കേരളം

kerala

മലയാള സിനിമയെ തിരിച്ചുപിടിക്കാൻ സർക്കാർ സഹായിക്കണം: തിയേറ്റർ തുറക്കുന്ന വിഷയത്തിൽ വിനയൻ പറയുന്നു

By

Published : Sep 22, 2021, 12:10 PM IST

50 ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാണ് സിനിമ പ്രദർശിപ്പിക്കുന്നതെന്നും, അതിനാൽ തന്നെ 100 ശതമാനം എന്‍റർടൈൻമെന്‍റ് ടാക്‌സ് ഒരു വർഷത്തേക്കെങ്കിലും ഇളവ് ചെയ്യണമെന്നും വിനയൻ.

മന്ത്രി സജി ചെറിയാൻ വാർത്ത  തിയേറ്റർ സജി ചെറിയാൻ വാർത്ത  സംവിധായകൻ വിനയൻ വാർത്ത  വിനയൻ തിയേറ്റർ തുറക്കുന്നു വാർത്ത  filmmaker vinayan theatres reopening state news  filmmaker vinayan latest news  vinayan saji cheriyan news  kerala covid theatres news
വിനയൻ

സംസ്ഥാനത്ത് സിനിമ തിയേറ്ററുകൾ തുറക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി സജി ചെറിയാൻ ചൊവ്വാഴ്‌ച അറിയിച്ചിരുന്നു. വൈകിയാണെങ്കിലും അത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ കടക്കുന്നുവെന്ന വാർത്ത സ്വാഗതം ചെയ്യുന്നുവെന്നാണ് സംവിധായകൻ വിനയൻ പ്രതികരിച്ചത്.

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പോലും 500ഉം ആയിരവും മിനിമം ഈടാക്കുമ്പോൾ, തിയേറ്ററുകളിൽ 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാണ് സിനിമ പ്രദർശിപ്പിക്കുന്നതെന്നും, അതിനാൽ തന്നെ 100 ശതമാനം എന്‍റർടൈൻമെന്‍റ് ടാക്‌സ് ഒരു വർഷത്തേക്കെങ്കിലും ഇളവ് ചെയ്യണമെന്നും വിനയൻ നിർദേശിച്ചു.

വിനയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

'സിനിമാ തിയേറ്ററുകൾ തുറക്കാൻ സമയമായെന്നും അടുത്ത ഘട്ടത്തിൽ അതിനുള്ള തീരുമാനം എടുക്കുമെന്നും മന്ത്രി സജി ചെറിയാൻ ചാനലുകളിൽ പറയുന്ന കേട്ടു.. ഇപ്പഴെങ്കിലും അങ്ങനൊരു തീരുമാനത്തിലേക്കു വന്നതിനെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു.. കുറച്ചു കൂടി നേരത്തെ തുറന്നിരുന്നു എങ്കിലും അതുകൊണ്ട് ഈ നാട്ടിൽ കൊവിഡ് രോഗികളൊന്നും കൂടില്ലായിരുന്നു..

മറ്റു സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ ഒന്നും തിയേറ്റർ തുറന്നതുകൊണ്ട് കൊവിഡ് വ്യാപിച്ചതായി റിപ്പോർട്ടില്ല.. അടുത്തടുത്തിരുന്ന് എസി ബസ്സിൽ നാലും അഞ്ചും മണിക്കൂർ യാത്ര ചെയ്യുന്നതു പോലെയോ... ബിവറേജസ്സിന്‍റെ മുന്നിൽ തിക്കിത്തിരക്കി നിൽക്കുന്ന ആൾക്കൂട്ടം പോലെയോ?' ചില എസി ഷോപ്പിങ് മാളുകളിലെ തിരക്കു പോലെയോ അല്ല ഒന്നിട വീട്ട സീറ്റുകളിൽ പരസ്‌പരം നോക്കുകയോ അടുത്തിരിക്കുകയോ ചെയ്യാതെ സിനിമ കാണുന്ന തീയറ്ററിലേ പ്രേക്ഷകർ..

മാത്രമല്ല വളരെ ഹൈജിനിക്കായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സിനിമ തിയേറ്റർ പ്രവർത്തിപ്പിക്കുവാൻ കഴിയുമെന്ന് കഴിഞ്ഞ വർഷം തന്നെ തെളിയിച്ചവരാണ് ഇവിടുത്തെ തിയേറ്ററുകാർ..

