുക്കാനുള്ള അറിയിപ്പും പടവും ഏതാനും ദിവസങ്ങൾക്ക് മുൻപുമാത്രമാണ് കാറുടമയ്ക്ക് കിട്ടിയത്.