കേരളം

kerala

കുഞ്ഞിലയുടെ സിനിമ തഴഞ്ഞതിൽ പ്രതിഷേധം ; വനിത ഫിലിം ഫെസ്റ്റിവലിൽ നിന്ന് ചിത്രം പിൻവലിച്ച് വിധു വിൻസെന്‍റ്

By

Published : Jul 17, 2022, 10:08 AM IST

വനിത ചലച്ചിത്ര മേളയിൽ കുഞ്ഞിലയുടെ സിനിമ തഴഞ്ഞതില്‍ പ്രതിഷേധം ശക്തമാവുന്നു ; ചിത്രം പിന്‍വലിച്ച് വിധു വിന്‍സെന്‍റ്

രാജ്യാന്തര ചലച്ചിത്ര മേള  വനിത ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിനിമ പിൻവലിച്ച് വിധു വിൻസെന്‍റ്  വിധു വിൻസെന്‍റ് ഫേസ്ബുക്ക് പോസ്റ്റ്  വൈറൽ സെബി പിൻവലിച്ച് വിധു വിൻസെന്‍റ്  കുഞ്ഞിലയുടെ സിനിമ തള്ളിയതിൽ പ്രതിഷേധം  Vidhu vincent facebook post  women film festivel  vidhu vincent film has been withdrawn from the women film festival
കുഞ്ഞിലയുടെ സിനിമ തഴഞ്ഞതിൽ പ്രതിഷേധം; വനിത ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിനിമ പിൻവലിച്ച് വിധു വിൻസെന്‍റ്

തിരുവനന്തപുരം :വനിത ഫിലിം ഫെസ്റ്റിവലിൽ നിന്ന് തന്‍റെ സിനിമ പിൻവലിക്കുകയാണെന്ന് സംവിധായിക വിധു വിൻസെന്‍റ്. കുഞ്ഞിലയുടെ സിനിമ തഴഞ്ഞതിൽ പ്രതിഷേധിച്ചാണിത്. താൻ സംവിധാനം ചെയ്‌ത വൈറൽ സെബി എന്ന ചിത്രം വനിത ഫെസ്റ്റിവലിൽ നിന്ന് പിൻവലിക്കുകയാണെന്നും ഇക്കാര്യം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും വിധു വിൻസെന്‍റ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :വനിത ഫെസ്റ്റിവലിൽ നിന്ന് എന്‍റെ സിനിമ വൈറൽ സെബി പിൻവലിക്കുന്നു. ശ്രീ എൻ.എം ബാദുഷ നിർമിച്ച് ഞാൻ സംവിധാനം ചെയ്‌ത വൈറൽ സെബി എന്ന ചിത്രം 17 th july 2022 ,10 മണിക്ക് കോഴിക്കോട് ശ്രീ തീയേറ്ററിൽ പ്രദർശിപ്പിക്കാനിരിക്കുന്ന വിവരം നേരത്തേ ഒരു പോസ്റ്റിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. വനിത ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ നിർഭാഗ്യകരമായ ചില സംഭവങ്ങളെ തുടർന്ന് എന്‍റെ ചിത്രം പിൻവലിക്കുകയാണെന്ന വിവരം അറിയിക്കുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

കാരണങ്ങൾ - 1 വനിത ഫിലിം ഫെസ്റ്റിവലിൽ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്‍റെ മാനദണ്ഡങ്ങൾ സംബന്ധിച്ച് കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തമാണെന്ന് ഞാനും കരുതുന്നു. അതിനുള്ള ഉത്തരങ്ങൾ എന്തുതന്നെയായാലും അക്കാര്യത്തിൽ പ്രതിഷേധിക്കാനും പ്രതികരിക്കാനും ഉള്ള സിനിമ പ്രവർത്തകരുടെ / ആസ്വാദകരുടെ അവകാശങ്ങളെ വകവച്ചുകൊണ്ട് തന്നെയാണ് നാളിതുവരെയും മേളകൾ നടത്തിയിട്ടുള്ളത്. കുഞ്ഞിലയെ പോലെ ഒരു വനിത സംവിധായികയെ അറസ്റ്റ് ചെയ്‌തുനീക്കുകയും അവരെ ആശുപത്രിയിലാക്കുകയും ചെയ്‌തത് പോലുള്ള നടപടികൾ ഇത്തരം മേളകൾക്ക് ഒട്ടും ഭൂഷണമല്ല. പ്രതിഷേധിക്കുന്നവരുടെ നേർക്കുള്ള ഫാസിസ്റ്റ് നടപടിയായി മാത്രേമേ ഇതിനെ കരുതാനാവുകയുള്ളൂ. ഇക്കാര്യത്തിൽ ഞാൻ കുഞ്ഞിലയ്ക്ക് ഒപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു.

