കേരളം

kerala

തകര്‍ത്തടിച്ച് സ്‌മൃതി മന്ദാന, അയര്‍ലന്‍ഡിന് വില്ലനായി മഴ; വനിത ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍

By

Published : Feb 21, 2023, 7:34 AM IST

ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 6 വിക്കറ്റ് നഷ്‌ടത്തില്‍ 155 റണ്‍സ് നേടിയിരുന്നു. ഇന്ത്യക്കായി സ്‌മൃതി മന്ദാന 87 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങില്‍ അയര്‍ലന്‍ഡ് 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 54 റണ്‍സ് നേടി നില്‍ക്കെയാണ് മഴ കളി തടസപ്പെടുത്തിയത്.

icc women t20 world cup  smriti mandhana  smriti mandhana best t20i innings  india w vs ireland w  women t20 world cup  വനിത ടി20 ലോകകപ്പ്  സ്‌മൃതി മന്ദാന  ഇന്ത്യ അയര്‍ലന്‍ഡ്  വനിത ലോകകപ്പ്  ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം  വനിത ടി20 ലോകകപ്പ് സെമി  ഇന്ത്യ
Smriti Mandhana

പോര്‍ട്ട് എലിസബത്ത്:അയര്‍ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഐസിസി വനിത ടി20 ലോകകപ്പ് സെമിയില്‍. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ സെമിഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 155 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റ് വീശിയ അയര്‍ലന്‍ഡ് 8.2 ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ നില്‍ക്കെയാണ് കളിയുടെ രസംകൊല്ലിയായി മഴയെത്തിയത്.

അയര്‍ലന്‍ഡിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് സ്‌മൃതി മന്ദാനയുടെ തകര്‍പ്പന്‍ പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മത്സരത്തില്‍ 56 പന്ത് നേരിട്ട സ്‌മൃതി മൂന്ന് സിക്‌സറുകളുടെയും 9 ബൗണ്ടറികളുടെയും അകമ്പടിയോടെ 87 റണ്‍സാണ് അടിച്ചു കൂട്ടിയത്. ടി20 കരിയറിലെ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയായിരുന്നു ഇത്.

ഈ വനിത ലോകകപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരം പരിക്ക് മൂലം താരത്തിന് നഷ്‌ടപ്പെട്ടിരുന്നു. പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ഇന്ത്യക്കായി കളത്തിലറങ്ങിയ സ്‌മൃതി ഇതുവരെ ആകെ 149 റണ്‍സാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. നിലവില്‍ ടൂര്‍ണമെന്‍റിലെ ടോപ്‌ സ്‌കോററും ഇന്ത്യന്‍ ലെഫ്റ്റ് ഹാന്‍ഡ് ബാറ്ററാണ്.

ഏറ്റവും ദുഷ്‌കരമായ ഇന്നിംഗ്‌സുകളിലൊന്ന്...:കരിയറില്‍ താന്‍ കളിച്ചിട്ടുള്ള ഏറ്റവും ദുഷ്‌കരമായ ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു ഇതെന്ന് അയര്‍ലന്‍ഡിനെതിരെ നടത്തിയ മിന്നും പ്രകടനത്തിന് ശേഷം സ്‌മൃതി അഭിപ്രായപ്പെട്ടു. കാറ്റിനൊപ്പം അവര്‍ പന്തെറിഞ്ഞ വേഗതയാണ് സാഹചര്യങ്ങള്‍ മോശമാക്കിയത്. ഷിഫാലിക്കൊപ്പം നല്ല രീതിയില്‍ ആശയവിനിമയം നടത്തിയാണ് ഇന്നിങ്‌സ് പടുത്തുയര്‍ത്തിയതെന്നും സ്‌മൃതി വ്യക്തമാക്കി.

സെമിയില്‍ കാര്യങ്ങള്‍ കടുക്കും:അയര്‍ലന്‍ഡിനെതിരായ വിജയത്തിന് പിന്നാല നിലവില്‍ ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരയ ഓസ്‌ട്രേലിയ ആയിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളി. ഇന്ത്യയുടെ ഗ്രൂപ്പില്‍ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്.

