കേരളം

kerala

മകരവിളക്ക് തീർഥാടനം; ഏറ്റുമാനൂരിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ

By

Published : Nov 8, 2021, 8:36 AM IST

അഴുക്കുചാലുകൾ, ഓടകൾ എന്നിവ ശാസ്‌ത്രീയമായ നിർമാണത്തിന് പദ്ധതി ഒരുക്കിയിട്ടുണ്ടെങ്കിൽ തുക അനുവദിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ.

മകരവിളക്ക് തീർഥാടനം  ഏറ്റുമാനൂരിൽ നിരീക്ഷണ കാമറകൾ  മന്ത്രി വി.എൻ. വാസവൻ  മകരവിളക്ക് തീർഥാടനം  നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു  Surveillance cameras Ettumanoor news  Ettumanoor Surveillance cameras  Ettumanoor Surveillance cameras news  V N VASAVAN NEWS  SABARIMALA
മകരവിളക്ക് തീർഥാടനം; ഏറ്റുമാനൂരിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ

കോട്ടയം: ഏറ്റുമാനൂർ നഗരത്തിലെ പ്രധാനയിടങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിന് തുക അനുവദിക്കുമെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ഏറ്റുമാനൂർ ഇടത്താവളത്തിലെ ഒരുക്കം വിലയിരുത്തുന്നതിനായി ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

സുരക്ഷിതമായ തീർഥാടനവും ഏറ്റുമാനൂർ നഗരത്തിലെ സുരക്ഷയും ഉറപ്പാക്കുന്നതിനായി സ്ഥിരമായി നിരീക്ഷണ കാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി അടിയന്തരമായി തയാറാക്കി നൽകാൻ പൊലീസിന് മന്ത്രി നിർദേശം നൽകി. പദ്ധതി തയ്യാറാക്കിയാൽ ഉടൻ തുക അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഴുക്കുചാലുകൾ, ഓടകൾ എന്നിവ ശാസ്‌ത്രീയമായ നിർമാണത്തിന് പദ്ധതി ഒരുക്കിയിട്ടുണ്ടെങ്കിൽ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏറ്റുമാനൂരിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ

ലഹരിവസ്‌തുക്കളുടെ വിൽപനയും ഉപയോഗവും തടയുന്നതിനായി പൊലീസ്-എക്‌സൈസ് സംയുക്ത പരിശോധനകൾ നടത്തും. വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കുന്നതിന് നഗരസഭയെയും പൊലീസിനെയും ചുമതലപ്പെടുത്തി. ക്ഷേത്രാങ്കണത്തിൽ അഗ്നിശമന സേനയുടെ യൂണിറ്റിന്‍റെ സേവനം ലഭ്യമാക്കും. വാഹനവാടക നിരക്ക് നിശ്ചയിക്കുന്നതിനായി സബ് കലക്‌ടറെ ചുമതലപ്പെടുത്തി. റവന്യൂ വകുപ്പിന്‍റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ക്ഷേത്രത്തിൽ കൺട്രോൾ റൂം തുറക്കും. ആരോഗ്യവകുപ്പിന്‍റെ സഹായ കേന്ദ്രവുമുണ്ടാകും.

'രാത്രികാലത്തും ഡോക്‌ടറുടെ സേവനം'

ആശുപത്രിയിൽ രാത്രികാലത്തും ഡോക്‌ടറുടെ സേവനം ലഭ്യമാക്കും. ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കാൻ ആരോഗ്യവകുപ്പിനോട് മന്ത്രി നിർദേശിച്ചു. നഗരസഭ ആംബുലൻസ് സൗകര്യമൊരുക്കും. എം.സി. റോഡിലെയും പൊതുമരാമത്ത് വകുപ്പിന്‍റെ മറ്റു റോഡുകളുടെയും അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിക്കാൻ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. മെഡിക്കൽ കോളജ് റോഡിന്‍റെ അറ്റകുറ്റപ്പണി നവംബർ 15നകം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

'ശുചീകരണ പ്രവർത്തനങ്ങൾക്കായി കൂടുതൽ ജീവനക്കാർ'

