കേരളം

kerala

IPL 2023 | കേടായ മുംബൈ 'ബൗളിങ് യൂണിറ്റ്', അത് റിപ്പയര്‍ ചെയ്‌ത 'എഞ്ചിനിയര്‍'; പ്ലേഓഫില്‍ അഞ്ച് വിക്കറ്റ്, സ്റ്റാറായി ആകാശ് മധ്വാള്‍

By

Published : May 25, 2023, 7:15 AM IST

IPL 2023  IPL  lsg vs mi  aakash madhwal  aakash madhwal five wicket  aakash madhwal 5 wickets against lsg  IPL Playoff  ആകാശ് മധ്വാള്‍  ആകാശ് മധ്വാള്‍ അഞ്ച് വിക്കറ്റ്  ഐപിഎല്‍  മുംബൈ ഇന്ത്യന്‍സ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  ഐപിഎല്‍ എലിമിനേറ്റര്‍
Aakash Madhwal

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ ഐപിഎല്‍ എലിമിനേറ്റര്‍ പേരാട്ടത്തില്‍ 81 റണ്‍സിന്‍റെ ജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്ത ആകാശ് മധ്വാളിന്‍റെ പ്രകടനമാണ് രോഹിതിനും സംഘത്തിനും വമ്പന്‍ ജയമൊരുക്കിയത്.

ചെന്നൈ:ജസ്‌പ്രീത് ബുംറയുടെയും ജോഫ്ര ആര്‍ച്ചറുടെയും അഭാവത്തില്‍ മുംബൈ ഇന്ത്യന്‍സ് നിരയില്‍ നിന്നുള്ള പുത്തന്‍ താരോദയമാണ് ആകാശ് മധ്വാള്‍. പേരുകേട്ട പല വമ്പന്‍മാരും മുംബൈ ബൗളിങ് നിരയില്‍ തല്ലുകൊള്ളികളായി മാറിയപ്പോള്‍ കിട്ടിയ അവസരങ്ങളിലെല്ലാം അവരുടെ രക്ഷകനായി അവതരിക്കാന്‍ ഈ 29 കാരനായ ഉത്തരാഖണ്ഡുകാരന് സാധിച്ചു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തിലും രോഹിതിനും സംഘത്തിനും 81 റണ്‍സിന്‍ തകര്‍പ്പന്‍ ജയം സമ്മാനിക്കുന്നതിലും മധ്വാളിന്‍റെ പ്രകടനം നിര്‍ണായകമായി.

ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ മത്സരത്തിന്‍റെ ആദ്യ പകുതി നവീന്‍ ഉല്‍ ഹഖിന് സ്വന്തമായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ മുംബൈയെ വിറപ്പിക്കാന്‍ ലഖ്‌നൗ പേസര്‍ക്കായി. നാലോവര്‍ പന്തെറിഞ്ഞ നവീന്‍ 38 റണ്‍സ് വഴങ്ങി നാല് വിക്കറ്റും പിഴുതായിരുന്നു മൈതാനത്ത് നിന്നും തിരികെ കയറിയത്.

നിര്‍ണായക മത്സരത്തില്‍ മുംബൈയുടെ പ്രധാന താരങ്ങളെയെല്ലാം പുറത്താക്കാന്‍ നവീനായി. 10 പന്തില്‍ 11 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയാണ് ആദ്യം ലഖ്‌നൗ പേസറിന് മുന്നില്‍ വീണത്. പിന്നാലെ സൂര്യകുമാര്‍ യാദവ് (33), കാമറൂണ്‍ ഗ്രീന്‍ (41), തിലക് വര്‍മ (26) എന്നിവരെയും നവീന്‍ മടക്കി.

നാല് വിക്കറ്റുമായി നവീന്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനെത്തിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ 182 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തിരുന്നു. 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് വമ്പന്‍ പേരുകളൊന്നുമില്ലാത്ത മുംബൈ ബൗളര്‍മാരെ തല്ലിച്ചതച്ച് അനായാസം ജയം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ക്ക് ഇരുട്ടടിയെന്നോണമായിരുന്നു ചെപ്പോക്കിലെ ആകാശ് മധ്വാളിന്‍റെ പ്രകടനം.

