പാരീസ്:ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, നെയ്‌മര്‍ എന്നിവരുടെ പ്രകടനത്തില്‍ വമ്പന്‍ പ്രതീക്ഷയാണ് ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയ്‌ക്കുള്ളത്. എന്നാല്‍ സൂപ്പര്‍ താരങ്ങളെ ഇടയ്‌ക്കിടെ വലയ്‌ക്കുന്ന പരിക്ക് ക്ലബിന് വമ്പന്‍ തിരിച്ചടിയാണ്. ഏറ്റവും ഒടുവില്‍ ബ്രസീലിയന്‍ താരം നെയ്‌മര്‍ക്കാണ് പരിക്കേറ്റതിനെ തുടര്‍ന്ന് കളം വിടേണ്ടി വന്നത്.
ഫ്രഞ്ച് ലീഗില്‍ ലില്ലെയ്‌ക്കെതിരായ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ താരത്തെ സ്‌ട്രെക്‌ച്ചറിലാണ് പുറത്തെത്തിച്ചത്. ഇപ്പോഴിതാ താരങ്ങളെ വിടാതെ പിന്തുടരുന്ന പരിക്കിന്‍റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് കോച്ച് ക്രിസ്‌റ്റോഫ് ഗാൽറ്റിയർ. ക്ലബിന്‍റെ തിരക്കേറിയ ഷെഡ്യൂളിന് താരങ്ങളുടെ പരിക്കില്‍ പങ്കുണ്ടെന്നാണ് ക്രിസ്‌റ്റോഫ് ഗാൽറ്റിയർ പറയുന്നത്.
"ഇത് നിര്‍ഭാഗ്യമല്ല. പരിക്കുകൾക്ക് എല്ലായ്‌പ്പോഴും കാരണങ്ങളുണ്ട്. തിരക്കേറിയ ഷെഡ്യൂൾ, മത്സരങ്ങളുടെ ക്രമം എന്നിവയെല്ലാം കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നു". ക്രിസ്‌റ്റോഫ് ഗാൽറ്റിയർ പറഞ്ഞു. നെയ്‌മറിന്‍റെ പരിക്കിന്‍റെ തീവ്രത അറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും താരത്തിന്‍റെ കാലിന് ഒടിവ് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ലില്ലെയ്‌ക്കെതിരായ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പിഎസ്‌ജി ജയം നേടിയിരുന്നു. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്‍റെ അധിക സമയത്ത് ലയണല്‍ മെസി നേടിയ ഫ്രീ കിക്ക് ഗോളിലാണ് പിഎസ്‌ജി ജയം ഉറപ്പിച്ചത്. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്‍റെ രണ്ടാം പാദത്തില്‍ ബയേണിനെതിരെ ഇറങ്ങുമ്പോള്‍ ഈ വിജയം പിഎസ്‌ജിക്ക് ആത്മവിശ്വാസം നല്‍കും.
പിഎസ്‌ജിയുടെ തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബയേണ്‍ ജയം പിടിച്ചിരുന്നു. മാര്‍ച്ച് എട്ടിന് ബയേണിന്‍റെ തട്ടകത്തില്‍ വച്ചാണ് ഇനി ഇരു സംഘങ്ങളും ഏറ്റുമുട്ടുന്നത്. ഇതോടെ കടം വീട്ടി കണക്ക് തീര്‍ക്കാനാവും പിഎസ്‌ജി ജര്‍മ്മനിയിലേക്കെത്തുക. എന്നാല്‍ പരിക്കേറ്റ നെയ്‌മര്‍ക്ക് കളിക്കാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ALSO READ:ഗോളടിച്ച് ലെവൻഡോവ്‌സ്‌കി; കാഡിസിനെ മുക്കി ലീഡുയര്‍ത്തി ബാഴ്‌സലോണ