പട്‌ന : ബിഹാറില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്‌ടം. സംസ്ഥാനത്തെ റോഡുകളിലും വിവിധ ആശുപത്രികളിലുമടക്കം വെള്ളം കയറി. മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ ഇതിനകം 13 പേരാണ് മരിച്ചത്.
നവാഡ മേഖലയില്‍ നിന്നുള്ള മൂന്ന് പേരും ഷെയ്‌ഖ്‌പുര - ലഖിസാരായിയില്‍ നിന്നുള്ള രണ്ട് പേരും ഗയയില്‍ നിന്നുള്ള രണ്ടുപേരും മുൻഗറില്‍ നിന്നുള്ള രണ്ട് പേരും ജാമുയി, സിവാൻ, കതിഹാർ, ഖഗാരിയ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇതില്‍ ആറ് പേര്‍ കര്‍ഷകരാണ്. വയലില്‍ പണിയെടുക്കുന്നതിനിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്. ഏതാനും ദിവസങ്ങള്‍ കൂടി മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആദ്യ മഴയില്‍ തലസ്ഥാനം വെള്ളത്തിനടിയിലായി : സംസ്ഥാനത്ത് പെയ്‌ത ആദ്യ മഴയില്‍ തന്നെ ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. വീര്‍ചന്ദ് പട്ടേല്‍ റോഡ്, വിവിഐപി റോഡ് എന്നിവ വെള്ളത്തിനടിയിലായി. വെള്ളം കയറിയതിനെ തുടര്‍ന്ന് റേഡുകളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടു. റോഡുകളിലൂടെ എത്തിയ നിരവധി വാഹനങ്ങള്‍ കുഴികളില്‍ വീണ് കുടുങ്ങി. ജസ്റ്റിസ് സന്ദീപ് കുമാറിന്‍റെ കാര്‍ വെള്ളം നിറഞ്ഞ കുഴിയില്‍ കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാര്‍ കുഴിയില്‍ നിന്ന് വലിച്ച് കയറ്റിയത്.
വെള്ളത്തില്‍ മുങ്ങി എന്‍എംസിഎച്ച് ആശുപത്രി : തലസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് പ്രധാന ആശുപത്രികളിലൊന്നായ എന്‍എംസിഎച്ചില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരും ആശങ്കയിലായി. വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് രോഗികളെ ചികിത്സിക്കാന്‍ കഴിയാതെ ഡോക്‌ടര്‍മാരും പ്രയാസത്തിലായി.