കേരളം

kerala

ബ്രഹ്മപുരം : ആ'ശ്വാസം' നേടി കൊച്ചി ; തീയും പുകയും കെട്ടടങ്ങിയെന്ന് ജില്ല ഭരണകൂടം

By

Published : Mar 14, 2023, 7:24 AM IST

സ്‌മോള്‍ഡറിംഗ് ഫയര്‍ ആയതുകൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ വരെ ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സേനാംഗങ്ങള്‍ ക്യാംപ് ചെയ്യുന്നുണ്ട്

ബ്രഹ്മപുരം  കൊച്ചി  കൊച്ചി ബ്രഹ്മപുരം തീപിടുത്തം  ജില്ലാ ഭരണകൂടം  തീപിടുത്തം  മാലിന്യ സംസ്‌കരണ കേന്ദ്രം  ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ്  Brahmapuram fire  Kochi  toxic haze  administration
Brahmapuram fire

എറണാകുളം :പുകക്കടലിൽ നിന്ന് ആശ്വാസ തീരമണഞ്ഞ് കൊച്ചി. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തവും പുക വമിക്കലും പൂര്‍ണമായി അണച്ചതായി ജില്ല കലക്‌ടർ എന്‍ എസ് കെ ഉമേഷ് അറിയിച്ചു. ഭാവിയില്‍ ബ്രഹ്‌മപുരത്ത് തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികളും ജില്ല ഭരണകൂടം അവലോകനം ചെയ്‌തു.

ഫയര്‍ ആന്‍റ് റെസ്‌ക്യു, റവന്യു, നേവി, എയർഫോഴ്‌സ്, സിവിൽ ഡിഫൻസ്, പൊലീസ്, ഹോംഗാർഡ്, കോര്‍പറേഷന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്‌റ്റ്, എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍, ആരോഗ്യം, എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റർമാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ അധ്വാനത്തിന്‍റെ ഫലമായാണ് കൊച്ചിയുടെ വാനം തെളിഞ്ഞത്.

സ്‌മോള്‍ഡറിംഗ് ഫയര്‍ ആയതുകൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ വരെ ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സേനാംഗങ്ങള്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഇനി തീയുണ്ടായാലും രണ്ട് മണിക്കൂറിനകം അണയ്ക്കും. ഇതിനാവശ്യമായ എക്‌സ്‌കവേറ്ററുകളും ഉപകരണങ്ങളുമുണ്ട്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഭാവിയില്‍ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള ഹ്രസ്വകാല പദ്ധതി തയാറാക്കാന്‍ അഗ്നിരക്ഷാസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്‌ടർ പറഞ്ഞു.

തീ അണയ്ക്കല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഉദ്യോഗസ്ഥര്‍ക്ക് ശാരീരികവും മാനസികവുമായ സമ്മര്‍ദം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കാക്കനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ കോളജിലെ ടീമിന്‍റെ സേവനം ലഭ്യമാക്കി ചൊവ്വാഴ്ച മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും. ക്യാംപില്‍ പള്‍മണോളജിസ്‌റ്റ് ഉള്‍പ്പടെയുള്ള സ്‌പെഷ്യലിസ്‌റ്റ് ഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാക്കും. ഇതില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് കലക്‌ടർ അഭ്യര്‍ഥിച്ചു.

ജില്ല മാനസികാരോഗ്യ പദ്ധതിയുടെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ടും ലഭ്യമാക്കും. വിവിധ ജില്ലകളില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് അതത് ജില്ലകളിലെ ജില്ല മെഡിക്കല്‍ ഓഫിസിന്‍റെ നേതൃത്വത്തില്‍ നടപടിയുണ്ടാകും. ഇവരുടെ തുടര്‍ ആരോഗ്യപരിപാലനവും ഉറപ്പാക്കും. ബ്രഹ്‌മപുരം മാലിന്യ പ്ലാന്‍റിലെ പുക അണയ്ക്കലിന്‍റെ അവസാനഘട്ടത്തില്‍ 98 അഗ്‌നിശമന സേനാംഗങ്ങളും, 22 എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍മാരും 57 സിവില്‍ ഡിഫന്‍സ് അംഗങ്ങളും 24 കൊച്ചി കോര്‍പറേഷന്‍ ജീവനക്കാരും 16 ഹോം ഗാര്‍ഡുകളും 4 പൊലീസുകാരും ആണ് രംഗത്തുണ്ടായിരുന്നത്.

22 എക്‌സ്‌കവേറ്ററുകളും 18 ഫയര്‍ യൂണിറ്റുകളും 3 ഹൈ പ്രഷര്‍ പമ്പുകളുമാണ് പ്രവര്‍ത്തിച്ചത്. സെക്‌ടര്‍ വെസ്റ്റിലെയും സെക്‌ടര്‍ ഒന്നിലെയും പുകയണയ്ക്കലാണ് ഏറ്റവുമൊടുവില്‍ പൂര്‍ത്തിയാക്കിയത്. കോർപറേഷന്‍റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരം പ്ലാന്‍റില്‍ മാർച്ച് രണ്ടിന് വൈകുന്നേരം നാലുമണിയോടെയാണ് വൻ തീപിടിത്തമുണ്ടായത്.

രണ്ട് ദിവസം കൊണ്ട് തീ പൂർണമായും അണയ്ക്കുമെന്നായിരുന്നു കോർപറേഷനും ജില്ല ഭരണകൂടവും അറിയിച്ചതെങ്കിലും നീണ്ടുപോവുകയായിരുന്നു. ബ്രഹ്മപുരത്ത് കൂട്ടിയിട്ട ലക്ഷക്കണക്കിന് ടൺ പ്ലാസ്‌റ്റിക് മാലിന്യം കത്തിയതോടെ അന്തരീക്ഷമാകെ വിഷപ്പുക പടര്‍ന്നു. ഇത് ജനങ്ങളെയാകെ ബാധിക്കുന്ന സാഹചര്യമുണ്ടായി.

ആയിരത്തോളം ആളുകളാണ് ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടിയത്. ആറടി താഴ്‌ചയിലേക്ക് തീ പടർന്നതോടെ അണയ്ക്കൽ വലിയ വെല്ലുവിളിയായി മാറുകയായിരുന്നു. കൊച്ചിയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈയാഴ്‌ചയിലെ മൂന്ന് ദിവസം അവധി നൽകിയിരിക്കുകയാണ്. അതേസമയം തീപിടിത്തത്തെ തുടർന്നുള്ള രാഷ്ട്രീയ വിവാദങ്ങൾ കൂടുതൽ ശക്തിയാർജിക്കുകയും ചെയ്‌തു. കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്‌ചയും പ്രതിപക്ഷം പ്രതിഷേധം തുടരും.

ABOUT THE AUTHOR

...view details