കേരളം

kerala

ഇന്ത്യന്‍ വംശജ നീര ടന്‍ഡന്‍ ഇനി യുഎസ് പ്രസിഡന്‍റിന്‍റെ ആഭ്യന്തര ഉപദേഷ്‌ടാവ്

By

Published : May 6, 2023, 10:41 AM IST

പ്രധാന വൈറ്റ് ഹൗസ് പോളിസി കൗൺസിലുകളിൽ ഒന്നിനെ നയിക്കുന്ന ആദ്യ ഏഷ്യന്‍-അമേരിക്കന്‍ ആണ് നീര ടന്‍ഡന്‍. ഒബാമ, ക്ലിന്‍റണ്‍ ഭരണത്തിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

Biden picks Indian American Neera Tanden as new domestic policy adviser  1st Asian to lead major White House policy council  Tanden scripts history joins Biden domestic policy  Neera Tanden  നീര ടന്‍ഡന്‍  യുഎസ് പ്രസിഡന്‍റിന്‍റെ ആഭ്യന്തര ഉപദേഷ്‌ടാവ്  വൈറ്റ് ഹൗസ്
നീര ടന്‍ഡന്‍

വാഷിങ്‌ടണ്‍: ഇന്ത്യന്‍ വംശജയായ നീര ടന്‍ഡന്‍ യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡന്‍റെ അസിസ്റ്റന്‍റായും ആഭ്യന്തര നയ ഉപദേഷ്‌ടാവായും തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ പ്രസിഡന്‍റ് ബൈഡന്‍റെ സീനിയർ അഡ്വൈസറായും സ്റ്റാഫ് സെക്രട്ടറിയായും സേവനമനുഷ്‌ഠിക്കുന്ന നീര ടന്‍ഡനെ മുന്‍ അംബാസഡര്‍ സൂസന്‍ റൈസിന്‍റെ ഒഴിവിലേക്കാണ് നിയമിക്കുന്നത്. ഇതോടെ മൂന്ന് പ്രധാന വൈറ്റ് ഹൗസ് പോളിസി കൗൺസിലുകളിൽ ഒന്നിനെ നയിക്കുന്ന ആദ്യ ഏഷ്യന്‍-അമേരിക്കന്‍ വംശജയായിരിക്കുകയാണ് നീര ടന്‍ഡന്‍.

സാമ്പത്തിക കാര്യങ്ങളും വംശീയ സമത്വവും മുതൽ ആരോഗ്യ സംരക്ഷണം, കുടിയേറ്റം, വിദ്യാഭ്യാസം വരെയുള്ള തന്‍റെ ആഭ്യന്തര നയത്തിന്‍റെ രൂപീകരണവും നടപ്പാക്കലും നീര ടന്‍ഡന്‍ ഏറ്റെടുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രതികരിച്ചു. ഓഫിസ് ഓഫ് മാനേജ്‌മെന്‍റ് ആൻഡ് ബജറ്റിന്‍റെ ചുമതലയുണ്ടായിരുന്ന നീരയെ നേരത്തെ ബൈഡന്‍ നാമനിർദേശം ചെയ്‌തിരുന്നുവെങ്കിലും ഈ വർഷത്തിന്‍റെ തുടക്കത്തില്‍ അവരുടെ നാമനിർദേശം പിൻവലിക്കപ്പെട്ടു.

മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ കാലത്ത് ആരോഗ്യ, സേവന വകുപ്പിൽ ആരോഗ്യ പരിഷ്‌കരണ വിഭാഗം മുതിർന്ന ഉപദേഷ്‌ടാവ് ആയിരുന്നു നീര ടന്‍ഡന്‍. കൂടാതെ ഹിലരി ക്ലിന്‍റൺ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പോളിസി ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചു. സെന്‍റര്‍ ഓഫ് അമേരിക്കൻ പ്രോഗ്രസ്, സെന്‍റർ ഫോർ അമേരിക്കൻ പ്രോഗ്രസ് ആക്ഷൻ ഫണ്ട് എന്നിവയുടെ പ്രസിഡന്‍റും സിഇഒയും ആയിരുന്നു നീര ടൻഡൻ.

'സീനിയർ അഡ്വൈസര്‍, സ്റ്റാഫ് സെക്രട്ടറി എന്നീ നിലകളില്‍ ആഭ്യന്തര, സാമ്പത്തിക, ദേശീയ സുരക്ഷ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് നീര മേൽനോട്ടം വഹിച്ചു. അവർക്ക് പൊതു നയത്തിൽ 25 വർഷത്തെ പരിചയമുണ്ട്. മൂന്ന് പ്രസിഡന്‍റുമാരെ സേവിച്ചിട്ടുണ്ട്. കൂടാതെ ഒരു ദശാബ്‌ദത്തോളം രാജ്യത്തെ ഏറ്റവും വലിയ തിങ്ക് ടാങ്കുകളില്‍ (രാഷ്ട്രീയമോ സാമ്പത്തികമോ ആയ പ്രത്യേക പ്രശ്‌നങ്ങളിൽ ഉപദേശങ്ങളും ആശയങ്ങളും നൽകുന്ന വിദഗ്‌ധരുടെ ഒരു സംഘം) ഒന്നിനെ നയിച്ചിട്ടുണ്ട്' -ജോ ബൈഡന്‍ പ്രസ്‌താവനയിൽ പറഞ്ഞു.

ഊർജ സബ്‌സിഡി, തോക്ക് പരിഷ്‌കരണം ഉൾപ്പെടെ ബൈഡന്‍റെ സുപ്രധാന നയങ്ങളില്‍ നീരയുടെ പങ്ക് വളരെ വലുതാണ്. ന്യൂയോർക്ക് സിറ്റി സ്‌കൂളുകളിലെ ചാൻസലറുടെ സീനിയർ അഡ്വൈസറായും ക്ലിന്‍റൺ ഭരണത്തില്‍ ഡൊമസ്റ്റിക് പോളിസി അസോസിയേറ്റ് ഡയറക്‌ടറായും അവർ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണൽ ജേണൽ പുറത്തു വിട്ട വാഷിങ്‌ടണിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിലും നീര ടന്‍ഡന്‍ ഇടം പിടിച്ചിരുന്നു.

കൂടാതെ 2011-ൽ ഇന്ത്യ എബ്രോഡ് പബ്ലിഷേര്‍സ് അവാര്‍ഡിനും അര്‍ഹയായി. ഫോർച്യൂൺ മാസികയുടെ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിലും നീര സ്ഥാനം പിടിച്ചിട്ടുണ്ട്. യു‌സി‌എൽ‌എയിൽ നിന്ന് സയൻസ് ബിരുദവും യേൽ ലോ സ്‌കൂളിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ വ്യക്തിയാണ് നീര ടന്‍ഡന്‍.

Also Read:പട്ടാഭിഷേകം ഇന്ന്: ബ്രിട്ടന്‍റെ 40-ാമത് രാജാവായി ചാള്‍സ് മൂന്നാമന്‍ സ്ഥാനമേല്‍ക്കും, സാക്ഷിയാകാന്‍ ലോക നേതാക്കള്‍

ABOUT THE AUTHOR

...view details