കേരളം

kerala

'മാധ്യമങ്ങളെ സർക്കാർ ശത്രുക്കളായി കാണുന്നു'; ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് നിര്‍ത്തണമെന്ന് പിസിഐ

By

Published : Feb 14, 2023, 9:14 PM IST

നരേന്ദ്ര മോദിക്കെതിരായ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' ഡോക്യുമെന്‍ററി ബിബിസി സംപ്രേഷണം ചെയ്‌തതിന് പിന്നാലെയാണ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ നടപടി. ഇതിനെതിരെയാണ് പിസിഐ രംഗത്തെത്തിയത്

Press Club of India  പിസിഐ  പിസിഐ നിലപാട്  ബിബിസി  ബിബിസി ഓഫിസുകളില്‍ റെയ്‌ഡ്  ബിബിസി റെയ്‌ഡില്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യ  Press Club of India on bbc raid
പിസിഐ നിലപാട്

ന്യൂഡല്‍ഹി:അന്താരാഷ്‌ട്ര മാധ്യമമായ ബിബിസിയുടെ ന്യൂഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിനെ അപലപിച്ച് മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ പ്രസ് ക്ലബ് ഓഫ് ഇന്ത്യ (പിസിഐ). സർക്കാർ ഏജൻസികൾ മാധ്യമങ്ങൾക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ അടുത്തിടെ വര്‍ധിച്ചിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായുള്ളതാണ് ബിബിസിക്കെതിരായുള്ള ഈ റെയ്‌ഡെന്ന് പിസിഐ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

മാധ്യമങ്ങളെ സർക്കാർ ശത്രുക്കളായി കാണുന്നു. മാധ്യമങ്ങളെ ഭയപ്പെടുത്താന്‍ അധികാരം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് ഏജൻസികളെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും പിസിഐ ചൂണ്ടിക്കാട്ടി. ബിബിസിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്‍ററി സംപ്രേക്ഷണം ചെയ്‌തതിന് ആഴ്‌ചകൾക്ക് ശേഷമാണ് വകുപ്പിന്‍റെ നടപടി. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് വിയോജിപ്പുണ്ടെങ്കില്‍ ബന്ധപ്പെട്ട ഓഫിസുമായി നേരിട്ട് സംസാരിച്ച് പരിഹരിക്കുകയാണ് വേണ്ടതെന്ന് പിസിഐ പ്രസ്‌താവനയില്‍ പറഞ്ഞു.

ALSO READ|ബിബിസി ഓഫിസ് റെയ്‌ഡ്: ജീവനക്കാരുടെ മൊബൈലും, കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു

ബിബിസിയുടെ ന്യൂഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിനെ ന്യായീകരിച്ച് ബിജെപി രംഗത്തെത്തി. ബിബിസി അഴിമതി കോര്‍പ്പറേഷനാണ്. പ്രത്യേക ഉദ്ദേശത്തോടെ കോണ്‍ഗ്രസിന്‍റെ പിന്തുണയോടെയാണ് ബിബിസി പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ഡല്‍ഹിയില്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതികരിച്ച് ബിബിസി:ആദായ നികുതി വകുപ്പിന്‍റെ നടപടിയില്‍ ബിബിസി ഔദ്യോഗികമായി പ്രതികരിച്ചു. യുകെയിലെ ആസ്ഥാനത്തുനിന്നും ഇതുസംബന്ധിച്ച പ്രസ്‌താവന പുറത്തുവന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയോട് പൂർണമായും സഹകരിക്കുന്നു. എത്രയും വേഗം സ്ഥിതിഗതികള്‍ പഴയപടിയാകുമെന്നാണ് പ്രതീക്ഷയെന്നും ബിബിസി ട്വീറ്റില്‍ കുറിച്ചു.

'ഇപ്പോൾ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ന്യൂഡൽഹിയിലേയും മുംബൈയിലേയും ബിബിസി ഓഫിസുകളിലുണ്ട്. ഞങ്ങൾ പൂർണമായി സഹകരിക്കുന്നു. ഈ സാഹചര്യം എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു' - ബിബിസി ന്യൂസ് പ്രസ് ഓഫിസ് ട്വീറ്റില്‍ വ്യക്തമാക്കി.

'ഉപകരണങ്ങള്‍ പിടിച്ചെടുത്തു':യുകെ ആസ്ഥാനമായുള്ള അന്താരാഷ്‌ട്ര മാധ്യമമായ ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ് കോർപ്പറേഷന്‍റെ ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധനയിൽ ജീവനക്കാരുടെ മൊബൈലും കമ്പ്യൂട്ടറുകളും പിടിച്ചെടുക്കുകയുണ്ടായി. ഡൽഹിയിലെ കെജി മാർഗിൽ സ്ഥിതി ചെയ്യുന്ന ഓഫിസിലും മുംബൈയിലെ കലിന സാന്താക്രൂസിലെ ഓഫിസിലുമാണ് ഇന്ന് രാവിലെ 11.30ന് റെയ്‌ഡ് ആരംഭിച്ചത്.

ബിബിസി ഓഫിസുകളിലെ ധനകാര്യ വിഭാഗത്തിലെ ചില അക്കൗണ്ട് രേഖകളുടെ പരിശോധനയാണ് ഉദ്യോഗസ്ഥർ നടത്തിയത്. കൂടാതെ അക്കൗണ്ട്‌സ് ആൻഡ് ഫിനാൻസ് വിഭാഗത്തിൽ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടറുകളുടെ ഡാറ്റയും സംഘം ശേഖരിച്ചു. ഇത് വെറും ഓഫിസ് പരിശോധന മാത്രമാണെന്നും കമ്പനിയുടെ പ്രമോട്ടർമാരുടേയോ ഡയറക്‌ടർമാരുടേയോ വസതികളിലും മറ്റ് സ്ഥലങ്ങളിലും പരിശോധന നടത്തില്ലായെന്നും ആദായ നികുതി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ALSO READ|പ്രതികരണവുമായി ബിബിസി: 'ഞങ്ങള്‍ സഹകരിക്കും, പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടട്ടെ'

ഇന്‍കം ടാക്‌സ് പരിശോധനയ്‌ക്കെതിരെ കോൺഗ്രസ് രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. കേന്ദ്രം പക പോക്കുകയാണെന്നും 'വിനാശകാലേ വിപരീത ബുദ്ധി' എന്നുമാണ് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശിന്‍റെ വിമര്‍ശനം. തങ്ങൾ അദാനി വിഷയത്തില്‍ സംയുക്ത പാർലമെന്‍ററി സമിതി വേണമെന്ന് ആവശ്യപ്പെടുമ്പോൾ അവർ ബിബിസിക്ക് പിന്നാലെയാണെന്നും ജയ്‌റാം രമേശ് വിമർശിച്ചു.

ABOUT THE AUTHOR

...view details