കേരളം

kerala

ബിബിസി പരിശോധന ഉഭയകക്ഷി ചർച്ചയിൽ ഉന്നയിച്ച് ബ്രിട്ടന്‍; നിയമം എല്ലാവർക്കും ബാധകമെന്ന് ഇന്ത്യ

By

Published : Mar 1, 2023, 4:24 PM IST

വിദേശകാര്യ മന്ത്രിമാരുടെ നിർണായക യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജയിംസ് ക്ലെവർലിയാണ് ബിബിസി റെയ്‌ഡ് വിഷയം എസ്‌ ജയശങ്കറിനോട് ഉന്നയിച്ചത്

UK Foreign Secretary James Cleverly raised BBC tax issue with External Affairs Minister S Jaishankar  BBC tax issue  S Jaishankar  UK Foreign Secretary James Cleverly  ബിബിസി പരിശോധന  ബിബിസി റെയ്‌ഡ്  ജി20 യോഗം  ജയിംസ് ക്ലെവർലി  എസ് ജയശങ്കർ  എസ് ജയശങ്കർ ജയിംസ് ക്ലെവർലി
എസ് ജയശങ്കർ ജയിംസ് ക്ലെവർലി

ന്യൂഡൽഹി: ഇന്ത്യയിലെ ബിബിസി ഓഫിസുകളിൽ നടന്ന ആദായ നികുതി വകുപ്പിന്‍റെ പരിശോധന സംബന്ധിച്ച വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോടുന്നയിച്ച് ബ്രിട്ടന്‍. മാർച്ച് ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ നിർണായക യോഗത്തിൽ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജയിംസ് ക്ലെവർലിയാണ് ബുധനാഴ്‌ച നടത്തിയ ഉഭയകക്ഷി ചർച്ചയിൽ വിഷയം ഉന്നയിച്ചത്.

എന്നാൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും നിയമങ്ങൾ ഒരുപോലെ ബാധകമാണെന്ന് എസ്‌ ജയശങ്കർ മറുപടി നൽകി. 'ഇന്ന് യുകെ വിദേശകാര്യ സെക്രട്ടറി ബിബിസി നികുതി പ്രശ്‌നം അവതരിപ്പിച്ചു. ഇതിന് മറുപടിയായി രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും പ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിക്കണമെന്ന് ഇന്ത്യ മറുപടി നൽകി', കേന്ദ്ര സർക്കാർ വൃത്തം അറിയിച്ചു.

അതേസമയം ജയിംസ് ക്ലെവർലിയുമായുള്ള ചർച്ചയിൽ ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്‌തതായി എസ്‌ ജയശങ്കർ ട്വീറ്റ് ചെയ്‌തു. 'ഉഭയകക്ഷി കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഞങ്ങളുടെ ബന്ധങ്ങളിൽ ഉണ്ടായ പുരോഗതി അവലോകനം ചെയ്‌തു. ആഗോള സാഹചര്യത്തെക്കുറിച്ചും ജി 20 അജണ്ടയെക്കുറിച്ചും ഞങ്ങളുടെ കാഴ്‌ചപ്പാടുകൾ പരസ്‌പരം കൈമാറി', എസ് ജയശങ്കർ ട്വീറ്റ് ചെയ്‌തു.

ന്യൂഡൽഹിയിലെയും, മുംബൈയിലെയും ബിബിസി ഓഫിസുകളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഫെബ്രുവരി 14 ചൊവ്വാഴ്‌ച ആരംഭിച്ച റെയ്‌ഡ് 60 മണിക്കൂർ നീണ്ടുനിന്നിരുന്നു. വ്യാഴാഴ്‌ച രാത്രിയോടെയാണ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി ബിബിസി ഓഫിസുകളിൽ നിന്ന് മടങ്ങിയത്.

അന്താരാഷ്‌ട്ര നികുതി, ബിബിസി സബ്‌സിഡിയറി കമ്പനികളുടെ കൈമാറ്റ വിലനിർണ്ണയം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അന്വേഷിക്കുന്നതിനാണ് ആദായനികുതി സർവേകൾ നടത്തിയതെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. കൂടാതെ ബിബിസിക്ക് മുമ്പും നോട്ടീസ് നൽകിയിരുന്നെങ്കിലും അവർ പ്രതികരിക്കാത്തതാണ് റെയ്‌ഡിലേക്ക് നയിച്ചതെന്നും ആരോപണം നിലനിൽക്കുന്നുണ്ട്.

ALSO READ:60 മണിക്കൂര്‍, പരിശോധന അവസാനിച്ചു: സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും 2002ലെ ഗുജറാത്ത് കലാപത്തെയും അടിസ്ഥാനമാക്കിയിറങ്ങിയ ഡോക്യുമെന്‍ററി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' സംപ്രേഷണം ചെയ്‌തതിന് പിന്നാലെയാണ് റെയ്‌ഡ് നടത്തിയതെന്ന ആരോപണവും ഉയർന്നിരുന്നു. പരിശോധനയ്‌ക്കെതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ശക്‌തമായി രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details