തീർഥാടകർക്കായി വിവിധ ഭാഷകളിലുള്ള സൂചന ബോർഡുകൾ 15നകം സ്ഥാപിക്കാനും മാലിന്യ സംസ്‌കരണത്തിനും അടിയന്തരമായി വഴിവിളക്കുകൾ നന്നാക്കുന്നതിനും ഓടകൾ വൃത്തിയാക്കുന്നതിനും യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനും നഗരസഭയ്ക്ക് നിർദേശം നൽകി. ശുചീകരണ പ്രവർത്തനങ്ങൾക്കായി ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ ഈ കാലയളവിൽ നിയോഗിക്കാനും നിർദേശിച്ചു. തീർഥാടകർക്ക് വിവിധ ഭാഷകളിൽ വിവരങ്ങൾ നൽകുന്നതിന് ഇൻഫർമേഷൻ കേന്ദ്രം ഒരുക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് നിർദേശം നൽകി.

ജലത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കും

മുടക്കമില്ലാതെ വൈദ്യുതി ലഭ്യക്കാനും തകരാറുകൾ ഉടനടി പരിഹരിക്കാനും കെ.എസ്.ഇ.ബി. ജീവനക്കാരെ പ്രത്യേകം നിയോഗിക്കും. ക്ഷേത്രത്തിലെയും മറ്റു കുടിവെള്ള സ്രോതസുകളിലെയും കിണറുകളിലെയും ജലം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാനും ആവശ്യമായ സുരക്ഷനടപടികൾ സ്വീകരിക്കാനും ജല അതോറിറ്റിയെയും ആരോഗ്യവകുപ്പിനെയും നഗരസഭയെയും ചുമതലപ്പെടുത്തി. ഹോട്ടലുകളിൽ ഭക്ഷണത്തിന്‍റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. കംഫർട്ട് സ്‌റ്റേഷനുകളിൽ കോടതി അനുവദിച്ച നിരക്ക് പ്രദർശിപ്പിക്കാനും മന്ത്രി നിർദേശിച്ചു.

മറ്റു നിർദേശങ്ങൾ

  • തീർഥാടകർക്കായി ടോയ്‌ലറ്റ്, കുടിവെള്ളം, മറ്റു സൗകര്യങ്ങൾ എന്നിവയൊരുക്കും.
  • കൊവിഡ് സാഹചര്യത്തിൽ വിരിവയ്ക്കൽ, അന്നദാനം എന്നിവ സർക്കാർ നിർദേശപ്രകാരമാകും നടപ്പാക്കുക.
  • റെയിൽവേ സ്‌റ്റേഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് കൊവിഡ് പരിശോധന സൗകര്യമൊരുക്കും.
  • ഹോമിയോ-ആയുർവേദ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും.
  • ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി ക്ഷേത്രദർശനത്തിന് സൗകര്യമൊരുക്കാൻ പൊലീസിനെയും ദേവസ്വം ബോർഡിനെയും ചുമതലപ്പെടുത്തി
  • ക്ഷേത്രത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്‌ഡ് പോസ്റ്റ് സ്ഥാപിക്കും.
  • നഗരത്തിൽ അഞ്ചിടങ്ങളിലായി പൊലീസിനെ നിയോഗിക്കും.
  • ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടിയെടുക്കും.
  • 24 മണിക്കൂറും പൊലീസിന്‍റെ പ്രത്യേക സംഘം പട്രോളിംഗ് നടത്തും
  • കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രക്കുളം തുറന്നു നൽകുന്നതിന് അനുമതിയായിട്ടുണ്ട്.
  • ക്ഷേത്ര മൈതാനം മുതൽ പേരൂർ കവല വരെയുള്ള റോഡിന്‍റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കില്ല

ALSO READ:ലഖീംപൂര്‍ ഖേരി കേസ്: തിങ്കളാഴ്ച വീണ്ടും സുപ്രീം കോടതി പരിഗണിക്കും

ABOUT THE AUTHOR

...view details