തിരുവനന്തപുരം: സംസ്ഥാനത്തെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് കൈക്കൂലി പണവും കണക്കിൽപ്പെടാത്ത കാശും. മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ഒത്താശയോടെ അഴിമതിയും ക്രമക്കേടും നടക്കുന്നതായും കണ്ടെത്തി. ഓപ്പറേഷൻ ബ്രഷ്‌ട് നിർമൂലൻ-2 എന്ന പേരിൽ ബുധനാഴ്‌ച രാവിലെ ആറുമണി മുതൽ ആയിരുന്നു റെയ്‌ഡ്.
അമരവിള മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ അന്യസംസ്ഥാന വാഹനങ്ങൾ അമിത ഭാരം കയറ്റി വന്നതായി കണ്ടെത്തി നടപടി എടുത്തു. ഇവിടെ വെയിങ് ബ്രിഡ്‌ജ് പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തി.
ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഓഫിസ് അറ്റൻഡർ സീൽ പതിച്ചു കൊടുക്കുന്ന മേശപ്പുറത്തു നിന്ന് ഡ്രൈവർമാർ ഇട്ടിട്ടു പോയ 6,200 രൂപയും ചെക്ക്പോസ്റ്റ് കെട്ടിടത്തിനുള്ളിൽ നിന്ന് വിവിധ ഇനം മിഠായികൾ, പഴം, പച്ചക്കറികൾ തുടങ്ങിയവയുടെ പാക്കറ്റുകളും കിറ്റുകളും കണ്ടെടുത്തു. അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങൾ ചെക്ക്പോസ്റ്റ് കടത്തിവിടുന്നതായി കണ്ടെത്തി. ഇത്തരത്തിൽ ഒരു വാഹനത്തിൽ പരിശോധന നടത്തി 25,000 രൂപ പിഴയടപ്പിച്ചു.