ന്യൂഡല്‍ഹി:ആസിഡ് വിറ്റതിന് വിശദീകരണം തേടി രണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം കമ്പനികളുടെ സിഇഒമാര്‍ക്ക് കത്തയച്ച് ഡല്‍ഹി വനിതാകമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ഡല്‍ഹിയില്‍ ആസിഡ് ആക്രമണം ഉണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കത്തയച്ചത്.
ആസിഡ് ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നത് നിയമവിരുദ്ധമാണ്. കാമുകനാണ് പ്ലസ്‌ടുവിന് പഠിക്കുന്ന പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ആസിഡ് ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
ആസിഡ് ഓണ്‍ലൈനില്‍ ലഭ്യമാണെന്ന കാര്യം ആശങ്കയുളവാക്കുന്നതാണെന്ന് ഡല്‍ വനിതാകമ്മിഷന്‍ അധ്യക്ഷ അയച്ച കത്തില്‍ പറയുന്നു. ആസിഡ് ഓണ്‍ലൈനില്‍ പോസ്‌റ്റ് ചെയ്യുന്നതിന് മുമ്പായി വില്‍പ്പനക്കാരന് ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ എന്നും വാങ്ങുന്ന ആളുടെ ഫോട്ടോ ഐഡി അടക്കമുള്ള വിശദാംശങ്ങള്‍ തേടിയിരുന്നോ എന്നും കത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളോട് ചോദിക്കുന്നു.
ALSO READ:ഡൽഹിയിൽ സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം
ആസിഡ് ഓണ്‍ലൈന്‍ മുഖേന വില്‍ക്കാനുള്ള ലൈസന്‍സ് പ്ലാറ്റ്‌ഫോമിനുണ്ടോ എന്നും കത്തില്‍ ചോദിക്കുന്നു. വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ നിയന്ത്രണമുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് പ്ലാറ്റ്‌ഫോം പിന്തുടരുന്ന നയം സംബന്ധിച്ച വിശദാംശങ്ങള്‍, നിയന്ത്രണമുള്ള ആസിഡ് അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ എന്നിവ വ്യക്തമാക്കാനും കത്തില്‍ ആവശ്യപ്പെടുന്നു. ഡിസംബര്‍ ഇരുപതിനകം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.