മുംബൈ:ഏകദിന ലോകകപ്പിന്‍റെ (Cricket World Cup 2023) സെമി ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ പോരാടാനിറങ്ങുകയാണ് ഇന്ത്യ (India vs New Zealand ). കഴിഞ്ഞ പതിപ്പിന്‍റെ സെമി ഫൈനലില്‍ ഇതേ കിവീസിനോട് തോല്‍വി വഴങ്ങിക്കൊണ്ടായിരുന്നു ഇന്ത്യ പുറത്തായത്. ഇന്ന് സ്വന്തം മണ്ണില്‍ ഈ കടം തീര്‍ത്ത് ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ബെര്‍ത്ത് ഉറപ്പിക്കാനാവും രോഹിത് ശര്‍മയുടെ (Rohit Sharma) സംഘം ലക്ഷ്യം വയ്‌ക്കുക.
മത്സരത്തില്‍ വിരാട് കോലിയും (Virat Kohli) ശ്രദ്ധാകേന്ദ്രമാണ്. മിന്നും ഫോമിലുള്ള കിങ് കോലി ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ്. കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നും 99 ശരാശരിയിലും 88.52 സ്‌ട്രൈക്ക് റേറ്റിലും 594 റൺസാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. രണ്ട് സെഞ്ചുറികളും അഞ്ച് അർധസെഞ്ചുറികളുമുള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം.
ഇന്ന് കിവീസിനെതിരെയും മിന്നാന്‍ കഴിഞ്ഞാല്‍ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് മൂന്ന് വമ്പന്‍ റെക്കോർഡുകൾ സ്വന്തം പേരില്‍ എഴുതി ചേര്‍ക്കാന്‍ വിരാട് കോലിയ്‌ക്ക് കഴിയും (Virat Kohli Eyes Sachin Tendulkar Records). അവ ഏതെല്ലാമെന്ന് നോക്കാം....
ഈ ലോകകപ്പില്‍ ഇതേവരെ നേടിയ രണ്ട് സെഞ്ചുറികളോടെ, ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ തവണ സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്താന്‍ വിരാട് കോലിക്ക് കഴിഞ്ഞിരുന്നു. നിലവില്‍ 49 ഏകദിന സെഞ്ചുറികളാണ് ഇരുവരുടേയും അക്കൗണ്ടിലുള്ളത്.