കേരളം

kerala

BANW vs INDW | ജമീമയ്‌ക്കും ഹര്‍മനും അര്‍ധ സെഞ്ചുറി ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍

By

Published : Jul 19, 2023, 1:36 PM IST

ഇന്ത്യന്‍ വനിതകള്‍ക്ക് എതിരായ രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് 229 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്കായി 78 പന്തുകളില്‍ നിന്ന് 86 റണ്‍സ് നേടിയ ജമീമ റോഡ്രിഗസ് ടോപ് സ്‌കോററായി

Bangladesh Women vs India Women  BANW vs INDW  India Women  BANW vs INDW 2nd ODI score updates  Jemimah Rodrigues  harmanpreet kaur  smriti mandhana  ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം  ഇന്ത്യ vs ബംഗ്ലാദേശ്  ഹര്‍മന്‍പ്രീത് കൗര്‍  ജമീമ റോഡ്രിഗസ്  സ്‌മൃതി മന്ദാന
ജമീമയ്‌ക്കും ഹര്‍മനും അര്‍ധ സെഞ്ചുറി

മിര്‍പൂര്‍ : ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മികച്ച സ്‌കോര്‍. മിര്‍പൂരിലെ ഷേർ-ഇ-ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 228 റണ്‍സാണ് നേടിയത്. ജമീമ റോഡ്രിഗസ്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചത്.

78 പന്തുകളില്‍ നിന്ന് 86 റണ്‍സ് നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍ 52 റണ്‍സ് നേടി. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സ് മാത്രമുള്ളപ്പോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്‌ടമായിരുന്നു. 13 പന്തുകളില്‍ 7 റണ്‍സ് നേടിയ പ്രിയ പൂനിയയെ മറൂഫ അക്തര്‍ ബൗള്‍ഡാക്കുകയായിരുന്നു.

ജമീമ റോഡ്രിഗസും ഹര്‍മന്‍പ്രീത് കൗറും

തുടര്‍ന്നെത്തിയ യാസ്‌തിക ഭാട്ടിയയും (23 പന്തില്‍ 15), പിന്നാലെ സ്‌മൃതി മന്ദാനയും (58 പന്തുകളില്‍ 36) വേഗം മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. യാസ്‌തിക റണ്ണൗട്ടായപ്പോള്‍ റബേയ ഖാത്തൂണിന്‍റെ പന്തില്‍ കുറ്റി തെറിച്ചാണ് സ്‌മൃതി തിരിച്ച് കയറിയത്. ഈ സമയം 21.1 ഓവറില്‍ മൂന്നിന് 68 എന്ന നിലയിലായിരുന്നു ഇന്ത്യ.

തുടര്‍ന്ന് ഒന്നിച്ച ജമീമ റോഡ്രിഗസും ഹര്‍മന്‍പ്രീതും ചേര്‍ന്ന് ടീമിനെ പതിയെ മുന്നോട്ട് നയിച്ചു. ഏറെ ശ്രദ്ധയോടെയായിരുന്നു ഹര്‍മന്‍ ബാറ്റ് വീശിയത്. എന്നാല്‍ ടീം സ്‌കോര്‍ 140 കടന്നതിന് തൊട്ട് പിന്നാലെ താരം റിട്ടേര്‍ഡ് ഹര്‍ട്ടായി തിരിച്ചുകയറി. പിന്നീടെത്തിയ ഹര്‍ലിന്‍ ഡിയോളിനെ കൂട്ടുപിടിച്ച് 38-ാം ഓവറില്‍ ജമീമ റോഡ്രിഗസ് ഇന്ത്യ 150-ല്‍ എത്തിച്ചു.

മറൂഫ അക്തര്‍ എറിഞ്ഞ 41-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ബൗണ്ടറിയടിച്ചുകൊണ്ട് ജമീമ അര്‍ധ സെഞ്ചുറി തികച്ചു. മികച്ച രീതിയില്‍ മുന്നേറിയ ഈ കൂട്ടുകെട്ട് 47-ാം ഓവറില്‍ ഹര്‍ലിനെ (36 പന്തില്‍ 25) വീഴ്‌ത്തിക്കൊണ്ട് നാഹിദ അക്തറാണ് പൊളിച്ചത്. ഹര്‍ലിന്‍ മടങ്ങിയതോടെ വീണ്ടും ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഹര്‍മന്‍ തൊട്ടടുത്ത ഓവറില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.

49-ാം ഓവറിന്‍റെ അവസാന പന്തില്‍ ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ നിഗര്‍ സുല്‍ത്താന സ്റ്റംപ് ചെയ്‌താണ് ജമീമ പുറത്താകുന്നത്. അവസാന ഓവറില്‍ ഹര്‍മനും പിന്നാലെ ദീപ്‌തി ശര്‍മ (0), സ്നേഹ്‌ റാണ (1) എന്നിവരും മടങ്ങിയപ്പോള്‍ അമന്‍ജോത് കൗര്‍ (2 പന്തില്‍ 3) പുറത്താവാതെ നിന്നു. ബംഗ്ലാദേശിനായി സുൽത്താന ഖാത്തൂൺ, നാഹിദ അക്തര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.

ALSO READ:Ranjitsinhji | 'രഞ്ജി ട്രോഫിയെന്ന പേരിന് പിന്നിലെ ഇന്ത്യക്കാരൻ', കളിച്ചത് ഇംഗ്ലണ്ടിന് വേണ്ടി: ആ അരങ്ങേറ്റത്തിന് 127 വയസ്

നേരത്തെ ഇതേ വേദിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ ബംഗ്ലാദേശ് തോല്‍പ്പിച്ചിരുന്നു. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ തിരിച്ചുവരവിനായാണ് ഹര്‍മന്‍പ്രീത് കൗറും ലക്ഷ്യം വയ്‌ക്കുന്നത്. ഇന്ന് വിജയിക്കാന്‍ കഴിഞ്ഞാല്‍ പരമ്പരയില്‍ 1-1ന് ബംഗ്ലാദേശിന് ഒപ്പമെത്താന്‍ ഇന്ത്യയ്‌ക്ക് കഴിയും.

ABOUT THE AUTHOR

...view details