കേരളം

kerala

"ഇന്ത്യയെ നാഥുറാം ഗോഡ്‌സെമാരുടെ രാജ്യമാക്കി മാറ്റാനാണ് ബിജെപിയുടെ ആഗ്രഹം": ബിബിസി ഓഫിസുകളിലെ സര്‍വേയെ വിമര്‍ശിച്ച് തേജ്വസി യാദവ്

By

Published : Feb 18, 2023, 4:21 PM IST

ബിബിസി ഓഫിസുകളിലെ ആദായ നികുതി വകുപ്പ് പരിശോധനയില്‍ രൂക്ഷ വിമര്‍ശനമാണ് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജ്വസി യാദവ് നടത്തിയത്

Tejashwi Yadav criticizes  BBC IT survey  ബിബിസി ഓഫീസുകളിലെ ഐടി  തേജ്വസി യാദവ്  ബിബിസി പരിശോധനയില്‍ തേജ്വസി യാദവ്  Tejashwi Yadav on BBC IT survey  national political news  ദേശീയ രാഷ്‌ട്രീ വാര്‍ത്തകള്‍
തേജ്വസി യാദവ്

പട്‌ന (ബിഹാര്‍): ബിബിസി ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ സര്‍വെയില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജ്വസി യാദവ്. ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യയെ നാഥുറാം ഗോഡ്‌സെമാരുടെ രാജ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും തേജ്വസി യാദവ് ആരോപിച്ചു. തങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തുന്നവരെ കൈകാര്യം ചെയ്യുമെന്ന സന്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കാന്‍ ആഗ്രഹിക്കുന്നത്.

ബിബിസിക്ക് സംഭവിച്ച കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മഹാത്മ ഗാന്ധിയുടെ രാജ്യത്തെ നാഥുറാം ഗോഡ്‌സെയുടെ രാജ്യമാക്കി മാറ്റാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അവര്‍ ഹിന്ദു രാഷ്‌ട്രത്തെ പറ്റി സംസാരിക്കുന്നു. എന്നാല്‍ നമ്മുടെ വൈവിധ്യമാണ് നമ്മുടെ സൗന്ദര്യം എന്നും ഒരു പരിപാടിയെ അഭിസംബോധന ചെയ്‌തുകൊണ്ട് തേജ്വസി യാദവ് ആരോപിച്ചു.

ട്രാന്‍സ്‌ഫര്‍ പ്രൈസിങ്ങുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ചു, ലാഭം അനധികൃതമായി വകമാറ്റി മുതലായ നിയമലംഘനങ്ങള്‍ ആരോപിച്ചാണ് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമായ ബിബിസിയുടെ ഇന്ത്യയിലെ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തിയത്.

ബിബിസി ഓഫിസിലെ പരിശോധനയില്‍ ബിജെപിയെ വിമര്‍ശിച്ച് ജെഡിയു നേതാവും:60 മണിക്കൂറോളം നീണ്ട ആദായ നികുതി ഉദ്യോഗസ്ഥരുടെ ബിബിസി ഓഫിസിലെ സര്‍വേയ്‌ക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍ ആണെന്നും ഇത് അവരുടെ പ്രതികാര നടപടിയാണെന്നും ജെഡിയു നേതാവ് സുനില്‍ സിങ്ങും ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാഷ്‌ട്രീയ പകപോക്കലിന്‍റെ ഭാഗമായി ആദായ നികുതി വകുപ്പ്, സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നുള്ളതിനുള്ള മറ്റൊരു ഉദാഹരണമാണ് ബിബിസി ഓഫിസുകളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ബിബിസി ഒരു മാധ്യമ സ്ഥാപനമാണ്. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്‍റ നാലാം തൂണാണ്. ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. ഇതിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാറാണെന്നും സുനില്‍ സിങ് ആരോപിച്ചു.

മുംബൈയിലെ സലീന സാന്‍റാക്രൂസിലെയും രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ കെ ജി മാര്‍ഗിലെയും ബിബിസി ഓഫിസുകളിലെ ആദായ നികുതി വകുപ്പ് സര്‍വേ അവസാനിച്ചത് ബുധനാഴ്‌ച രാത്രിയാണ്.

ബിബിസിയുടെ മോദി ഡോക്യുമെന്‍ററിയില്‍ തുടങ്ങിയ വിവാദം:ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ഡോക്യുമെന്‍ററി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' കേന്ദ്ര സര്‍ക്കാര്‍ ഐടി നിയമം ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളില്‍ തടഞ്ഞിരുന്നു. ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം ഡോക്യുമെന്‍ററിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ബിബിസിയുടെ കൊളോണിയല്‍ ചിന്താഗതിയുടെ പ്രതിഫലനമാണ് പ്രസ്‌തുത ഡോക്യുമെന്‍ററി എന്നതടക്കമുള്ള വിമര്‍ശനമാണ് വിദേശ കാര്യമന്ത്രാലയം നടത്തിയത്.

ജെഎന്‍യു അടക്കമുള്ള സര്‍വകലാശാലകളിലും കോളജുകളിലും ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കാന്‍ പല വിദ്യാര്‍ഥി സംഘടനകളും തയ്യാറായി മുന്നോട്ട് വന്നു. എന്നാല്‍ പല സര്‍വകലാശാല അധികൃതരും പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചു. ഇതിന്‍റെ പേരില്‍ രാജ്യത്തെ പല സര്‍വകലാശാലകളിലും പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.

രാജ്യത്തിന്‍റെ പരമാധികാരത്തിനെതിരെയുള്ള വെല്ലുവിളിയായാണ് ഡോക്യുമെന്‍ററിയെ ബിജെപി വിലയിരുത്തുന്നത്. സുപ്രീംകോടതിയടക്കം ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയിട്ടും ബിബിസി ഡോക്യുമെന്‍ററിയില്‍ മോദിയെ കുറ്റക്കാരനായി ചിത്രീകരിക്കുന്നത് തങ്ങള്‍ക്കെതിരായ പ്രചാരവേലയുടെ ഭാഗമാണെന്ന് ബിജെപി ആരോപിക്കുന്നു.

ABOUT THE AUTHOR

...view details