More Read: കേരളത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് സജി ചെറിയാൻ

ഇതൊന്നും അറിയാത്തവരല്ല വിദഗ്‌ധരുടെ ഉപദേശക കമ്മിറ്റികളും.. പക്ഷേ അവർ ഈ വല്യ വ്യവസായ മേഖലയേയും പതിനായിരക്കണക്കിന് തൊഴിലാളികളെ അന്നമൂട്ടുന്ന ഈ എന്‍റർടൈൻമെന്‍റ് ഇൻഡസ്ട്രിയേയും വേണ്ട ഗൗരവത്തോടെ കണ്ടോ? എന്നു സംശയം ഉണ്ട്..

പണ്ട്... കേരളം കണ്ട ഏറ്റവും പ്രശസ്‌തനായ നടൻ പത്മശ്രീ പ്രേംനസീറിനേ ഫ്ലൈറ്റിലെ ബിസ്സിനസ്സ് ക്ലാസ്സിൽ വച്ച് കാണാനിടയായ ശതകോടീശ്വരനായ ഒരു ബിസിനസ്സുകാരൻ തെല്ലു പുച്ഛത്തോടെ ചോദിച്ചു,, "നിങ്ങൾ ഈ മുഖം കൊണ്ട് ഗോഷ്‌ടി കാണിച്ചു ജീവിക്കുന്ന ആളല്ലേ", നസീർസാർ തന്‍റെ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു അതെയതേ... പുതിയ ഗോഷ്‌ടി കാണിക്കാനായിട്ടു പോകുവാ... അതു പോലെ ഗോഷ്‌ടി കാണിച്ചു ജീവിക്കുന്നവരായി സിനിമാക്കാരേ ഇവിടെയും കണ്ടോ? ഞങ്ങളിവിടെ വളരെ സീരിയസ്സായി ചിന്തിക്കുമ്പോളാണോ നിങ്ങടെ സിനിമയും പാട്ടുമൊക്കെ എന്നു ചിന്തിക്കുന്ന വിദഗ്‌ധ സമിതിക്കാരും ഉണ്ടായേക്കാം, എന്നു പറഞ്ഞെന്നു മാത്രം......

ജീവൻ നിലനിർത്താൻ കഴിക്കുന്ന ആഹാരം പോലെ തന്നെ പ്രാധാന്യമുള്ളതാണ്.. മനസ്സിന്‍റെ ആരോഗ്യവും ഉന്മേഷവും.. ഈ മഹാമാരിക്കാലത്ത് വിഷാദ രോഗം ബാധിച്ച് ആത്മഹത്യ ചെയ്‌ത എത്രയോ സംഭവങ്ങൾ നമ്മൾ കണ്ടു. ആഹാരം വാങ്ങാൻ വച്ചിരിക്കുന്ന പൈസ പോലും എടുത്ത് ആമസോണും നെറ്റ്ഫ്ലിക്‌സും ഡൗൺലോഡ് ചെയ്‌ത് സിനിമ കാണുന്ന.. എത്രയോ സാധാരണക്കാരെ നമുക്കു നാട്ടിൽ ഇപ്പോൾ കാണാൻ കഴിയും..

ആയിരവും അഞ്ഞുറും ഒക്കെയാണ് ഈ പറഞ്ഞ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ മിനിമം ചാർജ്ജ് എന്നോർക്കണം... ഈ മഹാമാരിക്കാലത്ത് മനസ്സുമടുത്ത് വട്ടായി പോകുന്ന അവസ്ഥയാ... അതുകൊണ്ട് ഇതുപോലുള്ള എന്തെങ്കിലും ഒരു എന്‍റർടൈൻമെന്‍റ് വല്യ ആശ്വാസമാ.. എന്നു പറയുന്ന ബഹുഭുരിപക്ഷം ജനങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ,. ഇനിയും വിദഗ്‌ധോപദേശക കമ്മിറ്റിക്കാർ അമാന്തികരുത്..

ഏറ്റവും കുറഞ്ഞ ചെലവിൽ രണ്ടു മൂന്നു മണിക്കുർ നേരം ഏറ്റവും നല്ല മാനസികോല്ലാസം തരുന്ന കലയാണ് സിനിമ.. അതു കൊണ്ടു തന്നെയാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കലാരൂപമായി സിനിമ മാറിയത്..

