വാഷിങ്‌ടൺ : പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിറിക്കാൻ (Election Subversion Case) ശ്രമിച്ച കേസിൽ മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് (Former US President Donald Trump) കീഴടങ്ങി. അറ്റ്‌ലാന്‍റയിലെ ഫുൾട്ടൺ കൗണ്ടി ജയിലിലിലാണ് (Fulton County jail) ട്രംപ് കീഴടങ്ങിയത്. ഫുൾട്ടൺ കൗണ്ടിയിൽ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം വിചാരണ വരെ ട്രംപിനെ ജാമ്യത്തിൽ വിട്ടയച്ചു.
2020 ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച കേസിലാണ് മുൻ യുഎസ് പ്രസിഡന്‍റിന്‍റെ അറസ്‌റ്റ്. പ്രസ്‌തുത കേസിൽ 2,00,000 ഡോളർ ബോണ്ടും റിലീസ് വ്യവസ്ഥകളും ട്രംപ് കോടതിയിൽ അംഗീകരിച്ചിട്ടുണ്ട്. കൂടാതെ കേസിലെ സാക്ഷികളെയോ സഹപ്രതികളെയോ ലക്ഷ്യമിട്ടുകൊണ്ടുള്ള ഭീഷണി സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന വ്യവസ്ഥയും ട്രംപ് അംഗീകരിച്ചു.
അതേസമയം, താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും സത്യസന്ധതയില്ലാത്ത തെരഞ്ഞെടുപ്പിനെ വെല്ലുവിളിക്കാൻ ഞങ്ങൾക്ക് എല്ലാ അവകാശവും ഉണ്ടെന്നും ജാമ്യത്തിലിറങ്ങിയ ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷം നാലാം തവണയാണ് തനിക്കെതിരായ ക്രിമിനൽ കുറ്റങ്ങളുടെ പേരിൽ ഡോണാൾഡ് ട്രംപ് ജോർജിയയിൽ നിയമത്തിന് മുന്നിൽ എത്തുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ ക്രിമിനൽ കുറ്റത്തിന് വിചാരണ നേരിടുന്ന ആദ്യത്തെ പ്രസിഡന്‍റ് കൂടിയാണ് ഡൊണാൾഡ് ട്രംപ്.
Also Read :ഹഷ് മണി വിവാദം: 'നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ല', 34 കുറ്റങ്ങൾ കോടതിയില്‍ നിഷേധിച്ച് ട്രംപ്
തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ട്രംപിനെ കൂടാതെ മറ്റ് 18 പേർക്കെതിരെയും ജില്ല അറ്റോർണി ഫാനി വില്ലിസ് (District Attorney Fani Willis) കേസെടുത്തിരുന്നു. എന്നാൽ ഇന്നലെ അറ്റ്‌ലാന്‍റയിലെ ഹാർട്ട്‌സ്‌ഫീൽഡ് ജാക്‌സൺ ഇന്‍റർനാഷണൽ എയർപോർട്ടിൽ ഇറങ്ങിയ മുൻ പ്രസിഡന്‍റിന് വേണ്ടി ട്രംപിന്‍റെ അനുയായികൾ മുദ്യാവാക്യം വിളിക്കുകയും കേസെടുത്ത ഫാനി വില്ലിസിനെതിരെ പ്രതിഷേധക്കാർ ആക്രോശിക്കുകയും ചെയ്‌തു. കീഴടങ്ങാൻ ട്രംപ് എത്തുമെന്ന നിഗമനത്തിൽ ഫുൾട്ടൺ കൗണ്ടി ജയിലിന് പുറത്ത് ഉദ്യോഗസ്ഥർ സുരക്ഷ ശക്തമാക്കിയിരുന്നു.
ട്രംപിനെതിരെ 41 കുറ്റങ്ങൾ : അട്ടിമറിക്കേസിൽ കീഴടങ്ങാൻ ട്രംപിന് ഈ മാസം 25 വരെയാണ് കോടതി സമയം അനുവദിച്ചിരുന്നത്. ട്രംപിനും മറ്റ് 18 പ്രതികൾക്കുമെതിരെ മൊത്തം 41 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. രാജ്യത്തെ കബിളിപ്പിക്കൽ, ഔദ്യോഗിക നടപടികൾക്ക് തടസം നിൽക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ട്രംപ് നേരിടുന്നത്.
Also Read :Donald Trump arrest | ആദ്യം അറസ്റ്റ്, പിന്നാലെ ജാമ്യം; കുറ്റം നിഷേധിച്ച് ഡൊണാള്‍ഡ് ട്രംപ്
ഈ മാസം ആദ്യമാണ് 2021 ജനുവരി ആറിന് ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ അക്രമണവുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രത്യേക അഭിഭാഷകൻ ജാക്ക് സ്‌മിത്തിന്‍റെ അന്വേഷണത്തിലാണ് നടപടി. ഇക്കഴിഞ്ഞ ജൂൺ 13 നാണ് സർക്കാർ രേഖകൾ തെറ്റായി കൈകാര്യം ചെയ്‌തെന്ന ആരോപണത്തിൽ ഡൊണാൾഡ് ട്രംപിനെ അറസ്‌റ്റ് ചെയ്‌ത് കോടതി വിചാരണ ചെയ്‌തത്.