ഇടുക്കി : നെടുങ്കണ്ടം ചതുരംഗപ്പാറ വില്ലേജിൽ മാൻകുത്തിമേട് ഭാഗത്ത് 80 എക്കറോളം സർക്കാർ പുറമ്പോക്ക് ഭൂമി കൈയേറി നിർമാണങ്ങൾ നടത്തിയ ബിജെപി നേതാവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. തൊടുപുഴ സെഷൻസ് കോടതിയാണ് കൈയേറ്റക്കാരനായ ജോണിക്കുട്ടിയുടെ ജാമ്യാപേക്ഷ നിരസിച്ചത്.
സർക്കാർ ഭൂമി കൈയേറി നിർമാണങ്ങൾ നടത്തിയതിന് ചതുരംഗപ്പാറ വില്ലേജ് ഓഫിസറാണ് ജോണിക്കുട്ടിക്കെതിരെ ഉടുമ്പൻചോല പൊലീസിൽ പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഭൂസംരക്ഷണ നിയമപ്രകാരം ജോണിക്കുട്ടിയെ പ്രതിയാക്കി കഴിഞ്ഞ ജൂൺ എട്ടിന് കേസെടുത്തിരുന്നു. മുൻകൂർ ജാമ്യം തള്ളിയ സാഹച്യത്തിൽ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് ഉടൻ കടക്കുമെന്നാണ് സൂചന.
കണ്ടെത്തിയത് വൻ അഴിമതി :ചതുരംഗപ്പാറ വില്ലേജിൽ 39/21, 39/22, 39/23 എന്നീ സർവേ നമ്പരുകളിലായുള്ള 80 ഏക്കർ ഭൂമിയാണ് ബിജെപി നേതാവ് കൈയേറിയത്. മാൻകുത്തിമേട് ആദിവാസി കോളനിക്ക് സമീപത്തുള്ള ഈ ഭൂമിയിൽ ടൂറിസം പദ്ധതി ലക്ഷ്യംവച്ചുകൊണ്ട് വിവിധ നിർമാണങ്ങളും ഇയാൾ നടത്തിയിരുന്നു. ആദിവാസി കോളനിയിലെ താമസക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൈയേറ്റം കണ്ടെത്തിയത്.