ആധുനിക സൗകര്യങ്ങളോടെ ഇരുന്നു കാണാനും.. ശബ്‌ദ-ദൃശ്യ വിന്യാസങ്ങളുടെ ഏറ്റവും പുതിയ ടെക്നോളജി ആസ്വദിക്കുവാനും.. തിയേറ്റർ എക്‌സിപിരിയൻസ് തന്നെ വേണമെന്നു ചിന്തിക്കുന്നവരാണ് വലിയ വിഭാഗം പ്രേക്ഷകരും.. അതുകൊണ്ട് നല്ല ടെക്‌നിക്കൽ ക്വാളിറ്റി ഉള്ള സിനിമകൾ പ്ലാൻ ചെയ്‌തുകൊണ്ട് തിയേറ്ററുകൾ തുറന്നാൽ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിക്കും എന്നു തന്നെയാണ് എന്‍റെ വിശ്വാസം..

കഴിഞ്ഞ വർഷം ഇതേ സാഹചര്യത്തിൽ തിയേറ്ററുകൾ തുറന്നപ്പോൾ നമ്മളതു കണ്ടതാണ്.. ഇപ്പോൾ വാക്സിനേഷൻ കൂടി പൂർത്തിയാകുന്ന സാഹചര്യത്തിൽ കുറച്ചുകൂടി പോസിറ്റീവായ സാഹചര്യമാണ്.. പക്ഷേ 50% സീറ്റിംഗ് കപ്പാസിറ്റിയിൽ സിനിമ പ്രദർശിപ്പിക്കുമ്പോൾ 100% എന്‍റർടൈൻമെന്‍റ് ടാക്‌സും ഒരു വർഷത്തേക്കെങ്കിലും.. സർക്കാർ ഇളവു ചെയ്‌തു കൊടുക്കണം.. എങ്കിലേ നിർമാതാക്കൾക്ക് നഷ്‌ടമില്ലാതെ പോകാൻ പറ്റു..

തിയേറ്ററുകളുടെ കറന്‍റ് ചാർജിലും ഇളവു നൽകണം.. കഴിയുന്നത്ര എന്തെല്ലാം ഇളവുകൾ നൽകിയും ഈ ഇൻഡസ്ട്രിയെ തിരിച്ചു പിടിക്കാനുള്ള ശ്രമം ഈ സർക്കാരും സിനിമ മന്ത്രിയും ചെയ്യേണ്ടതാണ്.. ജനങ്ങളുടെ മാനസികോല്ലാസത്തിനും സാംസ്‌കാരിക മേഘലയുടെ നിലനിൽപിനും അതാവശ്യമാണ്..

ഗവൺമെന്‍റിന് ഒരു ചെലവുമില്ലാതെ എത്രയോ ശതകോടികൾ നികുതി ഇനത്തിൽ നേടിത്തന്ന ഒരു വ്യവസായത്തെ ആ മുൻഗണനയിൽ തന്നെ ഇടതുപക്ഷസർക്കാർ കാണും എന്നു ഞാൻ വിശ്വസിക്കുന്നു... പലിശക്കാർ പഞ്ഞക്കാലത്തു കാശുണ്ടാക്കും എന്നു പറഞ്ഞ പോലെ ഈ കൊവിഡ് കാലം ആമസോണിനും നെറ്റ്ഫ്ലിക്സിനുമൊക്കെ കൊയ്‌ത്തു കാലമായിരുന്നു..

അക്കൂട്ടത്തിൽ ചില വിരലിൽ എണ്ണാവുന്ന സിനിമാക്കാരും കോടികളുണ്ടാക്കി.. പക്ഷേ അതുകൊണ്ട് മലയാള ഫിലിം ഇൻഡസ്ട്രിക്കോ ഇവിടുത്തെ ബഹുഭൂരി പക്ഷം വരുന്ന തൊഴിലാളിക്കോ ഒരു നേട്ടവും ഉണ്ടായില്ല.. അതിന് സിനിമ പഴയതു പോലെ തന്നെ എത്തണം.. അതിനായി എല്ലാ സിനിമ സംഘടനകളും ചലച്ചിത്ര പ്രവർത്തകരും മുന്നോട്ടു വന്നാൽ വിജയിക്കാൻ സാധിക്കും എന്നു ഞാൻ വിശ്വസിക്കുന്നു..' വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

ABOUT THE AUTHOR

...view details