കേരളം

kerala

ബോൾട്ട് മുതല്‍ ജാമിസൺ വരെ, പേസ് ബാറ്ററി നിറച്ച് കിവീസ്

By

Published : May 10, 2021, 7:32 PM IST

ലോകത്തെ ഏറ്റവും ശക്തമായ ബാറ്റിങ്, ബൗളിങ് നിരയുമായാണ് ഇന്ത്യ ആദ്യ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഫൈനല്‍ മത്സരത്തിന് തയ്യാറെടുക്കുന്നത്. സീമും സ്വിങും തുണയ്ക്കുന്ന ഇംഗ്ളണ്ടിലെ പിച്ചില്‍ ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ വിയർപ്പൊഴുക്കേണ്ടി വരുമോയെന്ന് കണ്ടറിയാം.

ICC World Test Championship final new zealand vs india Newzeland pace attack
ബോൾട്ട് മുതല്‍ ജാമിസൺ വരെ, പേസ് ബാറ്ററി നിറച്ച് കിവീസ്

ൻഡി റോബർട്സ്, മൈക്കല്‍ ഹോൾഡിങ്, കോളിങ് ക്രോഫ്‌റ്റ്, ജോയല്‍ ഗാർഡ്നർ, മാല്‍ക്കം മാർഷല്‍, കോർട്‌നി വാല്‍ഷ്, കർട്‌ലി ആംബ്രോസ്, ഇയാൻ ബിഷപ്പ്... ഏതൊരു ക്രിക്കറ്റ് ആരാധകനും പരിചയമുള്ള പേരുകളാണ് ഇതെല്ലാം. ആരാധകർക്ക് പരിചയം തോന്നാം. പക്ഷേ എതിർ ടീമിലെ ബാറ്റ്‌സ്‌മാൻമാർക്ക് ഇവർ എന്നും പേടി സ്വപ്‌നമാണ്. നെഞ്ചിന് മുകളില്‍ തലയ്ക്ക് നേരെ തീതുപ്പുന്ന ചുവന്ന പന്തുകൾ. ഓരോ പന്തും ബാറ്റ്‌സ്‌മാനെ കടന്നുപോകുന്നത് 140 കിലോമീറ്റർ വേഗതയ്ക്ക് മുകളില്‍... വെസ്്റ്റിൻഡീസ് ക്രിക്കറ്റിന്‍റെ സുവർണകാലത്തെ പേസ് ബൗളർമാരെ കുറിച്ചാണ് ഇതുവരെ പറഞ്ഞത്. പക്ഷേ 1990 ശേഷം ലോകോത്തര ബാറ്റ്‌സ്‌മാൻമാരെ വെള്ളം കുടിപ്പിച്ച പേസ് ബൗളർമാർ വെസ്റ്റിൻഡീസ് നിരയില്‍ അധികമുണ്ടായില്ല.

സുവർണ കാലത്തെ അതിവേഗ ബൗളിങ്

ടെസ്റ്റ് ക്രിക്കറ്റിലും അതിനു ശേഷമെത്തിയ ഏകദിന മത്സരങ്ങളിലും 1970 മുതല്‍ 1990 വരെ നീണ്ടു നിന്ന പേസ് ബൗളിങിന്‍റെ സുവർണ കാലം വീണ്ടും പലപ്പോഴായി തിരിച്ചെത്തിയിരുന്നു. ഓസ്ട്രേലിയയില്‍ മഗ്രാത്തും ഗില്ലസ്പിയും ഡാമിയൻ ഫ്ലമിങും കാസ്‌പറോവിച്ചും ബ്രെറ്റ് ലീയും അടങ്ങുന്ന പേസ് ബാറ്ററി... പാകിസ്ഥാനില്‍ വസിം അക്രം, വഖാർ യൂനിസ്, ഷോയിബ് അക്‌തർ... ദക്ഷിണാഫ്രിക്കൻ നിരയില്‍ അലൻ ഡൊണാൾഡ്, മഖായ എൻടിനി... ന്യൂസിലൻഡില്‍ ഷെയ്ൻ ബോണ്ട് അങ്ങനെ പന്തുകൊണ്ട് ബാറ്റ്സ്‌മാൻമാരെ വിറപ്പിച്ചവർ അനവധിയാണ്. നെഞ്ചിലും തലയിലും ഏറ് കൊണ്ട് പരിക്കേറ്റവരും അതിനെ തുടർന്ന് കളി മതിയാക്കിയവരും നിരവധി... പേരുകൾ പലതും വിട്ടുപോയിട്ടുണ്ടാകാം... പക്ഷേ ഇത് പഴയ വമ്പൻമാരുടെ കഥയല്ല.... ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഐസിസി ഒരു ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടത്തുകയാണ്. ആദ്യമായി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടക്കുമ്പോൾ അതില്‍ കൗതുകവും ആവേശവുമൊക്കെ നിറയും. കൊവിഡ് ഭീഷണിക്കിടയിലും അംഗീകൃത പദവിയുള്ള ടെസ്റ്റ് രാജ്യങ്ങളുമായി മത്സരിച്ച് ഏറ്റവുമധികം പോയിന്‍റുകൾ നേടിയ രണ്ട് ടീമുകളാണ് ഫൈനലില്‍ പോരടിക്കുക. ജൂൺ മാസം 18 മുതല്‍ 22 വരെ ഇംഗ്ലണ്ടിലാണ് ഫൈനല്‍ പോരാട്ടം. ഇന്ത്യയും ന്യൂസിലൻഡുമാണ് ലോക ടെസ്്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിനായി കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ആദ്യ കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളും.

