റോം:ഫ്രാൻസിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചക്കിടെയാണ് മോദിയുടെ ക്ഷണം. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചക്ക് 12നാണ് (2021 ഒക്ടോബര്‍ 30) ചരിത്രപ്രധാനമായ കൂടിക്കാഴ്ച നടന്നത്. അരമണിക്കൂറാണ് ചര്‍ച്ചയ്ക്ക് നിശ്ചയിച്ചിരുന്നതെങ്കിലും ഒന്നേക്കാള്‍ മണിക്കൂറോളം ഇരുവരും സംഭാഷണത്തില്‍ ഏര്‍പ്പെട്ടു.
മുമ്പ് ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ മാര്‍പ്പാപ്പ ഇന്ത്യയിലെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 1999ല്‍ ജോണ്‍ പോൾ രണ്ടാമൻ ഇന്ത്യയിലെത്തിയിപ്പോൾ എ.ബി വാജ്‍പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാർ വലിയ സ്വീകരണമാണ് നൽകിയത്.
മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണിൽ ജവാഹർലാൽ നെഹ്റുവാണ് ആദ്യ പ്രധാനമന്ത്രി. 1981 നവംബറിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദർശിച്ചപ്പോൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. 1997 സെപ്റ്റംബറിൽ പ്രധാനമന്ത്രി ഐ.കെ.ഗുജ്റാളും 2000 ജൂണിൽ പ്രധാനമന്ത്രി എ.ബി.വാജ്പേയിയും ജോൺപോൾ മാർപാപ്പയെ സന്ദർശിച്ചു.