ലണ്ടൻ : ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് മത്സരത്തിന് മുന്നോടിയായി ലെസ്റ്റർഷെയറിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് 58 ഓവറിൽ 230 റൺസെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകളാണ് നഷ്‌ടമായത്. 60 റൺസെടുത്ത ശ്രീകാർ ഭരതും 12 റൺസെടുത്ത മുഹമ്മദ് ഷമിയുമാണ് ക്രീസിൽ.
ആദ്യ സെഷനിൽ 90 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്‌ടമായിരുന്നു. 21റൺസെടുത്ത ശുഭ്‌മാൻ ഗില്ലാണ് ആദ്യം മടങ്ങിയത്. ടീം സ്‌കോർ 50 കടന്നയുടനെ 25 റൺസെടുത്ത ക്യാപ്‌റ്റൻ രോഹിത് ശർമയും പുറത്തായി. മൂന്ന് റൺസെടുത്ത ഹനുമ വിഹാരിയും റൺസൊന്നും നേടാതെ ശ്രേയസ് അയ്യരും നിരാശപ്പെടുത്തി. 13 റൺസെടുത്ത രവീന്ദ്ര ജഡേജയ്‌ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.