കേരളം

kerala

'അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചു'? ദിലീപിനെതിരെ പുതിയ കേസ്

By

Published : Jan 9, 2022, 3:03 PM IST

Updated : Jan 9, 2022, 3:49 PM IST

അന്വേഷണ ഉദ്യോഗസ്ഥനെ അപായപെടുത്താൻ ദിലീപ് ഉൾപ്പടെയുള്ളവർ ശ്രമിച്ചുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ദിലീപിനെതിരെ കേസെടുത്തത്.

new case registered against actor dileep  balachandra kumar revelation against dileep  actress assault case against dileep  ദിലീപിനെതിരെ പുതിയ കേസ്  നടിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെതിരെ മൊഴി  kerala actress assault case
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തൽ; ദിലീപിനെതിരെ പുതിയ കേസ്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനെ അപായപെടുത്താൻ ദിലീപ് ഉൾപ്പടെയുള്ളവർ ശ്രമിച്ചുവെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ദിലീപ് ഉള്‍പ്പടെ ആറുപേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

വധ ഭീഷണി മുഴക്കല്‍, ഗൂഢാലോചന ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ കേസില്‍ ഒന്നാം പ്രതിയായ ദിലീപിനെക്കൂടതെ ദിലീപിന്‍റെ സഹോദരന്‍ അനൂപ്, ഇവരുടെ സഹോദരീ ഭര്‍ത്താവ് സുരാജ്, അപ്പു, ബാബു ചെങ്ങമനാട്, കൂടാതെ കണ്ടാലറിയാവുന്ന ആള്‍ എന്നിങ്ങനെ അഞ്ച് പേരെക്കൂടി എഫ്ഐആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. ഈ വിഷയത്തിൽ ഗൂഢാലോചന ഉൾപ്പെടെ നടന്നോയെന്നതിൽ വിശദമായ അന്വേഷണം വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ എ.ഡി.ജി.പി എസ് ശ്രീജിത്തിന്‍റെ സാന്നിധ്യത്തിൽ ഇന്നലെ നടന്ന അന്വേഷണ സംഘത്തിന്‍റെ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപിനെതിരെ പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്‌തത്. ഈയൊരു സാഹചര്യത്തിൽ നടന് നോട്ടീസ് നൽകി വിളിച്ച് വരുത്തിയാകും തുടർ നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുക.

ജയിലിൽ കഴിയുന്ന ഒന്നാം പ്രതി പൾസർ സുനിയെ കോടതിയുടെ അനുമതിയോടെ വീണ്ടും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ. ഇത് ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം അടക്കമുളള വകുപ്പുകള്‍ നിലനിർത്താൻ കഴിയുന്ന ശക്തമായ തെളിവാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചതിലുള്ള കേസ് ദിലീപിനെതിരെയുള്ള കുരുക്ക് മുറുക്കും.

സാക്ഷിവിസ്‌താരത്തിനിടെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ പല സാക്ഷികളും വിചാരണക്കോടതിയില്‍ കൂറുമാറിയത് പ്രോസിക്യൂഷന് വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് മജിസ്ട്രേറ്റിന് മുന്നിൽ ബാലചന്ദ്ര കുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നു വിചാരണ കോടതിയും നിർദേശിച്ചിരുന്നു.

ജനുവരി 20നകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശിച്ചത്. നടിയെ അക്രമിച്ച കേസിൽ സാക്ഷിവിസ്‌താരം നിർത്തിവെക്കണമെന്ന പ്രോസിക്യൂഷന്‍റെ ഹർജിയും 20-ാം തീയതി കോടതി പരിഗണിക്കും. വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ജനുവരി 12ന് ജെ.എഫ്.സി.എം കോടതി രേഖപ്പെടുത്തും.

Also Read: സംസ്ഥാനത്ത് കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്‌ച തുടങ്ങും ; ബുക്കിങ് ഇന്ന് മുതൽ

Last Updated : Jan 9, 2022, 3:49 PM IST

ABOUT THE AUTHOR

...view details