ആലപ്പുഴ: എയ്‌ഡഡ് സ്‌കൂൾ മേഖലയിലെ നിയന്ത്രണം ആരെയും ബുദ്ധിമുട്ടിക്കാനല്ലെന്നും നേരല്ലാത്തതൊന്നും നടക്കാതിരിക്കാനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ആലപ്പുഴയില്‍ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില മാനേജ്‌മെന്‍റുകൾ ഇപ്പോൾ വച്ച നിർദേശമൊന്നും സർക്കാരിനെ ഭയപ്പെടുത്തുന്നില്ല. സ്‌കൂൾ ഏറ്റെടുത്തോ, തങ്ങൾക്ക് വാടക തന്നാൽ മതിയെന്നാണ് അവർ പറയുന്നത്. അവർ സർക്കാരിനെ വിരട്ടാൻ പറഞ്ഞതാണെങ്കിലും അത് ഗൗരവമായി എടുക്കുകയാണ്. ഇപ്പോൾ അധ്യാപകരുടെ ശമ്പളം സർക്കാരല്ലേ കൊടുക്കുന്നത്. അതിനൊപ്പം മാസവാടക കൊടുക്കലാണോ സർക്കാരിന് വലിയ കാര്യം. ചില തെറ്റായ രീതികളുണ്ട്. അത് തുടരാൻ പാടില്ലെന്നേ ബജറ്റ് നിർദേശംകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. അതിനപ്പുറം പോകാൻ ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങൾ ബുദ്ധിമുട്ടിക്കാനല്ല, നേരല്ലാത്തതൊന്നും നടക്കാതിരിക്കാൻ: പിണറായി വിജയൻ എയ്‌ഡഡ് സ്‌കൂളുകൾ ആകെ കൊള്ളരുതായ്‌മ കാണിക്കുകയാണെന്ന് സർക്കാർ പറഞ്ഞിട്ടില്ല. കേരളം നേടിയ വിദ്യാഭ്യാസ മികവിൽ ഏറ്റവും വലിയ സംഭാവന എയ്‌ഡഡ് സ്‌കൂളുകളുടെ ഭാഗത്തുനിന്നായിരുന്നു. അതാരും മറന്നിട്ടില്ല. വിദ്യാഭ്യാസ മേഖലയെ കച്ചവട താൽപ്പര്യത്തോടെ സമീപിക്കുന്ന ഒരു വിഭാഗം വന്നിട്ടുണ്ട്. അതിന്‍റെ ഭാഗമായി ചിലയിടത്ത് കൃത്രിമമായി വിദ്യാർഥികളുടെ എണ്ണം കൂട്ടി കാണിക്കുന്ന അവസ്ഥ വന്നു. അത് പരിശോധിക്കാനാണ് പൊതുവായ ചില നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. എഇഒമാരുടെ അധികാരം കൈയാളാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ അതിന് മുകളിൽ സർക്കാരിന്‍റെ പരിശോധന ഉണ്ടാകുമെന്ന് പറഞ്ഞാൽ നിലവിലുള്ളതിനൊന്നും കോട്ടം തട്ടുന്നില്ല. പുതിയ തസ്‌തിക സൃഷ്‌ടിക്കുമ്പോഴേ പ്രശ്‌നം വരൂ. പുതിയ ഡിവിഷനും തസ്‌തികയും സൃഷ്‌ടിക്കുന്നത് സർക്കാർകൂടി അറിഞ്ഞേ നടക്കൂ. തങ്ങൾക്ക് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ പ്രയാസമാണെന്ന് പറയുന്നതുതന്നെ സർക്കാർ പറയുന്നതിൽ കഴമ്പുണ്ടെന്ന് സമ്മതിക്കലല്ലേ. സംശുദ്ധമായ രീതിയിൽ എയ്‌ഡഡ് സ്‌കൂൾ പ്രവർത്തിപ്പിക്കുന്നവർ പ്രയാസമൊന്നും നേരിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.