ഈ സീസണില്‍ ഡെത്ത് ഓവറുകളില്‍ തന്‍റെ മികവ് എന്താണെന്ന് തെളിയിച്ചിട്ടുള്ള താരമാണ് ആകാശ് മധ്വാള്‍. എന്നാല്‍, എലിമിനേറ്ററില്‍ രണ്ടാം ഓവര്‍ പന്തെറിയാനായി രോഹിത് പന്തേല്‍പ്പിച്ചത് മധ്വാളിനെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ നായകന്‍റെ വിശ്വാസം കാക്കാന്‍ മധ്വാളിനായി.

രണ്ടാം ഓവറിന്‍റെ അഞ്ചാം പന്തില്‍ പ്രേരക് മങ്കാഡിനെ പുറത്താക്കി ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ ആകാശ് മുംബൈ ഇന്ത്യന്‍സിന് മത്സരത്തിലെ ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നീട് പവര്‍പ്ലേയില്‍ മധ്വാള്‍ പന്തെറിയാനെത്തിയിരുന്നില്ല. ഇതിനിടെ ക്രിസ് ജോര്‍ഡനും പിയുഷ് ചൗളയും ഓരോ വിക്കറ്റുകള്‍ നേടി ലഖ്‌നൗവിനെ തകര്‍ച്ചയുടെ അരികില്‍ കൊണ്ടെത്തിച്ചിരുന്നു.

മത്സരത്തിന്‍റെ പത്താം ഓവറിലാണ് മധ്വാള്‍ പിന്നീട് പന്തെറിയാനെത്തിയത്. ഈ ഓവറില്‍ തന്‍റെ പന്തുകളെ കണക്‌ട് ചെയ്യിക്കാന്‍ പാടുപെട്ട ആയുഷ് ബഡോണിയെ ക്ലീന്‍ ബൗള്‍ഡാക്കിയ മധ്വാള്‍ തൊട്ടടുത്ത പന്തില്‍ തന്നെ നിക്കോളസ് പുരാനെയും മടക്കി. ഒരു ടോപ് ക്ലാസ് ഡെലിവറിയിലൂടെയാണ് ലഖ്‌നൗ വെടിക്കെട്ട് ബാറ്ററെ മധ്വാള്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍റെ കൈകകളിലേക്ക് എത്തിച്ചത്.

ഈ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് സാധിച്ചില്ല. പിന്നീട് 15-ാം ഓവറില്‍ രവി ബിഷ്‌ണോയിയെയും മധ്വാള്‍ പുറത്താക്കി. അവിടെയും അവസാനിപ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സിന്‍റെ വലം കയ്യന്‍ പേസര്‍ തയ്യാറായിരുന്നില്ല.

മത്സരത്തിന്‍റെ 17-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ തകര്‍പ്പന്‍ യോര്‍ക്കറിലൂടെ മൊഹ്‌സിന്‍റെ ഓഫ്‌ സ്റ്റമ്പ് തെറിപ്പിച്ച് ആകാശ് മധ്വാള്‍ മുംബൈ ഇന്ത്യന്‍സിന് വമ്പന്‍ ജയം സമ്മാനിച്ചു. മത്സരത്തില്‍ 3.3 ഓവര്‍ പന്തെറിഞ്ഞ മധ്വാള്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് സ്വന്തമാക്കിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും മുംബൈ ഇന്ത്യന്‍സിന്‍റെ പേസ് ബൗളറാണ്.

Also Read:IPL 2023 | പേരുകേട്ട വമ്പന്മാര്‍ തല്ലുകൊള്ളികളായപ്പോള്‍ അവസാന ഓവറുകളില്‍ മുംബൈയുടെ രക്ഷകനായി ആകാശ് മധ്വാള്‍

ABOUT THE AUTHOR

...view details