വെള്ളം കുടിക്കുമോ ഇന്ത്യ

ഇനി കാര്യത്തിലേക്ക് വരാം... ലോകത്തെ ഏറ്റവും ശക്തമായ ബാറ്റിങ്, ബൗളിങ് നിരയുമായാണ് ഇന്ത്യ ആദ്യ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഫൈനല്‍ മത്സരത്തിന് തയ്യാറെടുക്കുന്നത്. രോഹിത് ശർമ, ചേതേശ്വർ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്.. ബാറ്റിങ് നിരയില്‍ ഇനിയും പേരുകളുണ്ട്. പക്ഷേ അവിടെയാണ് മേല്‍പറഞ്ഞ വെസ്റ്റിൻഡീസിന്‍റെ ബൗളിങ് നിരയെ കുറിച്ച് ഓർത്തത്. രോഹിത്തും കോലിയുമൊക്കെ നേരിടേണ്ടത് വിൻഡീസിന്‍റെ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന ബൗളിങ് നിരയെയാണ്. എക്കാലവും പേസ് ബൗളർമാർക്ക് പേരുകേട്ട നാടാണ് ന്യൂസിലൻഡ്. 140 കിലോമീറ്റർ മുതല്‍ 150 കിലോമീറ്റർ വരെ വേഗതയില്‍ പന്തെറിയുന്ന അഞ്ചിലധികം ബൗളർമാർ എക്കാലവും കിവീസ് നിരയില്‍ ഉണ്ടാകും. ഇത്തവണത്തെ ബൗളർമാരെകുറിച്ചും അതു തന്നെയാണ് പറയാനുള്ളത്. ടിം സൗത്തി, ട്രെൻഡ് ബോൾട്ട്, നീല്‍ വാഗ്‌നർ, കെയ്‌ല്‍ ജാമിസൺ, മാറ്റ്‌ഹെൻട്രി, ആഡം മില്‍നെ, സ്കോട്ട് കുജ്ജെലിൻ, ലോക്കി ഫെർഗുസൻ... ഇതില്‍ ആരെല്ലാം അന്തിമ ഇലവനിലുണ്ടാകും എന്നാണ് അറിയേണ്ടത്. ഇന്ത്യൻ ടീമിന്‍റെ ബാറ്റിങ് പരിശീലകൻ തലപുകയ്ക്കുന്നതും അതുതന്നെയാണ്.

സീമും സ്വിങും തുണയ്ക്കുന്ന ഇംഗ്ളണ്ടിലെ പിച്ചില്‍ ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ നന്നായി വിയർപ്പൊഴുക്കേണ്ടി വരുമെന്ന് സാരം. മികച്ച സീമും സ്വിങുമാണ് ട്രെൻഡ് ബോൾട്ടിന്‍റെയും ടിം സൗത്തിയുടേയും പ്രത്യേകത. ആറടിയില്‍ അധികം ഉയരമുള്ള കെയ്‌ല്‍ ജാമിസണിന്‍റെ കുത്തി ഉയരുന്ന പന്തുകൾ ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഇന്ത്യൻ ബാറ്റിങ് നിരയില്‍ നാശം വിതയ്ക്കുമോ എന്ന് കണ്ടറിയണം. ഏത് പിച്ചിലും ബാറ്റ്‌സ്‌മാൻമാരെ വട്ടംകറക്കുന്ന നീല്‍ വാഗ്‌നർ കൂടി എത്തുമ്പോൾ കിവീസ് നിരയിലെ നാലംഗ പേസ് ബാറ്ററി അതി ശക്തമാണ്. മാറ്റ്‌ഹെൻട്രി, ആഡം മില്‍നെ, സ്കോട്ട് കുജ്ജെലിൻ, ലോക്കി ഫെർഗുസൻ എന്നി പേസർമാർ റിസർവ് ബെഞ്ചിന്‍റെ ശക്തി വർധിപ്പിക്കും. എന്തായാലും ജൂൺ 18 മുതല്‍ 22 വരെ ഇന്ത്യൻ ബാറ്റിങ് നിരയും ന്യൂസിലൻഡ് ബൗളർമാരും തമ്മിലുള്ള പോരാട്ടത്തില്‍ ജയിക്കുന്നവർക്ക് ആദ്യ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കാം.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