ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്‌ക്കെതിരെ (ഡബ്ല്യുഎഫ്‌ഐ) പ്രതിഷേധവുമായി താരങ്ങള്‍. ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങളാണ് പ്രതിഷേധിക്കുന്നത്. ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ 'സ്വേച്ഛാധിപത്യ'ത്തിനെതിരെയാണ് പ്രതിഷേധമെന്നാണ് വിവരം.
റിയോ ഒളിമ്പിക്‌സ് മെഡൽ ജേതാവ് സാക്ഷി മാലിക്, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് സരിത മോർ, സംഗീത ഫോഗട്ട്, സത്യവർത് മാലിക്, ജിതേന്ദർ കിൻഹ, കോമണ്‍വെല്‍ത്ത്ഗെയിംസ് മെഡൽ ജേതാവ് സുമിത് മാലിക് എന്നിവരടക്കം 30 റെസ്‌ലിങ് താരങ്ങളാണ് പ്രതിഷേധത്തിനായി ജന്തർമന്തറിൽ ഒത്തുകൂടിയത്. തങ്ങളുടെ പരാതികളുടെയോ ആവശ്യങ്ങളുടെയോ കൃത്യമായ വിശദാംശങ്ങൾ താരങ്ങള്‍ പങ്കിട്ടിട്ടില്ലെങ്കിലും കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണിന്‍റെ ഡബ്ല്യുഎഫ്‌ഐ ഭരണത്തില്‍ താരങ്ങള്‍ അതൃപ്‌തരാണെന്നാണ് വിവരം.
"ഞങ്ങളുടെ പോരാട്ടം സർക്കാരിനോ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്കോ (എസ്‌എഐ) എതിരെയല്ല. ഇത് ഡബ്ല്യുഎഫ്‌ഐയ്‌ക്കെതിരെയാണ്. വിശദാംശങ്ങൾ ഞങ്ങൾ പിന്നീട് അറിയിക്കാം". ബജ്‌രംഗ് പുനിയ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.