155 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അയര്‍ലന്‍ഡിന് ആദ്യ ഓവറിലാണ് ആദ്യ രണ്ട് വിക്കറ്റുകളും നഷ്‌ടപ്പെട്ടത്. ഇന്നിങ്‌സിന്‍റെ ആദ്യ പന്തില്‍ തന്നെ എമി ഹണ്ടര്‍ (1) റണ്‍ ഔട്ട് ആയി. ഈ ഓവറിലെ അഞ്ചാം പന്തില്‍ ഒര്‍ല പ്രന്‍ഡര്‍ഗാസ്റ്റിനെ അക്കൗണ്ട് തുറക്കും മുന്‍പ് തന്നെ രേണുക സിങ് മടക്കി.

പിന്നാലെ ക്രീസിലൊരുമിച്ച ഗാബി ലൂയിസ്, ക്യാപ്‌റ്റന്‍ ലോറ ഡെലാനി എന്നിലര്‍ ചേര്‍ന്നാണ് അയര്‍ലന്‍ഡിനെ കരകയറ്റിയത്. ഗാബി ലൂയിസ് 25 പന്തില്‍ 32 റണ്‍സ് നേടിയപ്പോള്‍, ലൗറ 20 പന്തില്‍ 17 റണ്‍സാണ് സ്വന്തമാക്കിയത്.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ടീം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സമൃതി മന്ദാനയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്‍റെ കരുത്തിലാണ് ഇന്ത്യ 6 വിക്കറ്റ് നഷ്‌ടത്തില്‍ 155 റണ്‍സ് സ്വന്തമാക്കിയത്. മത്സരത്തില്‍ 56 പന്ത് നേരിട്ട സമൃതി 87 റണ്‍സ് അടിച്ചു കൂട്ടി.

ജയം പിടിച്ചാല്‍ സെമി ഉറപ്പായ മത്സരത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ സ്‌മൃതി മന്ദാനയും, ഷിഫാലി വെര്‍മ്മയും ചേര്‍ന്ന് 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പത്താം ഓവറില്‍ ഷെഫാലിയെ മടക്കി ലൗറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

29 പന്തില്‍ 29 ആയിരുന്നു താരത്തിന്‍റെ സമ്പാദ്യം. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്‌റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ (13) അതിവേഗം മടങ്ങി. ലൗറ ഡെലാനിയാണ് ഈ വിക്കറ്റും സ്വന്തമാക്കിയത്.

പിന്നാലെ ക്രീസിലെ്ത്തിയ റിച്ചാ ഘോഷിനെയും (0) ഡെലാനി തന്നെ മടക്കി. ഇതോടെ മികച്ച തുടക്കത്തിന് ശേഷം പതിനാറ് ഓവറില്‍ 115 ന് മൂന്ന് എന്ന നിലയിലേക്ക് ഇന്ത്യ വീണു.

മറുവശത്ത് ക്രീസില്‍ നിലയുറപ്പിച്ച സ്മൃതി തകര്‍ത്തടിച്ച് റണ്‍സ് ഉയര്‍ത്താനുള്ള ശ്രമം നടത്തി. ടി20 കരിയറിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കിയ ശേഷമാണ് സ്‌മൃതി (87) മടങ്ങിയത്. അടുത്ത പന്തില്‍ റണ്‍സൊന്നുമെടുക്കാതെ ദീപ്‌തി ശര്‍മ്മയും പുറത്തായി.

ഇന്നിങ്സിന്‍റെ അവസാന പന്തില്‍ ജെര്‍മിയ റോഡ്രിഗസ് (19) വിക്കറ്റിന് മുന്നില്‍ വീഴുന്നതിന് മുന്‍പ് തന്നെ ഇന്ത്യന്‍ വനിതകള്‍ 150 റണ്‍ പിന്നിട്ടിരുന്നു. രണ്ട് റണ്‍സുമായി പൂജ വസ്‌ത്രകാര്‍ പുറത്താകാതെ നിന്നു. അയര്‍ലന്‍ഡിനായി ക്യാപ്‌റ്റന്‍ ലൗറ ഡെനാലി മൂന്നും ഒര്‍ല പ്രന്‍ഡര്‍ഗാസ്റ്റ് രണ്ടും അര്‍ലിന കെല്ലിയും ഒരു വിക്കറ്റും സ്വന്തമാക്കി.

ABOUT THE AUTHOR

...view details