കേരളം

kerala

യുഎസിന് 304 റണ്‍സിന്‍റെ ഹിമാലയന്‍ തോല്‍വി ; സിംബാബ്‌വെയ്‌ക്ക് റെക്കോഡ്

By

Published : Jun 26, 2023, 8:19 PM IST

സിംബാബ്‌വെയ്‌ക്കായി ക്യാപ്റ്റന്‍ സീന്‍ വില്യംസ് സെഞ്ചുറി നേടി. 101 പന്തില്‍ 174 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്

ODI WC Qualifier  zimbabwe vs united states highlights  zimbabwe vs united states  Sean Williams  സീന്‍ വില്യംസ്  Sikandar Raza  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് യോഗ്യത മത്സരം  സിംബാബ്‌വെ  സിംബാബ്‌വെ vs യുഎസ്‌എ  സിക്കന്ദര്‍ റാസ  സിംബാബ്‌വെയ്‌ക്ക് റെക്കോഡ്
സിംബാബ്‌വെയ്‌ക്ക് റെക്കോഡ്

ഹരാരെ : ഏകദിന ലോകകപ്പ് യോഗ്യത മത്സരത്തില്‍ യുഎസ്‌എയ്‌ക്കെതിരെ ഐതിഹാസിക വിജയവുമായി സിംബാബ്‌വെ. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ 304 റണ്‍സിന്‍റെ കൂറ്റന്‍ വിജയമാണ് സിംബാബ്‌വെ നേടിയത്. പുരുഷ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്.

ഈ വര്‍ഷമാദ്യം തിരുവനന്തപുരത്ത് ശ്രീലങ്കയ്‌ക്ക് എതിരെ ഇന്ത്യ നേടിയ 317 റണ്‍സിന്‍റെ വിജയമാണ് പട്ടികയില്‍ തലപ്പത്തുള്ളത്. ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വെ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 408 റണ്‍സാണ് അടിച്ച് കൂട്ടിയത്. ടീമിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോറാണിത്.

മറുപടിക്കിറങ്ങിയ യുഎസ്‌എ 25.1 ഓവറില്‍ വെറും 104 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. ഏറെ കഷ്‌ടപ്പെട്ടാണ് യുഎസ്‌എ നൂറിലേക്ക് എത്തിയത്. ടീമിന്‍റെ ആദ്യ നാല് ബാറ്റര്‍മാരില്‍ മൂന്ന് പേര്‍ ഒരക്കത്തില്‍ ഒതുങ്ങിയപ്പോള്‍ ഒരാള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. 31 പന്തില്‍ 24 റണ്‍സ് നേടിയ അഭിഷേക് പരാഥ്‌കറാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍.

ജസ്‌ദീപ് സിങ്‌ ( 26 പന്തില്‍ 21), ഗജാനന്ദ് സിങ്‌ (16 പന്തില്‍ 13) എന്നിവരാണ് രണ്ടക്കത്തില്‍ എത്തിയ മറ്റ് താരങ്ങള്‍. സിംബാബ്‌വെയ്‌ക്കായി റിച്ചാര്‍ഡ് നഗരാവ, സിക്കന്ദര്‍ റാസ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.

നേരത്തെ വെടിക്കെട്ട് സെഞ്ചുറിയുമായി നായകന്‍ സീന്‍ വില്യംസാണ് സിബാംബ്‌വെയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 101 പന്തില്‍ 174 റണ്‍സാണ് സീന്‍ വില്യംസ് അടിച്ചെടുത്തത്. ജോയ്‌ലോഡ് ഗംബീ (103 പന്തില്‍ 78), ഇന്നസെന്‍റ് കൈയ (41 പന്തില്‍ 32), സിക്കന്ദര്‍ റാസ (27 പന്തില്‍ 48), റയാന്‍ ബേള്‍ (16 പന്തില്‍ 47) , തദിവാന്‍ഷെ മരുമണി (6 പന്തില്‍ 18*) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.

മികച്ച തുടക്കമായിരുന്നു സിംബാബ്‌വെയ്‌ക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ഇന്നസെന്‍റ് കൈയയും ജോയ്‌ലോഡ് ഗംബീയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 13.1 ഓവറില്‍ 56 റണ്‍സാണ് നേടിയത്. ഇന്നസെന്‍റ് കൈയയാണ് ആദ്യം പുറത്തായത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സീന്‍ വില്യംസ് ഗംബീക്കൊപ്പം രണ്ടാം വിക്കറ്റില്‍ 160 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.

35-ാം ഓവറിന്‍റെ അവസാന പന്തില്‍ ജോയ്‌ലോഡ് ഗംബീ മടങ്ങുമ്പോള്‍ 216 റണ്‍സായിരുന്നു ടീമിന്‍റെ ടോട്ടലില്‍ ഉണ്ടായിരുന്നത്. പിന്നീട് വില്യംസിനൊപ്പം ചേര്‍ന്ന സിക്കന്ദര്‍ റാസ ആക്രമിച്ച് കളിച്ചതോടെ ടീം സ്‌കോര്‍ കുതിച്ചു. റാസയ്‌ക്ക് ശേഷമെത്തിയ റയാന്‍ ബോളും തകര്‍പ്പനടികളുമായി കളം നിറയുന്ന കാഴ്‌ചയാണ് പിന്നീടുണ്ടായത്.

48-ാം ഓവറിന്‍റെ നാലാം പന്തില്‍ ബേള്‍ തിരിച്ച് കയറുമ്പോള്‍ 385 റണ്‍സായിരുന്നു ടീം ടോട്ടലില്‍ ഉണ്ടായത്. തുടര്‍ന്നെത്തിയ ലൂക്കിന് (3പന്തില്‍ 1) പിന്നാലെ 49-ാം ഓവറിലാണ് സീന്‍ വില്യംസ് വീഴുന്നത്. 21 ബൗണ്ടറികളും അഞ്ച് സിക്‌സുകളും അടങ്ങുന്നതായിരുന്നു വില്യംസിന്‍റെ ഇന്നിങ്‌സ്.

ALSO READ: ആഷ്‌ലി ഗാര്‍ഡ്‌നറുടെ മാരക ബോളിങ്ങില്‍ ഇംഗ്ലണ്ടിന് അടിപതറി ; വനിത ആഷസ് ഓസ്‌ട്രേലിയയ്‌ക്ക്

തദിവാന്‍ഷെ മരുമണിയ്‌ക്കൊപ്പം ബ്രാഡ് ഇവാന്‍സും(3 പന്തില്‍ 3*) പുറത്താവാതെ നിന്നു. യുഎസ്‌എയ്ക്കായി അഭിഷേക് പരാഥ്‌ക‍ര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ജെസ്സി സിങ്‌ രണ്ട് വിക്കറ്റുകള്‍ നേടി.

ABOUT THE AUTHOR

...view details