കേരളം

kerala

കിണറ്റില്‍ വീണ് കരടി ചത്ത സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

By

Published : Apr 26, 2023, 10:38 PM IST

വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കെസി എന്ന സംഘടനയാണ് സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്

Vellanad Beer death  Public interest litigation High court  High court  action against officers on the death of beer  death of beer while rescue from well  കിണറ്റില്‍ വീണ് കരടി ചത്ത സംഭവം  കരടി ചത്ത സംഭവം  കരടി  ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്  ഹൈക്കോടതിയില്‍ ഹര്‍ജി  ഹൈക്കോടതി  ഹര്‍ജി  വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കെസി  പൊതുതാല്‍പര്യ ഹര്‍ജി  ഉദ്യോഗസ്ഥർ
കിണറ്റില്‍ വീണ് കരടി ചത്ത സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

എറണാകുളം:വെള്ളനാട് കരടി ചത്ത സംഭവത്തിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിയാണ് കരടി ചാകാൻ കാരണമെന്ന് കാണിച്ചാണ് ഹര്‍ജി. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കെസി എന്ന സംഘടനയാണ് ഹർജി നൽകിയത്.

ഹര്‍ജിയിലെ ആവശ്യം: വനം വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ രേഖാമൂലമുള്ള അനുമതി കൂടാതെ മയക്കുവെടി വയ്ക്കരുതെന്നാണ് ചട്ടം. ഇത്തരം ചട്ടങ്ങൾ ലംഘിച്ചാണ് വെള്ളനാട് കിണറ്റിൽ വീണ കരടിയെ രക്ഷിക്കാനുള്ള ദൗത്യം നടത്തിയത്. മാത്രമല്ല ഉദ്യോഗസ്ഥതലത്തിൽ വീഴ്‌ചയുണ്ടായെന്നും അതിനാല്‍ കുറ്റക്കാരായ ചീഫ് വൈൽഡ് ലൈഫ് വാർഡൻ, കരടിയെ മയക്കുവെടി വച്ച വെറ്ററിനറി സർജൻ അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ സിറ്റി പോലീസ് കമ്മിഷണർക്ക് നിർദേശം നൽകണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. വകുപ്പുതല നടപടിയും കുറ്റക്കാരിൽ നിന്നും നഷ്‌ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപെടുന്നു.

അതേസമയം ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കും. ഇക്കഴിഞ്ഞ 20 നാണ് വെള്ളനാട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കരടിയെ രക്ഷാദൗത്യത്തിന്‍റെ ഭാഗമായി മയക്കുവെടി വയ്ക്കുകയും കരടി മുങ്ങി ചാകുകയും ചെയ്യുന്നത്. കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്‌ച പറ്റിയെന്ന് മുമ്പ് വനം വകുപ്പ് റിപ്പോര്‍ട്ടുമുണ്ടായിരുന്നു. വന്യമൃഗങ്ങളെ പിടികൂടുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നറിയിച്ച് വനം വകുപ്പ് ജില്ല ഓഫിസറാണ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്‌ച പറ്റിയതായുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

എന്നാല്‍ മേലുദ്യോഗസ്ഥരുടെ അനുമതി തേടിയ ശേഷം മാത്രമാണ് ഉദ്യോഗസ്ഥര്‍ മയക്കുവെടി അടക്കമുള്ള നടപടികളിലേക്ക് കടന്നതെന്നും വനം വകുപ്പ് ജില്ല ഓഫിസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ വനംവകുപ്പിലെ ഡോക്‌ടറുടെ കൂടി റിപ്പോര്‍ട്ട് വന്നതിന് ശേഷമാകും വനം മന്ത്രിയുടെ ഓഫിസില്‍ വനം വകുപ്പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്നും ഇതിന് ശേഷമാകും സംഭവത്തില്‍ നടപടി വേണമോ എന്നതുള്‍പ്പടെയുള്ള തീരുമാനങ്ങള്‍ ഉണ്ടാവുകയെന്നുമായിരുന്നു അറിയിച്ചിരുന്നത്. ഇതിനിടെയാണ് സംഘടന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

സംഭവം ഇങ്ങനെ: ഏപ്രില്‍ 20 ന് രാത്രിയായിരുന്നു കാട്ടാക്കടയിലെ വെള്ളനാട് കണ്ണമ്പള്ളിയിലെ അരുണിന്‍റെ വീട്ടുമുറ്റത്തെ കിണറ്റില്‍ കരടി വീണത്. തുടര്‍ന്ന് കരടിയെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചു. ഇതില്‍തന്നെ മയക്കുവെടി വച്ചതിന് ശേഷം വലയും കയറും ഉപയോഗിച്ച് പുറത്തെടുക്കാനായിരുന്നു ശ്രമം. ഇതിനായി മയക്കുവെടിവയ്ക്കുന്നതിനായി തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി ഡോക്‌ടര്‍ ജേക്കബ് അലക്‌സാണ്ടര്‍ സ്ഥലത്തെത്തിയിരുന്നു.

പിന്നീട് വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കരടിയെ വലയില്‍ കുരുക്കിയ ശേഷമാണ് മയക്കുവെടി വച്ചത്. തുടര്‍ന്ന് വല മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ കരടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിപ്പോയ കരടിയെ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയെങ്കിലും എല്ലാം വിഫലമായി. പിന്നീട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കിണറ്റിലിറങ്ങി കരടിയെ പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും കിണറിന് ആഴം കൂടുതലായത് കൊണ്ട് ഈ ശ്രമവും വിഫലമായി. തുടര്‍ന്ന് കിണറ്റിലെ വെള്ളം വറ്റിച്ച് പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു.

എന്നാല്‍ 50 മിനിറ്റുകൊണ്ടാണ് കിണറ്റിലെ വെള്ളം പൂര്‍ണമായും വറ്റിക്കാന്‍ സാധിച്ചത്. പിന്നീട് ഫയര്‍ ഫോഴ്‌സ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങി കരടിയെ പുറത്തെത്തിക്കുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് ഡോക്‌ടര്‍ ജേക്കബ് അലക്‌സാണ്ടര്‍ നടത്തിയ പരിശോധനയില്‍ കരടി ചത്തുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details