ദോഹ: സൗദി ക്ലബ് അല്‍ നസ്‌റിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോള്‍ വേട്ട. സൗദി പ്രൊ ലീഗിൽ അൽ വെഹ്ദയ്‌ക്കെതിരായ മത്സരത്തില്‍ നാല് ഗോളുകളാണ് ക്രിസ്റ്റ്യാനോ അടിച്ച് കൂട്ടിയത്. സൗദിയിൽ 38കാരനായ താരത്തിന്‍റെ ആദ്യ ഹാട്രിക്കാണിത്.
താരത്തിന്‍റെ കരുത്തില്‍ അൽവെഹ്ദയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തോല്‍പ്പിക്കാനും അല്‍ നാസ്‌റിന് കഴിഞ്ഞു. മത്സരത്തിന്‍റെ 21ാം മിനിട്ടില്‍ ഇടങ്കാല്‍ ഗോളിലൂടെയാണ് ക്രിസ്റ്റ്യാനോ തുടങ്ങിയത്. ആദ്യ പകുതി അവസാനിപ്പിക്കും മുമ്പ് താരം വീണ്ടും ലക്ഷ്യം കണ്ടു.
40ാം മിനിട്ടില്‍ തന്‍റെ വലങ്കാലുകൊണ്ടായിരുന്നു ക്രിസ്റ്റ്യാനോ വല ചലിപ്പിച്ചത്. രണ്ടാം പകുതിയിലെ 53ാം മിനിട്ടില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു റൊണാള്‍ഡോയുടെ മൂന്നാം ഗോളിന്‍റെ പിറവി. റോണോയുടെ കരിയറിലെ 61-ാം ഹാട്രിക്കാണിത്. തുടര്‍ന്ന് 61ാം മിനിട്ടിലാണ് താരം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
അൽ വെഹ്ദയ്‌ക്കെതിരായ ഗോള്‍ വേട്ടയോടെ ക്ലബ് കരിയറില്‍ 500 ഗോളുകളെന്ന നിര്‍ണായ നാഴികകല്ല് പിന്നിടാനും സൂപ്പര്‍ താരത്തിന് കഴിഞ്ഞു. അൽ വെഹ്ദയ്ക്കെതിരായ ആദ്യ ഗോൾ ക്രിസ്റ്റാനോയുടെ 500ാം ഗോളായിരുന്നു. തുടര്‍ന്നും ക്രിസ്റ്റ്യാനോ ലക്ഷ്യം കണ്ടതോടെ നിലവില്‍ 503 ഗോളുകളാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്.
അഞ്ച് വ്യത്യസ്ത ലീഗുകളില്‍ അഞ്ച് ടീമുകള്‍ക്കായാണ് ക്രിസ്റ്റാനോ ഇത്രയും ഗോളുകളടിച്ച് കൂട്ടിയത്. സ്‌പാനിഷ് ലാ ലിഗ ക്ലബ് റയല്‍ മാഡ്രിഡിനായാണ് റോണോ ഏറ്റവും കൂടുതല്‍ ഗോളടിച്ചിട്ടുള്ളത്. 311 ഗോളുകളാണ് താരം റയലിനായി നേടിയത്. പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 103 ഗോളുകളും റോണോ അടിച്ചിട്ടുണ്ട്.