2. സമം പരിപാടിയുമായി സഹകരിച്ച് വനിത ഫെസ്റ്റിവലിൽ വനിത സിനിമ പ്രവർത്തകരെ ആദരിക്കാൻ തീരുമാനിച്ചതിലും കുഞ്ഞില ഉൾപ്പെട്ടിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. കേരളത്തിലെ ഒരു വനിത സംവിധായിക എന്ന നിലയ്ക്കും കോഴിക്കോട് സ്വദേശിയായ സംവിധായിക എന്ന നിലയ്ക്കും കുഞ്ഞിലയും ഈ ആദരിക്കൽ ചടങ്ങിൽ ക്ഷണിക്കപ്പെടേണ്ടതായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അതും സംഭവിച്ചിട്ടില്ല. (പുഴു എന്ന ചിത്രത്തിന്‍റെ സംവിധായികയും കോഴിക്കോട്ടുകാരിയായിട്ടും ഈ ആദരിക്കൽ ചടങ്ങിൽ ഉൾപ്പെടുത്തിയതായി കാണുന്നില്ല.) അക്കാദമി ഇതിന് നൽകുന്ന വിശദീകരണം കോഴിക്കോട്ടുള്ള അഭിനേത്രികളെ ആദരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത് എന്നാണ്. സംവിധായകരെ ഉദ്ദേശിച്ചിരുന്നില്ല എന്നും. ഒരു സ്ത്രീ സിനിമ എടുക്കാൻ തീരുമാനിക്കുന്നതും അവളത് ചെയ്യുന്നതും അതിൽ തുടരുന്നതും ആദരിക്കപ്പെടേണ്ട ഒരു പ്രവൃത്തിയായി വനിത ഫെസ്റ്റിവലിന്‍റെ സംഘാടകർക്ക് തോന്നിയില്ലെങ്കിൽ അത് ലജ്ജാകരം എന്ന് മാത്രമേ പറയാനുള്ളൂ.

3. കേരളത്തിലെ വനിത സംവിധായകർ വിരലിൽ എണ്ണാവുന്നവരേയുള്ളൂ എന്ന കാര്യം അക്കാദമിക്കും ബോധ്യമുള്ളതാണല്ലോ. അവരുടെ വലുതും ചെറുതുമായ ശ്രമങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവരുടെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും ചോർത്തി കളയുന്ന നടപടികളാണ് അക്കാദമിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല.

4. കുഞ്ഞിലയുടെ ചിത്രം ഉൾപ്പെടുത്താഞ്ഞതിനുള്ള വിശദീകരണം അവരുടെ ചിത്രം ആന്തോളജിയുടെ ഭാഗമായുള്ള ഷോട്ട് ഫിലിം ആണെന്നതാണ്. അങ്ങനെയെങ്കിൽ മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഷോട്ട് ഫിക്‌ഷൻ വിഭാഗത്തിൽ അത് പ്രദർശിപ്പിക്കാമായിരുന്നില്ലേ? അക്കാദമിയുടെ മറ്റൊരു വിശദീകരണം റിലീസ് ചെയ്യാത്ത ചിത്രങ്ങൾക്കാണ് പ്രാധാന്യം നൽകിയത് എന്നാണ്. അതേസമയം ഇന്ത്യൻ സിനിമ വിഭാഗത്തിൽ OTT യിൽ റിലീസ് ചെയ്‌ത ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. അപ്പോ മലയാളത്തിൽ ചിത്രങ്ങൾ ചെയ്യുന്ന വനിത സംവിധായകരുടെ നേർക്കാണ് മാനദണ്ഡങ്ങളുടെ ദണ്ഡ പ്രയോഗം. മുകളിൽ പറഞ്ഞ ഈ കാരണങ്ങളാൽ ഈ മേളയിൽ നിന്ന് വിട്ടു നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം എന്‍റെ സിനിമ പിൻവലിക്കാനും. "ഒരു സ്ത്രീ നട്ടെല്ലുയർത്തി നേരെ നില്‍ക്കാന്‍ തീരുമാനിച്ചാൽ അവളത് ചെയ്യുന്നത് അവൾക്ക് വേണ്ടി മാത്രമല്ല ചുറ്റുമുള്ള അനേകം സ്ത്രീകൾക്ക് വേണ്ടി കൂടിയാണ്" - മായ ആഞ്ജലോയോട് കടപ്പാട്.

ABOUT THE AUTHOR

...view details