കേരളം

kerala

IND VS SA | ഗ്രീൻഫീൽഡിൽ അര്‍ഷ്‌ദീപും ചാഹറും താണ്ഡവമാടി ; ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം

By

Published : Sep 28, 2022, 9:23 PM IST

പവര്‍ പ്ലേയിൽ 30 റൺസിന് അഞ്ച് വിക്കറ്റ് നഷ്‌ടമായ ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ്, ഏയ്‌ഡന്‍ മാര്‍ക്രം, വെയ്ന്‍ പാര്‍ണൽ എന്നിവരുടെ ബാറ്റിങ്ങാണ് ടീം ടോട്ടൽ 100 കടത്തിയത്

india vs south africa  arshdeep singh  deepak chahar  south africa set 107 runs target for india  IND VS SA  അര്‍ഷ്‌ദീപ്  india vs sa t20  india vs sa t20 first innings  കേശവ് മഹാരാജ്  keshav maharaj  rohit sharma  indian cricket news
IND VS SA | ഗ്രീൻഫീൽഡിൽ അര്‍ഷ്‌ദീപും ചാഹറും താണ്ഡവമാടി; ഇന്ത്യക്ക് 107 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം : തുടക്കത്തിലെ കൂട്ടത്തകർച്ചക്ക് ശേഷം ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 100 കടന്ന് ദക്ഷിണാഫ്രിക്ക. കാര്യവട്ടത്ത് ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ 2.3 ഓവറില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്‌ടമായതോടെ 20 ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തില്‍ 106 റണ്‍സാണ് നേടിയത്. 35 പന്തില്‍ 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മഹാരാജിന് പുറമെ 24 പന്തില്‍ 25 റണ്‍സെടുത്ത ഏയ്‌ഡന്‍ മാര്‍ക്രവും 37 പന്തില്‍ 24 റണ്‍സെടുത്ത വെയ്ന്‍ പാര്‍ണലും മാത്രമാണ് സന്ദർശക നിരയില്‍ പൊരുതിയത്.

കൊടുങ്കാറ്റായി അര്‍ഷ്‌ദീപും ചാഹറും : തുടക്കത്തില്‍ പേസിനെ തുണച്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യ ഓവറില്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമയെ നഷ്‌ടമായ ദക്ഷിണാഫ്രിക്കയ്ക്ക് അര്‍ഷ്‌ദീപ് രണ്ടാം ഓവറില്‍ മൂന്ന് വിക്കറ്റ് കൂടി നഷ്‌ടമായി. പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ദീപക് ചാഹര്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തി ദക്ഷിണാഫ്രിക്കയെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു.

നാല് പന്ത് നേരിട്ട ബാവുമ റൺസൊന്നും നേടാതെയാണ് മടങ്ങിയത്. പിന്നാലെ അപകടകാരിയായ ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ(1) സ്റ്റമ്പിളക്കിയ അര്‍ഷ്‌ദീപ് അഞ്ചാമത്തെ പന്തില്‍ റോസോയെ(0) വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ വെടിക്കെട്ട് വീരൻ ഡേവിഡ് മില്ലറെ ഗോള്‍ഡന്‍ ഡക്കാക്കി അര്‍ഷ്‌ദീപ് മൂന്നാമത്തെ പ്രഹരവുമേല്‍പ്പിച്ചു.

കൂടുതൽ നഷ്‌ടങ്ങളില്ലാതെ പവര്‍ പ്ലേ പൂർത്തിയാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് എട്ടാം ഓവറില്‍ ഏയ്‌ഡന്‍ മാര്‍ക്രത്തെ നഷ്‌ടമായി. 25 റൺസെടുത്ത മാര്‍ക്രത്തെ ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

പൊരുതി നോക്കിയത് കേശവും പാർണലും മാത്രം : 42-6 എന്ന നിലയിൽ നാണംകെട്ട ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജും വെയ്ന്‍ പാര്‍ണലും ചേർന്ന് സ്‌കോർ ഉയർത്തി. ഏഴോവറോളം ഇന്ത്യൻ ബൗളർമാരെ പ്രതിരോധിച്ച സഖ്യം സ്‌കോർ 68 ൽ എത്തിച്ചു. 37 പന്തില്‍ 24 റൺസെടുത്ത പാര്‍ണൽ അക്ഷറിന്‍റെ പന്തിൽ സൂര്യകുമാറിന് പിടികൊടുത്ത് മടങ്ങി. പത്തൊമ്പതാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്‌സും അടിച്ച മഹാരാജ് ദക്ഷിണാഫ്രിക്കയെ 100 കടത്തി.

ഇന്ത്യയ്ക്കായി ദീപക് ചാഹര്‍ നാലോവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് നാലോവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. അക്സര്‍ നാലോവറില്‍ 16 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 26 റണ്‍സിന് ഒരു വിക്കറ്റെടുത്തു. നാലോവര്‍ എറിഞ്ഞ അശ്വിന്‍ എട്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