കാസർകോട് : കാസർകോട് ജില്ലയിലെ ആരോഗ്യമേഖലയിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് പ്രതിസന്ധിയാകുന്നു. വിവിധ സർക്കാർ ആശുപത്രികളിലേക്ക് ഡോക്‌ടർമാരെയും മറ്റു മെഡിക്കൽ ജീവനക്കാരെയും ആവശ്യമുണ്ടെങ്കിലും ജില്ലയിലേയ്‌ക്ക് വരാൻ ആരും തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. അതേസമയം, ആരോഗ്യ മേഖലയെ വലച്ച് ഡോക്‌ടേഴ്‌സിന്‍റെ ക്ഷാമം ദിനം പ്രതി രൂക്ഷമാവുകയാണ്.
ജില്ലയിലെ ആരോഗ്യ വകുപ്പിൽ 300 ഓളം ഒഴിവുകളിൽ നിയമനമില്ലാതെ കിടക്കുകയാണ്. സർക്കാർ ആശുപത്രികളിൽ നിന്ന് സ്ഥലം മാറ്റം കിട്ടി പോകുന്നവർക്ക് അനുസരിച്ച് പകരക്കാർ എത്താത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇതിൽ 52 ഡോക്‌ടേഴ്‌സിന്‍റെയും 40 അസിസ്റ്റന്‍റ് സർജൻമാരുടേതും ഒഴിവുകളാണ് പ്രധാനപ്പെട്ടത്.
ഇതിന് പുറമെ വിവിധയിടങ്ങളിൽ മറ്റ് തസ്‌തികകളിലും കസേരകൾ ഒഴിഞ്ഞു കിടക്കുന്നു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരുടെ 92 ഒഴിവുകൾ നിലവിലുണ്ട്. 40 ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ബാക്കിയുള്ളത് സ്ഥാനക്കയറ്റം ലഭിക്കുന്നവർക്ക് നൽകാൻ മാറ്റിവച്ചിരിക്കുകയാണ്. സർക്കാർ ആശുപത്രികളിലെ മുപ്പതോളം നഴ്‌സുമാർക്ക് സ്ഥലംമാറ്റ ഉത്തരവ് കിട്ടി. എന്നാൽ അതിനനുസരിച്ച് പകരം നിയമനമില്ല.
നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രവർത്തനം തുടങ്ങിയ കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയിൽ ആകെ നിയമിച്ചത് 12 ജീവനക്കാരെ മാത്രമാണ്. 100 ഓളം ജീവനക്കാർ ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമാണ്. അതിനിടെ ആരോഗ്യ വകുപ്പിലെ ഒഴിവുകളുടെ കണക്ക് ഉൾപ്പെടുത്തി സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് ജില്ല കലക്‌ടർ കെ.ഇമ്പശേഖർ പറഞ്ഞു. ജില്ലയിൽ ജോലി ചെയ്യുന്നതിനായി എത്താൻ ഉദ്യോഗസ്ഥർ മടികാണിക്കുന്നുവെന്നും കലക്‌ടർ തന്നെ വ്യക്തമാക്കിയിരുന്നു.
സെക്രട്ടറിമാരും ഇല്ല :പുതിയ നിയമന ഉത്തരവ് ഇറങ്ങിയിട്ടും കാസർകോട്ടെ എട്ട് തദ്ദേശസ്ഥാപനങ്ങളിൽ സെക്രട്ടറിമാരില്ല. വിരമിക്കൽ ഒഴിവ്, വിരമിക്കലിനു മുന്നോടിയായുള്ള അവധി ഒഴിവ് തുടങ്ങിയവ നികത്തുന്നതിന് നിലവിലുള്ള ജീവനക്കാർക്ക് പ്രമോഷൻ നൽകിയതുൾപ്പെടെയുള്ള നിയമന പട്ടികയാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഇറക്കിയത്. ജില്ലയിൽ 12 പഞ്ചായത്തുകളിൽ സെക്രട്ടറിമാരുടെ നിയമന പട്ടികയാണ് ഇറങ്ങിയത്.