കേരളം

kerala

'ബഫര്‍ സോണില്‍ ഇപ്പോഴും ആശയക്കുഴപ്പം, വീണിടത്ത് കിടന്നുരുളുകയാണ് സര്‍ക്കാര്‍': വിഡി സതീശന്‍

By

Published : Dec 22, 2022, 8:48 PM IST

VD Satheesan criticize state Govt  VD Satheesan  ബഫര്‍ സോണില്‍ ഇപ്പോഴും ആശയക്കുഴപ്പം  സര്‍ക്കാര്‍ വീണിടത്ത് കിടന്നുരുളുകയാണ്  സതീശന്‍  ബഫര്‍ സോണ്‍  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in Ernakulam  buffer zone issue
പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുന്നു

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തില്‍ സര്‍ക്കാറിനിപ്പോഴും വ്യക്തതയില്ലെന്നും സതീശന്‍.

പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുന്നു

എറണാകുളം:ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാറിന് ഇപ്പോഴും ആശയക്കുഴപ്പമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിപക്ഷം ഉയർത്തിയ സംശയങ്ങൾക്ക് മറുപടി പറയാനാകാതെ സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണ്. ബഫര്‍ സോണില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇത് അനുസരിച്ച് 2015 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു.

ഇക്കാര്യം 2019 ലെ പിണറായി സര്‍ക്കാര്‍ ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചുള്ള ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ കരട് നിര്‍ദേശങ്ങള്‍ 2016 ല്‍ ഡല്‍ഹിയില്‍ നടന്ന വിദഗ്‌ധ സമിതി യോഗത്തില്‍ പരിഗണിച്ചെന്നും സമയബന്ധിതമായി സംസ്ഥാനം വിശദാംശങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് കരട് വിജ്ഞാപനങ്ങള്‍ 2018 ഓടെ കാലഹരണപ്പെട്ടെന്നും ഉത്തരവിലുണ്ട്. അന്ന് അധികാരത്തിലുണ്ടായിരുന്ന പിണറായി സര്‍ക്കാര്‍ വിശദാംശങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് കരട്‌ വിജ്ഞാപനം റദ്ദായത്.

ഇതോടെ ബഫര്‍ സോണ്‍ കേരളത്തിനും ബാധകമായി. അതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത പ്രദേശങ്ങളോട് ചേര്‍ന്ന് കിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ബഫര്‍ സോണായി നിശ്ചയിക്കാമെന്നാണ് 2019-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഭംഗിയായി ചെയ്‌ത കാര്യങ്ങളെ ഇല്ലാതാക്കി ജനവാസ കേന്ദ്രങ്ങളെയും ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താമെന്ന് തീരുമാനിച്ച പിണറായി സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

2021 ലെ ഭൂപടമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുതിയ സര്‍വെ നടത്തി വിശദാംശങ്ങള്‍ നല്‍കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നിട്ടാണ് 2021 ലെ ഭൂപടം സുപ്രീംകോടതിയില്‍ നല്‍കുന്നത്. ഈ ഭൂപടവുമായി ചെന്നാല്‍ കേരളത്തിന് തിരിച്ചടിയുണ്ടാകും.

രണ്ടാഴ്‌ച കൊണ്ട് നടത്താവുന്ന മാനുവല്‍ സര്‍വെ നടത്താതെ സര്‍ക്കാര്‍ കുഴപ്പത്തില്‍ ചാടിയിരിക്കുകയാണ്. ആദ്യ പിണറായി സര്‍ക്കാര്‍ ചെയ്‌ത് വച്ച ദുരന്തമാണ് കേരളത്തെ ഈ അപകടത്തില്‍ എത്തിച്ചത്. ബഫര്‍ സോണ്‍ ഒഴിവാക്കില്ലെന്ന് സുപ്രീം കോടതി തീരുമാനിച്ചാല്‍ 2.5 ലക്ഷം ഹെക്‌ടര്‍ സ്ഥലത്തെ കൃഷിയിടങ്ങളും സര്‍ക്കാര്‍ ഓഫിസുകളും ദേവാലയങ്ങളും വീടുകളുമൊക്കെ അപകടത്തിലാകും.

ഉപഗ്രഹ സര്‍വേ അപൂര്‍ണവും അവ്യക്തവുമാണ്. മാനുവല്‍ സര്‍വേ നടത്തണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ നിരവധി തവണ ആവശ്യപ്പെട്ടതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മാനുവല്‍ സര്‍വേ സര്‍ക്കാരിന് വേഗത്തില്‍ പൂര്‍ത്തിയാക്കാമായിരുന്നു. അപൂര്‍ണമായി ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസത്തോളം പൂഴ്ത്തിവച്ചു.

കോടതി ഉത്തരവ് പോലും ഇതുവരെ വായിച്ച് നോക്കിയിട്ടില്ല. അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിനെ കുഴപ്പത്തിലാക്കിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്നും പ്രതിപക്ഷ നേതാവ് കൊച്ചിയിൽ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details