എറണാകുളം :ഐക്യ കേരളം 67 വർഷം വർഷം (Kerala Piravi) പൂർത്തിയാക്കുന്നുവെന്നത് ഏതൊരു കേരളീയനും അഭിമാന നിമിഷമാണെന്ന് എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പാൾ കെ അരവിന്ദാക്ഷൻ (K Aravindakshan). കേരളപ്പിറവി ദിനത്തിൽ ഐക്യകേരളം സ്വപ്‌നം കണ്ട തലമുറയിൽപ്പെട്ടയാളെന്ന നിലയിൽ കേരളത്തെ കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും ഇടിവി ഭാരതിനോട് പങ്കുവക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി താൻ വിലയിരുത്തിയ സാമ്പത്തിക, സാമൂഹ്യ, സാഹചര്യങ്ങൾ നോക്കുമ്പോൾ കേരളത്തിന് പ്രതീക്ഷിച്ച രീതിയിൽ മുന്നേറാൻ കഴിഞ്ഞിട്ടില്ലന്നാണ് തന്‍റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളം പണ്ട് മുതൽ തന്നെ അഖിലേന്ത്യ തലത്തിൽ മാത്രമല്ല ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രശംസ നേടിയത് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രണ്ട് മേഖലകളിലാണ്. എന്നാൽ സമീപ കാലത്തെ ഈ രണ്ട് മേഖലയിലെ പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ലന്ന ദുഃഖകരമായ വസ്‌തുത നമ്മുടെ മുന്നിലുണ്ട്.
കൊവിഡിനെയും ഓഖി ദുരന്തത്തെയും തുടർച്ചയായ പ്രളയങ്ങളെയും നേരിടാൻ കഴിഞ്ഞത് ഒരു സർക്കാറിന്‍റെ മാത്രം കഴിവ് എന്ന രീതിയിൽ വിലയിരുത്തുന്നത് ശരിയല്ല. ജനങ്ങളുടെ വിജയമാണ്.
ജനങ്ങളെ അണിനിരത്തി സർക്കാർ നേടിയ വിജയം എന്ന് വിലയിരുത്തുന്നതാവും ശരിയെന്നും കെ അരവിന്ദാക്ഷൻ അഭിപ്രായപ്പെട്ടു. പ്രളയവും പ്രകൃതി ദുരന്തങ്ങളും മനുഷ്യ സൃഷ്‌ടിയാണ്. വേണ്ടരീതിയിൽ പ്രകൃതിയെ കൈകാര്യ ചെയ്യുന്നതിൻ സംഭവിച്ച വീഴ്‌ചയാണതിന് കാരണം. ഗാന്ധിജി പറഞ്ഞത് പോലെ പ്രകൃതി മനുഷ്യന്‍റെ ആഗ്രഹങ്ങൾ സാധിച്ച് തരും, എന്നാൽ അത്യാഗ്രഹങ്ങൾ സാധിച്ച് തരില്ല.
മാർക്‌സ് പറഞ്ഞത് നമ്മുടെ പ്രകൃതിയും വിഭവങ്ങളും ഈ തലമുറയ്‌ക്ക് മാത്രം അവകാശപ്പെട്ടതല്ല, ഭാവി തലമുറയ്‌ക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന ബോധം ജനങ്ങൾക്ക് ഉണ്ടായിരിക്കണമെന്നാണ്. ആ ബോധം ജനങ്ങളിൽ സൃഷ്‌ടിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ഈ കാര്യങ്ങളിൽ നമ്മുടെ ഭരണകൂടം പരാജയപ്പെട്ടുവെന്ന് പറയേണ്ടി വന്നതിൽ പ്രയാസമുണ്ട്.
കാർഷിക മേഖലയിലെ കാര്യവും, നദികളുടെ കാര്യവും പരിഗണിച്ചാൽ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.