കേരളം

kerala

IPL 2021 : ഡൽഹിക്ക് ബാറ്റിങ് തകർച്ച, കൊൽക്കത്തക്ക് 128 റണ്‍സ് വിജയ ലക്ഷ്യം

By

Published : Sep 28, 2021, 5:55 PM IST

കൊൽക്കത്തയുടെ ബൗളർമാർ തിളങ്ങിയ മത്സരത്തിൽ ഡൽഹി നിരയിൽ രണ്ടക്കം കടന്നത് മൂന്ന് ബാറ്റർമാർ മാത്രം

IPL 2021  ഡൽഹിക്ക് ബാറ്റിങ് തകർച്ച  കൊൽക്കത്തക്ക് 128 റണ്‍സ് വിജയ ലക്ഷ്യം  ഡൽഹി ക്യാപ്പിറ്റൽസ്  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  ശ്രേയസ് അയ്യർ  ശിഖർ ധവാൻ  റിഷഭ് പന്ത്
IPL 2021 ; ഡൽഹിക്ക് ബാറ്റിങ് തകർച്ച, കൊൽക്കത്തക്ക് 128 റണ്‍സ് വിജയ ലക്ഷ്യം

ഷാർജ : ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 128 റണ്‍സ് വിജയ ലക്ഷ്യം. കൊൽക്കത്തയുടെ ബൗളർമാർ തിളങ്ങിയ മത്സരത്തിൽ ക്യാപിറ്റൻ റിഷഭ് പന്തും (36 പന്തിൽ 39) ഓപ്പണർമാരായ സ്റ്റീവ് സ്മിത്തും (34പന്തിൽ 39) ശിഖർ ധവാനും (20 പന്തിൽ 24) ചേർന്നാണ് ടീമിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഡൽഹി നിരയിൽ ഈ മൂന്ന് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്.

ഓപ്പണിങ് കൂട്ടുകെട്ട് മികച്ച രീതിയിൽ ബാറ്റ് ചെയ്‌ത് തുടങ്ങിയെങ്കിലും അഞ്ചാം ഓവറിലെ അവസാന പന്തിൽ ശിഖർ ധവാനെ പുറത്താക്കി ലോക്കി ഫെർഗൂസനാണ് ഡൽഹിക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പിന്നാലെ മിന്നും ഫോമിലായിരുന്ന ശ്രേയസ് അയ്യരെ നിലയുറപ്പിക്കും മുന്നേ സുനിൽ നരെയ്‌ൻ പുറത്താക്കി. നാല് പന്തിൽ നിന്ന് ഒരു റണ്‍സായിരുന്നു അയ്യരുടെ സംഭാവന.

ALSO READ :IPL 2021 : ഇന്ന് രണ്ട് മത്സരങ്ങൾ, കൊൽക്കത്ത ഡൽഹിയേയും, മുംബൈ പഞ്ചാബിനെയും നേരിടും

തുടർന്ന് റിഷഭ് പന്തും സ്റ്റീവ് സ്മിത്തും ചേർന്ന് റണ്‍സ് ശ്രദ്ധാപൂർവം ഉയർത്തിയെങ്കിലും ടീം സ്കോർ 77ൽ വെച്ച് സ്‌മിത്തിനെ ലോക്കി ഫെര്‍ഗൂസന്‍ ബൗൾഡാക്കി. തൊട്ട് പിന്നാലെ ഷിംറോണ്‍ ഹെറ്റ്‌മെയറെ വെങ്കിടേഷ് അയ്യർ മടക്കി അയച്ചു. നാല് റണ്‍സ് നേടിയ താരം സൗത്തിക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തിൽ അക്കൗണ്ട് തുറക്കുന്നതിന് മുന്നേ തന്നെ ലളിത് യാദവിനെ സുനിൽ നരെയ്‌ൻ എൽബിയിൽ കുരുക്കി. തൊട്ടടുത്ത ഓവറിൽ അക്‌സർ പട്ടേലിനെയും സംപൂജ്യനായി വെങ്കിടേഷ് അയ്യർ മടക്കി അയച്ചു. തുടർന്ന് പന്തും അശ്വിനും ചേർന്ന് വിക്കറ്റ് വീഴാതെ കളിച്ചെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു.

അവസാന ഓവറിൽ അശ്വിനെ (9 റണ്‍സ്) ടിം സൗത്തി പുറത്താക്കിയപ്പോൾ റിഷഭ് പന്തും അവേശ് ഖാനും റണ്ണൗട്ടിലൂടെ പുറത്തായി. കൊൽക്കത്തക്കായി ലോക്കി ഫെര്‍ഗൂസന്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ടിം സൗത്തി ഒരു വിക്കറ്റെടുത്തു.

ABOUT THE AUTHOR

...view details