കേരളം

kerala

Vigilance probe | 'വിജിലന്‍സ് നടപടി ലോക കേരള സഭയെ വിമര്‍ശിച്ചതിന്'; താന്‍ പേടിച്ചെന്ന് മുഖ്യമന്ത്രിയെ അറിയിക്കണമെന്ന് വിഡി സതീശന്‍

By

Published : Jun 10, 2023, 3:29 PM IST

അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭയുടെ പേരിലുള്ള അനധികൃത പിരിവിനെതിരെ സംസാരിച്ചതിനാണ് നാലുവര്‍ഷം മുന്‍പുള്ള വിഷയത്തില്‍ ഇപ്പോള്‍ നടപടിയെന്നും വിഡി സതീശന്‍

വിഡി സതീശന്‍  ലോക കേരള സഭ  vd satheesan on vigilance probe  vd satheesan on vigilance probe against him
വിഡി സതീശന്‍

വിഡി സതീശന്‍ മാധ്യമങ്ങളോട്

എറണാകുളം:തനിയ്‌ക്കെതിരായ വിജിലൻസ് അന്വേഷണത്തെ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ നിയമസഭയിൽ താൻ വെല്ലുവിളിച്ചിരുന്നു. താൻ വിജിലൻസ് അന്വേഷണം തെറ്റാണെന്ന് പറയുന്നതിൽ അനൗചിത്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിജിലൻസ് അന്വേഷണം ശരിവയ്‌ക്കുകയാണ്. ഇത്തരമൊരു പരാതിയിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് കണ്ട് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെ തള്ളിക്കളഞ്ഞതാണ്. സ്‌പീക്കറോട് പ്രോസിക്യൂഷൻ അനുമതി ചോദിച്ച വേളയിൽ അസംബ്ലി സെക്രട്ടേറിയറ്റ് ഇത് പരിശോധിച്ച് അന്നത്തെ സ്‌പീക്കർ തള്ളിക്കളഞ്ഞതാണ്. ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചും, ഡിവിഷൻ ബഞ്ചും ഇതേ ആവശ്യവുമായി സമർപ്പിച്ച ഹർജികൾ പ്രാഥമിക ഘട്ടത്തിൽ തന്നെ തള്ളിക്കളഞ്ഞു.

നാല് വർഷം മുന്‍പുണ്ടായ കാര്യത്തിൽ ഇതുവരെ കേസെടുക്കാതെ ഇപ്പോൾ കേസെടുക്കുന്നതിന്‍റെ കാര്യമെന്താണെന്ന് മനസിലാക്കാനുള്ള ബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ടെന്ന് താൻ മനസിലാക്കുന്നു. മുഖ്യമന്ത്രി പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭയുടെ പേരിൽ നടക്കുന്ന അനധികൃത പിരിവിനെ ശക്തമായി വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കോടിക്കണക്കിന് രൂപയുടെ പിരിവ് അനധികൃതമായി നടക്കുന്നത്. ഇതിനെ വിമർശിച്ചപ്പോഴാണ് സിപിഎം മുഖപത്രം തനിയ്‌ക്കെതിരെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന്‍റെ പേരിൽ ആരോപണം ഉന്നയിച്ചത്. ഇതേത്തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

'അന്വേഷണവുമായി സഹകരിക്കും':ദുരന്ത നിവാരണ പ്രവർത്തനം എങ്ങനെ നടത്തണമെന്നതിന്‍റെ മോഡലായി താൻ നടത്തിയ പ്രളയ ദുരിതാശ്വാസ പദ്ധതിയായ പുനർജ്ജനിയെക്കുറിച്ച് വിജിലൻസ് റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കും. മുഖ്യമന്ത്രി നിരവധി അഴിമതി ആരോപണങ്ങളിൽ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ പ്രതിപക്ഷ നേതാവിനെതിരെ ഇല്ലാത്തൊരു സംഭവത്തിന്‍റെ പേരിൽ കേസെടുക്കുമ്പോൾ മുഖ്യമന്ത്രി എത്രമാത്രം ചെറുതാവുകയാണെന്ന് ജനങ്ങൾക്ക് മനസിലാകും. ഇതെല്ലാം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവരോട് തനിക്ക് പറയാനുള്ളത്, മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് വിളിച്ചാൽ ഈ കേസ് എടുത്തുവെന്ന വാർത്ത കേട്ട് താന്‍ പേടിച്ചുപോയെന്ന് പറയണമെന്നും വിഡി സതീശൻ പരിഹസിച്ചു.

ALSO READ |Loka Kerala Sabha | കേരളത്തില്‍ ശാഖ തുടങ്ങാന്‍ സാധ്യത; ഫൈസര്‍ മേധാവികളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

തനിയ്‌ക്കെതിരെയുള്ള വിജിലൻസ് അന്വേഷണം മുഖ്യമന്ത്രിയുടെ അസഹിഷ്‌ണുതയാണ് വ്യക്തമാക്കുന്നത്. ഇതുകൊണ്ടൊന്നും അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് പിന്മാറില്ലന്നും വിഡി സതീശൻ പറഞ്ഞു. തന്‍റെ മണ്ഡലത്തിൽ നടപ്പിലാക്കിയ പുനർജ്ജനി പദ്ധതിക്ക് വേണ്ടി പണപ്പിരിവ് നടത്തിയിട്ടില്ല. ഈ പദ്ധതിക്ക് ഒരു അക്കൗണ്ട് പോലും ഇല്ല. വിദേശത്തും, നാട്ടിലുംവച്ച് പിരിവ് നടത്തിയിട്ടില്ല. പ്രളയ സമയത്ത് വീട് തകർന്നവരെയും വീട് വച്ചുനൽകാൻ താത്‌പര്യമുള്ളവരെയും കണ്ടെത്തി നേരിട്ട് ചെയ്യിക്കുകയായിരുന്നു. ഇത്തരത്തിൽ നേരിട്ട് ചെയ്യാൻ അസൗകര്യമുള്ളവർക്ക് പ്രദേശിക കോൺട്രാക്‌ടർമാരെ ബന്ധപ്പെടുത്തി കൊടുത്താണ് പദ്ധതി നടപ്പിലാക്കിയതെന്നും വിഡി സതീശൻ വിശദീകരിച്ചു. ഇത്തരത്തിൽ ആസാദ് ഗ്രൂപ്പ് നിർമിച്ച് നൽകിയ 25 വീടുകളുടെ ഉദ്ഘാടനം നിർവഹിച്ചത് മുഖമന്ത്രിയാണെന്നും വിഡി സതീശൻ വ്യക്തമാക്കി

ABOUT THE AUTHOR

...view details