ബാഴ്‌സലോണ : ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ മൂന്നാം ജയവുമായി ബാഴ്‌സലോണ. ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ ഷാക്തർ ഡൊണടെസ്‌കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ കീഴടക്കിയത് (Barcelona beats Shakhtar). യുവതാരങ്ങളായ ഫെറാൻ ടോറസ്, ഫെർമിൻ ലോപസ് എന്നിവർ ബാഴ്‌സയ്‌ക്കായി ലക്ഷ്യം കണ്ടപ്പോൾ സുഡാകൊവ് ഷാക്തറിന്‍റെ ആശ്വാസ ഗോൾ നേടി. പരിക്കിന്‍റെ പിടിയിലായ പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങിയ ബാഴ്‌സയ്‌ക്ക് യുവതാരങ്ങളുടെ പ്രകടനം ആത്മവിശ്വാസം നൽകുന്നതാണ് (UEFA Champions League group stage).
പരിക്കേറ്റ റോബർട്ട് ലെവൻഡോസ്‌കി, ഫ്രെങ്കി ഡി ജോങ്, പെഡ്രി, റാഫിഞ്ഞ, ജൂൾസ് കൗണ്ടെ, സെർജി റോബർട്ടോ എന്നിവർക്ക് പുറമെ സസ്‌പെൻഷനിലായ ഗാവിയും ടീമിൽ നിന്ന് പുറത്തായതോടെ മുന്നേറ്റത്തിൽ ഫെറാനും ഫെലിക്‌സിനുമൊപ്പം യാമിൻ ലമീനേയും മധ്യനിരയില്‍ ഫെര്‍മിൻ ലോപസിനെയും അണിനിരത്തിയാണ് ബാഴ്‌സ ഇറങ്ങിയത്. മത്സരത്തിൽ നിറഞ്ഞുകളിച്ച ഫെർമിൻ ലോപസിന്‍റെ പ്രകടനം ബാഴ്‌സയുടെ വിജയത്തിൽ നിർണായകമായി. മത്സരത്തിൽ ഒരു ഗോളടിച്ച താരം മറ്റൊരു ഗോളിന് വഴിയൊരുക്കി.
മത്സരത്തിന്‍റെ 28-ാം മിനിറ്റിൽ ബാഴ്‌സ ലീഡെടുത്തു. ഗുണ്ടോഗൻ നൽകിയ പാസ് സ്വീകരിച്ച് ഫെര്‍മിൻ തൊടുത്ത ഷോട്ട് ബാറിലിടിച്ചു മടങ്ങിയെങ്കിലും റീബൗണ്ടിൽ നിന്നും ഫെറാൻ ടോറസ് വലകുലുക്കി. ഈ സമയം ലൈൻ റഫറി ഓഫ്‌സൈഡ് വിളിച്ചതോടെ വാർ പരിശോധനയിലാണ് ഗോൾ അനുവദിച്ചത്. 36-ാം മിനിറ്റിൽ ഫെർമിൻ ലോപസിലൂടെ ആതിഥേയർ ലീഡ് ഇരട്ടിയാക്കി. ഫെറാൻ ടോറസ് നല്‍കിയ പാസിൽ നിന്നും ബോക്‌സിന് പുറത്തുനിന്നും താരം തൊടുത്ത ഷോട്ട് ഗോൾകീപ്പറെ കാഴ്‌ചക്കാരനാക്കി വലയിൽ പതിച്ചു.