ന്യൂഡൽഹി : മുൻ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ ഡോ. സി വി ആനന്ദ ബോസിനെ പശ്ചിമബംഗാൾ ഗവർണറായി നിയമിച്ചു. പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്‌ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നുള്ള ഒഴിവിലാണ് നിയമനം. ആനന്ദ ബോസിനെ മുഴുവൻ സമയ ഗവർണറായി നിയമിക്കുന്നതായി രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മണിപ്പൂർ ഗവർണർ എൽ ഗണേശനാണ് ജൂലൈ മുതൽ ബംഗാൾ ഗവർണറുടെ അധിക ചുമതല വഹിച്ചിരുന്നത്. ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ച ആനന്ദ ബോസ് നേരത്തെ മേഘാലയ ഗവണ്‍മെന്‍റിന്‍റെ ഉപദേഷ്ടാവ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍, വൈസ് ചാന്‍സലര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
കോട്ടയം മാന്നാനം സ്വദേശിയായ സി വി ആനന്ദ ബോസ് യുഎൻ പാർപ്പിട വിദഗ്‌ധ സമിതി ചെയർമാനും ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്‌ധ സമിതിയുടെ ചെയര്‍മാനുമായിരുന്നു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.