കേരളം

kerala

INDIA Alliance Meeting In Mumbai | 'ഇന്ത്യ' മഹാസഖ്യത്തിന്‍റെ മൂന്നാം യോഗം ഇന്ന് മുംബൈയിൽ ; ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെ

By ETV Bharat Kerala Team

Published : Aug 31, 2023, 11:23 AM IST

Updated : Aug 31, 2023, 2:08 PM IST

INDIA Alliance Meeting In Mumbai | ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) ആതിഥേയത്വം വഹിക്കുന്ന യോഗത്തിൽ രാജ്യത്തെ 28 പ്രതിപക്ഷ പാർട്ടികളുടെ 63 പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് നേതാക്കൾ അറിയിച്ചിട്ടുള്ളത്

Third INDIA alliance meeting  INDIA Alliance Meeting in Mumbai  ഇന്ത്യ മഹാസഖ്യത്തിന്‍റെ മൂന്നാം യോഗം  INDIA alliance meeting  INDIA alliance  national news  political news  മല്ലികാർജുൻ ഖാർഗെ  Indian National Developmental Inclusive Alliance  മമത ബാനർജി  Mumabi news  Opposition meet Mumbai
INDIA Alliance Meeting in Mumbai starts today

മുംബൈ : പ്രതിപക്ഷ മഹാസഖ്യം 'ഇന്ത്യ'യുടെ സുപ്രധാനമായ മൂന്നാം യോഗത്തിന് ഇന്ന് രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ തുടക്കമാകും. യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത് ശിവസേനയാണ്. സബർബൻ വക്കോലയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തില്‍ ഉദ്ധവ് താക്കറെ ഒരുക്കുന്ന അത്താഴ വിരുന്നോടെയാണ് യോഗം ആരംഭിക്കുക (INDIA Alliance Meeting In Mumbai).

രാജ്യത്തെ 28 പ്രതിപക്ഷ പാർട്ടികളുടെ 63 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ഈ യോഗത്തിൽ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്‍റ് ഇൻക്ലുസീവ് അലയൻസിന്‍റെ (Indian National Developmental Inclusive Alliance) ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് നിർദേശിക്കപ്പെടുമെന്നാണ് സൂചന. കൺവീനർ സ്ഥാനത്തേക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലായിക്കും മത്സരമെന്നുമാണ് വിവരം.

പഴയ ഗാനത്തോട് നേതൃത്വം അതൃപ്‌തി പ്രകടിപ്പിച്ചതോടെ ഇന്ത്യ സഖ്യത്തിനായുള്ള പുതിയ തീം സോങ് പുറത്തിറക്കും. ഒന്നിലധികം ഭാഷകളിലായിരിക്കും ഇത്. ലോഗോയിൽ ഇന്ത്യയുടെ ഭൂപടം നിലനിർത്തുന്നതിൽ സഖ്യകക്ഷികൾക്കിടയിൽ സമവായമായിട്ടുണ്ട്. കൂടുതൽ ലോഗോകൾ തയ്യാറാക്കുന്നുമുണ്ട്. ഇവയെല്ലാം പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. കൂടാതെ മീഡിയ സെൽ, സോഷ്യൽ മീഡിയ സെൽ എന്നിവ രൂപീകരിക്കാനും സഖ്യം ആലോചിക്കുന്നുണ്ട്.

സഖ്യത്തിനുള്ള മുദ്രാവാക്യങ്ങളെക്കുറിച്ച് നേതൃത്വം ചർച്ച നടത്തിയിട്ടുണ്ട്. 'മെഹൻഗായ് കോ ഹരാനേ കേ ലിയേ ഇന്ത്യ', 'ബെറോസ്ഗാരി കോ മിടാനേ കേ ലിയേ ഇന്ത്യ', 'നഫ്രത് കി ആഗ് കോ ബുജാനെ കേ ലിയേ ഇന്ത്യ', തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പരിഗണനയിലുള്ളത്. കൂടാതെ 11 അംഗങ്ങൾ അടങ്ങുന്ന ഒരു ഏകോപന സമിതി രൂപീകരിക്കും. അത് ഇന്ത്യ മഹാസഖ്യത്തിന്‍റെ ഭാവി പദ്ധതികൾ തീരുമാനിക്കും. ഇതിനൊപ്പം ഒരു പൊതു മിനിമം പരിപാടിയുടെ കരടും തയ്യാറാക്കും.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടി, നരേന്ദ്ര മോദിയുടെ എൻഡിഎ (NDA) സഖ്യത്തിൽ നിന്ന് ഭരണം തിരിച്ചുപിടിക്കുക എന്ന പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ തുടർന്നാണ് മഹാസഖ്യം രൂപീകൃതമായത്. ബിഹാർ തലസ്ഥാനമായ പട്‌നയിൽ ജൂണ്‍ 23 ന് നടന്ന ആദ്യ യോഗത്തില്‍ ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) നേതാവുമായ നിതീഷ് കുമാറായിരുന്നു (Nitish Kumar) അധ്യക്ഷന്‍. ബെംഗളൂരുവിൽ ജൂലൈ 17-18 തീയതികളില്‍ നടന്ന രണ്ടാം യോഗത്തിലാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുന്നോട്ടുവച്ച 'ഇന്ത്യ' (INDIA) എന്ന ചുരുക്കപ്പേരിൽ സഖ്യം അറിയപ്പെടാൻ തുടങ്ങിയത്. ബെംഗളൂരു സമ്മേളനത്തിൽ 26 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തപ്പോൾ മുംബൈ യോഗത്തിൽ 28 പാർട്ടി പ്രതിനിധികളുടെ സാന്നിധ്യമുണ്ടാകുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ (Sharad Pawar) ഇന്നലെ അറിയിച്ചിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ (Mallikarjun Kharge), മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി (Soniya Gandhi), രാഹുൽ ഗാന്ധി (Rahul Gandhi), കോൺഗ്രസ് നേതാക്കളായ മിലിന്ദ് ദേവ്‌റ, അശോക് ചവാൻ, മഹാരാഷ്‌ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാനാ പട്ടോലെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മകളും എൻസിപി വർക്കിങ് പ്രസിഡന്‍റുമായ സുപ്രിയ സുലെ, ശിവസേന താക്കറെ വിഭാഗം അധ്യക്ഷനായ ഉദ്ധവ് താക്കറെ, നേതാക്കളായ ആദിത്യ താക്കറെ, സഞ്ജയ് റാവത്ത്, ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ (MK Stalin) തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

രാഷ്‌ട്രീയ ജനതാദൾ നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, നാഷണൽ കോൺഗ്രസ് അധ്യക്ഷൻ ഫാറൂഖ് അബ്‌ദുല്ല തുടങ്ങി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൻമാരും നിർണായക യോഗത്തിനായി മുംബൈയിൽ എത്തിയിട്ടുണ്ട്. ഇന്നലെ ഉദ്ധവ് താക്കറെയുടെ വസതിയിലെത്തിയ മമത ബാനർജി അദ്ദേഹത്തിന് രാഖി അണിയിച്ചു.

സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഡിഎംകെ നേതാക്കൾ, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പടെയുള്ള ജെഡിയു നേതാക്കളും യോഗത്തിൽ നേരിട്ട് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന യോഗത്തിൽ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെക്കുറിച്ചും സഖ്യത്തിന്‍റെ കൺവീനർ ആരായിരിക്കണം എന്നതും ചര്‍ച്ചയാകും.

Last Updated :Aug 31, 2023, 2:08 PM IST

ABOUT THE AUTHOR

...view details