ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ നടുക്കുന്ന ഓർമകളിൽ ഒന്നാണ് 1919 ഏപ്രിൽ 13ന് നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊല. ഇതിന് സമാനമായ ബ്രിട്ടീഷ് തേര്‍വാഴ്‌ച ദക്ഷിണേന്ത്യയിലും നടന്നിട്ടുണ്ട്.
മൈസൂർ രാജ്യത്തെ ആദ്യ ജനപ്രതിനിധിസഭയ്‌ക്ക് വഴിവെച്ച പ്രക്ഷോഭം, ദക്ഷിണേന്ത്യയിലെ സ്വാതന്ത്ര്യപോരാട്ട ചരിത്രത്തിലെ ഒരേട്. അതാണ് വിദുരസ്വത കൂട്ടക്കൊല അഥവാ ദക്ഷിണേന്ത്യയുടെ ജാലിയൻ വാലാബാഗ്.
1938 ഏപ്രിൽ 25, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ ശക്തമാകുന്ന സമയം അഖിലേന്ത്യ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ ഒരുകൂട്ടം ഗ്രാമീണർ ഇന്നത്തെ കർണാടക-ആന്ധ്ര അതിർത്തിയിലെ ചിക്കബല്ലൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന വിദുരസ്വതയിലെ തുറന്ന മൈതാനത്ത് യോഗം ചേരുന്നു.
ബ്രിട്ടീഷ് രാജിന്‍റെ എതിർപ്പുകൾ മറികടന്ന് നടന്ന യോഗത്തിൽ ഗ്രാമീണർ ത്രിവർണ പതാക ഉയർത്തി. പിന്നീട് അവിടെ നടന്നത് 21 വർഷം മുമ്പ് നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ തനിയാവർത്തനമായിരുന്നു.
പൊലീസ് വെടിവയ്പ്പിൽ 32 പേരാണ് വിദുരസ്വതയിൽ പിടഞ്ഞുമരിച്ചത്. നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. ബ്രിട്ടീഷ് ഏറാൻമൂലികളായ മൈസൂർ പൊലീസ് അന്ന് ആ ഗ്രാമീണരുടെ നേരെ 90 റൗണ്ട് വെടിയുതിർത്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ട ചരിത്രത്തിൽ അധികം പറഞ്ഞുകേൾക്കാത്ത വിദുരസ്വത വെടിവയ്പ്പിന്‍റെ ചരിത്രം 'The forgotten Jallianwala Bagh of South India’ എന്ന പുസ്തകത്തിൽ പ്രൊഫ. ഗംഗാധര മൂർത്തി വിവരിക്കുന്നുണ്ട്.
ആ വർഷത്തെ മൈസൂർ കോണ്‍ഗ്രസ് സമ്മേളനത്തിൽ പതാക ഉയർത്താൻ ശ്രമിച്ച നേതാക്കളെ അറസ്റ്റ് ചെയ്‌ത് നീക്കിയതാണ് പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് മൈസൂർ കോണ്‍ഗ്രസ്, പതാക സത്യാഗ്രഹം (flag satyagraha) നടത്താൻ തീരുമാനിക്കുകയായിരുന്നു.