മാഡ്രിഡ്:സ്‌പാനിഷ് ലാ ലിഗ നാട്ടങ്കത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. അത്‌ലറ്റിക്കോയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ 2-1 നായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം. റോഡ്രിഗോ, ഫെഡറിക്കോ വാൽവെർഡെ എന്നിവര്‍ റയലിനായി ഗോള്‍ നേടിയപ്പോള്‍ മരിയോ ഹെര്‍മൊസോവാണ് ആതിഥേയര്‍ക്കായി ആശ്വാസഗോളടിച്ചത്.
മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് റയല്‍ മാഡ്രിഡ് രണ്ട് ഗോളുകളും നേടിയത്. 18ാം മിനിട്ടില്‍ റോഡ്രിഗോയിലൂടെയാണ് സന്ദര്‍ശകര്‍ ആദ്യ ഗോള്‍ നേടിയത്. ചൗമേനിയുടെ പാസ് ഹാല്‍ഫ് വോളിയിലൂടെയാണ് റോഡ്രിഗോ വലയിലെത്തിച്ചത്.
36ാം മിനിട്ടില്‍ വാൽവെർഡെ റയല്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. വിനീഷ്യസ് ജൂനിയര്‍ ജൂനിയര്‍ തൊടുത്ത ഷോട്ട് പോസ്‌റ്റിലിടിച്ച് മടങ്ങി. ആ റീബൗണ്ട് സ്വീകരിച്ചാണ് വാൽവെർഡെ ഗോള്‍ നേടിയത്.
പകരക്കാരനായിറങ്ങിയ മരിയോ ഹെര്‍മൊസോ 83ാം മിനുട്ടിലാണ് ഗോള്‍ നേടി അത്‌ലറ്റിക്കോ മാഡ്രിഡിന് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ ഹോര്‍മൊസോ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയത് ആതിഥേയര്‍ക്ക് തിരിച്ചടിയായി. തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കിയ റയല്‍ മാഡ്രിഡ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.